ഓൺലൈനിൽ കാർ വാങ്ങാൻ ശ്രമം: തട്ടിപ്പ് പുറത്തായത് വീണ്ടും പണം ആവശ്യപ്പെട്ടതോടെ!!
കൊച്ചി: ഓൺലൈനിൽ കാർ വാങ്ങാൻ ശ്രമിച്ച യുവാവ് തട്ടിപ്പിനിരയായി. ഓൺലൈൻ വെബ്സൈറ്റ് വഴി കാർ വാങ്ങാൻ ശ്രമിച്ചതോടെ 32000 രൂപ നഷ്ടപ്പെട്ടതായി കാണിച്ച് പറവൂരിലെ പെരുമ്പടന്ന സ്വദേശി എബി പൌലോസാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. പ്രമുഖ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിലൂടെയാണ് യുവാവ് കാറുവാങ്ങാൻ ശ്രമിച്ചത്. ഇതോടെ മാരുതി സ്വിഫ്റ്റ് കാറിന് വേണ്ടി പണം നൽകുകയും കബളിപ്പിക്കപ്പെടുകയുമായിരുന്നു.

തിരുവനന്തപുരം പാങ്ങോടുള്ള മിലിട്ടറി ക്യാന്റീനിലെ ജീവനക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് കാർ ഉടമ വിൽപ്പനയ്കക് ശ്രമിച്ചത്. അമിത് കുമാർ എന്നാണ് തന്റെ പേരെന്ന് പരിചയപ്പെടുത്തിയ ഇയാൾ ഹിന്ദിയിലായിരുന്നു സംസാരിച്ചത്. എന്നാൽ ഹിന്ദിയിൽ സംസാരിച്ച് പരിചയമില്ലാത്തതിനാൽ അയൽവാസിയുടെ സഹായം തേടിയാണ് ഇയാളുമായി സംസാരിച്ചതെന്നും തട്ടിപ്പിനിരയായ എബി പോലീസിന് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

തിരിച്ചറിയൽ രേഖകൾ
അമിത് കുമാർ എബിയ്ക്ക് ആർമിയുടെ തിരിച്ചറിയൽ കാർഡും ലൈസൻസും ആധാർ കാർഡും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. കാർ നേരിട്ട് വാങ്ങാൻ തിരുവനന്തപുരത്തേക്ക് എത്താമെന്ന് എബി അറിയിച്ചെങ്കിലും അമിതാണ് ഒഴിവുകഴിവുകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത്. കൊവിഡ് വ്യാപനത്തെത്തുടർന്നുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളതിനാൽ തിരുവനന്തപുരത്തേക്ക് എത്തേണ്ടതില്ലെന്നും ആർമിയുടെ പാഴ്സൽ വാഹനത്തിൽ കാർ അയയ്ക്കാമെന്നും ഇയാൾ അറിയിക്കുകയും ചെയ്തിരുന്നു.

പണം കൈക്കലാക്കി
സ്വിഫ്റ്റ് കാർ ആർമിയുടെ വാഹനത്തിൽ അയച്ച രസീത് ഉൾപ്പെടെയുള്ള വിവരങ്ങളും അമിത് കുമാർ എന്ന് പരിചയപ്പെടുത്തിയയാൾ അയച്ചുനൽകിയിരുന്നു. ഗൂഗിൾ പേ ഉപയോഗിച്ചായിരുന്നു പണമിടപാടുകൾ നടത്തിയത്. ഇതൊരു തുടക്കം മാത്രമായിരുന്നുവെന്നും പിന്നീട് വീണ്ടും വാങ്ങുകയും ചെയ്തിരുന്നു.

സംശയം ബലപ്പെട്ടു
പറഞ്ഞ സമയത്ത് കാർ ലഭിക്കാതായതോടെയാണ് സംശയം ജനിച്ചത്. പിന്നീട് 50,000 രൂപ കൂടി ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇയാൾ നൽകിയ കാറിന്റെ വിവരങ്ങൾ അന്വേഷിച്ചതോടെയാണ് ഇത് കൊട്ടാരക്കര സ്വദേശിയുടേതാണെന്ന് തിരിച്ചറിയുന്നത്. ഇതോടെ ഓൺലൈൻ തട്ടിപ്പും വെളിച്ചത്തായി.












Click it and Unblock the Notifications