എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്നെത്തിയ 30കാരിക്ക്: രോഗിക്ക് വൃക്കരോഗവും!!
എറണാകുളം: കേരളത്തിൽ വെള്ളിയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിയ്ക്ക്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ് രോഗം സ്ഥിരീകരിച്ച 30കാരി. മെയ് ആറിനാണ് ചെന്നൈയിൽ താമസമാക്കിയ ഇവർ ജില്ലയിലെത്തുന്നത്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് എറണാകുളത്തെത്തിയ ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്ഥാനത്ത് 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതുവരെ 503 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോഴുള്ളത്. കണ്ണൂരിൽ അഞ്ച് പേരും വയനാട്ടിൽ നാല് പേർക്കും കൊല്ലത്ത് മൂന്ന് പേരും എറണാകുളം, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
30കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 361 പേരെയാണ് ജില്ലയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ളത്. വീടുകളിൽ 820 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ 10 പേർ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. 810 പേർ ലോ റിസ്ക് വിഭാഗത്തിലുള്ളത്.
കൊറോണ വൈറസ് വ്യാപനം മൂലം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ 1280 പേർ ഇതിനകം ജില്ലയിൽ തിരിച്ചെത്തിയിട്ടുണ്ട്. റെഡ്സോണുകളിൽ നിന്നെത്തിയ 160 കണ്ടെത്തിയ അധികൃതർ ഇവരെ പാലിശേരി എസ് സിഎംഎസ് ഹോസ്റ്റൽ കളമശ്ശേരി, കാക്കനാട് എന്നിവിടങ്ങളിലെ രാജഗിരി ഹോസ്റ്റലുകളിലേക്ക് മാറ്റിയിട്ടുണ്ട്. കുറച്ച് പേരെ കൊവിഡ് കെയർ സെന്ററുകളിലേക്കും മാറ്റിയിട്ടുണ്ട്. ഇവയക്ക് പുറമേ തൃപ്പൂണിത്തുറയിലെ ഗവൺമെന്റ് ആയുർവേദ കോളേജ്, മുട്ടം എസ്സിഎംഎസ് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 216 പേരാണ് എറണാകുളം ജില്ലയിൽ മാത്രം നിരീക്ഷണത്തിൽ കഴിയുന്നത്.