Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം; തികഞ്ഞ വിജയ പ്രതീക്ഷ, പള്ളിക്ക് മുന്നില്‍ ഒരു കുല മാങ്ങയുമായാണ് ഒരു വികാരി സ്വീകരിച്ചത്, പി രാജീവുമായുള്ള മുഖാമുഖം

കൊച്ചി: ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശാസ്ത്രീയവും കാര്യക്ഷമവുമായി പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവ് വ്യക്തമാക്കി. എറണാകുളം മണ്ഡലത്തിന്റെ വികസനത്തിനായി സമസ്ത മേഖലകളിലുള്ളവരെയും ഉള്‍പ്പെടുത്തി ഡെവലപ്മെന്റ് കൗണ്‍സില്‍ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി ആശയവിനിമയം നടത്തുകയായിരുന്നു പി. രാജീവ്.എറണാകുളത്തെ മാലിന്യ മുക്തക്കൊണ്ട് ടൂറിസം വികസിപ്പിക്കുന്നതിന് ഇടപെടും. ബ്രഹ്മപുരത്ത് അപമാനകരമായ അവസ്ഥയാണുള്ളത്. വേസ്റ്റ് മാനേജ്മെന്റിന് നമുക്ക് മുന്നില്‍ നിരവധി ശാസ്ത്രീയ പരിഹാര മാതൃകകളുണ്ട്. ഇക്കാര്യത്തില്‍ കൊച്ചിക്ക് അനുയോജ്യമായ പരിഹാരമാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന് മുന്‍കൈയെടുക്കും.

P Rajeev

സംയോജിത ജൈവകൃഷി രീതികള്‍ ഉള്‍പ്പെടുത്തി സ്വാശ്രയ എറണാകുളം എന്ന സമഗ്ര പദ്ധതിക്ക് രൂപം നല്‍കും. സിറ്റി ഗ്യാസ്, സി.എന്‍.ജി പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് മുന്‍കൈയെടുക്കും. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് താമസിക്കുന്നതിനായി ഷെല്‍ട്ടറുകള്‍ യാഥാര്‍ഥ്യമാക്കും. സ്ത്രീകള്‍ അടക്കമുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും.

തീരമേഖലയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കും. വൃത്തിയുള്ള പൊതു ടോയ്ലറ്റുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. റെയില്‍വെയുടെ സിഗ്നലിംഗ് ഓട്ടോമാറ്റിക്ക് ആക്കിക്കൊണ്ട് നിലവിലെ ട്രെയിന്‍ സര്‍വീസുകള്‍ ഇരട്ടിയാക്കുന്നതിനുള്ള സാധ്യതകള്‍ പരിഗണിക്കും. മെട്രോ റെയില്‍ കൂടുതല്‍ മേഖലകളിലേക്ക് നീട്ടാനും വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമാക്കാനും ആവശ്യമായ ഇടപെടല്‍ നടത്തും. കൊച്ചി മെട്രോ റെയില്‍ എല്ലാവര്‍ക്കും ആശ്രയിക്കാവുന്ന വിധത്തില്‍ മാറ്റേണ്ടതുണ്ട്.

ഉന്നത വിദ്യാഭ്യാസ ഹബ്ബായി കൊച്ചിയെ മാറ്റുന്നതിന് മുന്‍കൈയെടുക്കും. കൊച്ചി യൂണിവേഴ്സിറ്റിയെ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. കൊച്ചിക്ക് രാജ്യാന്തര സ്റ്റേഡിയം ആവശ്യമുണ്ട്. ജനങ്ങള്‍ക്ക് ഒത്തുചേരുന്നതിനുള്ള പൊതു ഇടങ്ങളും പാര്‍ക്കുകളും വികസിപ്പിക്കേണ്ടതുണ്ട്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാ ജനങ്ങളുടെയും പ്രതിനിധി എന്ന നിലയില്‍ കൂടുതല്‍ വിപുലമായ ജനകീയ അസംബ്ലി വിളിച്ച് ചേര്‍ത്ത് അഭിപ്രായ രൂപീകരണം നടത്തും. എം.പി ചെലവാക്കുന്നത് ജനങ്ങളുടെ പൊതു പണമാണ്. അതു കൊണ്ടു തന്നെ എം.പി യിലൂടെ നടപ്പാക്കപ്പെടുന്ന പദ്ധതികളില്‍ എം.പി യുടെ മുദ്രയല്ല, ജനങ്ങളുടെ മുദ്രയാണ് പതിയേണ്ടതെന്നും രാജീവ് പറഞ്ഞു.

ആഷിക് അബു, കെ എല്‍ മോഹനവര്‍മ, ബോസ് കൃഷ്ണമാചാരി, ജോസ് ഡൊമിനിക്, എം പി സുകുമാരന്‍ നായര്‍, എം എം ലോറന്‍സ്, രംഗദാസ പ്രഭു, ബാബു ജോസഫ്, പ്രൊഫ. മാത്യു പൈലി, മ്യൂസ് മേരി, ശീതള്‍ ശ്യാം, ഫാ. പ്രശാന്ത് പാലക്കാപ്പള്ളി, പി.വി ശ്രീനിജന്‍, പ്രൊഫ. മോനമ്മ കോക്കാട്ട്, കെ.ആര്‍ വിശ്വംഭരന്‍ തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സംസാരിച്ചു.


തികഞ്ഞ വിജയ പ്രതീക്ഷ: പി.രാജീവ്

കൊച്ചി: ആദ്യ മൂന്നു റൗണ്ട് പ്രചാരണം കഴിഞ്ഞപ്പോള്‍ തികഞ്ഞ വിജയ പ്രതീക്ഷയാണെന്ന് എറണാകുളം ലോകസഭാ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവ്. എറണാകുളം പ്രസ്‌ക്ലബ്ബിലെ വൊട്ടും വാക്കും മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം മാറുമോ

തീര്‍ച്ചയായും.ജനം അത് ആഗ്രഹിക്കുന്നുണ്ട്. പ്രതികരണം അതാണ് കാണിക്കുന്നത്. രണ്ടു വട്ടം വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടു. ഒരു വട്ടം പൊതുപര്യടനവും പൂര്‍ത്തീകരിച്ചു. ജനങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പലയിടത്തും പച്ചക്കറിയാണ്സ്വീകരണമായി നല്‍കുന്നത്. ജൈവ ജീവീതം പദ്ധതി നടപ്പാക്കാന്‍ നേതൃത്വം നല്‍കിയതിന്റെ സ്നേഹമാണ്. ഇതില്‍ വലിയ ഒരു വിഭാഗം ഞങ്ങളുടെ രാഷ്ട്രീയ നിലപാടുമായി യോജിപ്പുള്ളവരായിരുന്നില്ല.

നിലവിലുള്ള എം.പിയെ മാറ്റിയത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ?

തെരഞ്ഞെടുപ്പിനെ മറ്റൊരു രീതിയില്‍ സമീപിക്കാനാണ് ഇഷ്ടം. എന്റെ നിലപാടും സമീപനവും അതില്‍ എനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നും ജനങ്ങളോട് തുറന്നു പറഞ്ഞ് ജനങ്ങളെ സമിപിക്കാനാണ് ശ്രമം. അതിലും ജനങ്ങളുടെ അഭിപ്രായവും തേടും. തീരുമാനം ജനവിധിയെ ബാധിക്കുമെന്ന തരത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം കണ്ടു. അതിലേക്ക് കടക്കുന്നില്ല. ബാക്കി ജനങ്ങള്‍ തീരുമാനിക്കും. ജനങ്ങളിലാണ് എന്റെ പ്രതീക്ഷ.

വികസനത്തില്‍ മുന്‍ഗണന എന്ത്

ശുദ്ധമായ വായുവും വെള്ളവുമാണ് പ്രധാന പ്രശ്നം. ബ്രഹ്മപുരം പ്ലാന്റിലെ തീിടുത്ത സമയത്ത് ഇത് നാം അനുഭവിച്ചതാണ്. ഖരമാലിന്യ സംസ്‌കരണം പ്രധാന വെല്ലുവിളിയാണ്. ഇതിന് സാങ്കേതിക വിദ്യയുണ്ട്. എന്നാല്‍ നടപ്പാക്കുന്നതിലാണ് പ്രശ്നം. വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന് ആലുവ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം തെളിയിച്ചു. ആരോഗ്യ സംരക്ഷണം, മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍, പശ്ചാത്തല സൗകര്യ വികസനം, സ്വീവേജ് സംസ്‌കരണം, പൊതുഗതാഗത മേഖല എന്നിവയ്ക്കാകും കൂടുതല്‍ ഊന്നല്‍ നല്‍കുക. എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുകയാണ്.

ചാലക്കുടിയായിരുന്നില്ലേ കൂടുതല്‍ ജയസാധ്യത

എ്നിക്ക് ആത്മബന്ധം കൂടുതല്‍ എറണാകുളവുമായാണ്. കഴിഞ്ഞ 30 വര്‍ഷം പ്രവര്‍ത്തിച്ചതിവിടെയാണ്. എവിടെ ചെന്നാലും പേരെടുത്ത് വിളിക്കാന്‍ കഴിയുന്ന കുറച്ചുപേര്‍ ഇവിടെയുണ്ടാകും. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അനുഭവവുമുണ്ട്.

ക്യാമ്പസില്‍ കയറിയത് വിവാദമായിരുന്നല്ലോ

ക്യാമ്പസ് നവീന ആശയങ്ങളുടെ കലവറയാണ്. വോട്ടര്‍മാരെ സമീപിക്കുന്നതില്‍ എന്തിനാണ് ഭയ്ക്കുന്നത്. മൂന്നു പേരും ഒന്നിച്ച് ക്യാമ്പസില്‍ പോകണമെന്നാണ് എന്റെ ആഗ്രഹം. പരാതി കൊടുത്ത യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി തന്നെ ഒരു സ്റ്റുഡന്റ് പാര്‍ലമെന്റില്‍ പങ്കെടുക്കുന്ന ചിത്രം അദ്ദേഹത്തിന്റെ ഫേസ്ബുക്കിലുണ്ട്.

എറണാകുളം ലത്തീന്‍ മണ്ഡലമല്ലേ

എല്ലാ വിഭാഗത്തില്‍ നിന്നും തികഞ്ഞ പിന്തുണയുണ്ട്. കഴിഞ്ഞ ദിവസം പള്ളിക്ക് മുന്നില്‍ ഒരു കുല മാങ്ങയുമായാണ് ഒരു വികാരി കാത്തുനിന്ന് സ്വീകരിച്ചത്. പാര്‍ലമെന്റില്‍ ആദ്യ പ്രമേയം ഓട്ടിസം ബാധിച്ച കുട്ടികളെ സംബന്ധിച്ചായിരുന്നു. ഈ വിഭാഗങ്ങളുമായി കഴിഞ്ഞ കാലത്ത് നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയില്ലാത്തത് എങ്ങിനെ ബാധിക്കും

കഴിഞ്ഞ തവണ പല ഘടകങ്ങളാണ് എ.എ.പിക്ക് വോട്ടായി മാറിയത്. പ്രതിഷേധ വോട്ടുകളും ഇതിലുണ്ട്. ചില പ്രത്യേക നിലപാടും അന്ന് എ.എ.പിക്ക് സഹായകമായിട്ടുണ്ട്. ഇവ എനിക്ക് വോട്ടായി മാറു മെന്നാണ് പ്രതീക്ഷ.

കണ്ണന്താനത്തിന്റെ സ്ഥാാര്‍ത്ഥിത്വത്തെ എങ്ങിനെ കാണുന്നു

വ്യക്തിപരാമായി സമീപിക്കുന്നില്ല. കേന്ദ്ര മന്ത്രിയെന്നതല്ല പ്രശ്നം. എന്തുചെയ്തുവെന്നതാണ്. കേരളത്തില്‍ നിന്ന് എട്ടു പേര്‍ കേന്ദ്രത്തില്‍ മന്ത്രിമാരായുണ്ടായിരുന്നപ്പോഴാണ് അഷൂറന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ ഇടപെട്ട് ഇടപ്പള്ളി ആര്‍.ഒ.ബി സാധ്യമാക്കിതെന്നും അദ്ദേഹം പറഞ്ഞു. മുഖാമുഖത്തില്‍ ഡി. ദിലീപ് അധ്യക്ഷനായി. എന്‍.കെ സ്മിത സ്വാഗതവും അനിതാ മേരി ഐപ്പ് നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+