വാക്സിൻ സ്വീകരിച്ച ശേഷം അരക്ക് താഴേയ്ക്ക് തളർന്നു: വീട്ടമ്മയുടെ ചികിത്സയ്ക്ക് സഹായം തേടി കുടുബം
കൊച്ചി: കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ അരക്ക് താഴേയ്ക്ക് തളർന്ന വീട്ടമ്മ തുടർചികിത്സയ്ക്കായി കഷ്ടപ്പെടുന്നു. എറണാകുളത്തെ തമ്മനം സ്വദേശി സലാഹുദ്ദീന്റെ ഭാര്യ ബുഷ്റയാണ് വാക്സിൻ സ്വീകരിച്ചതിന് പിന്നലെ ട്രാൻസ് വേഴ്സ് മയലിറ്റിസ് എന്ന രോഗാവസ്ഥയിലായിട്ടുള്ളത്. കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതോടെ ഭർത്താവ് സലാഹുദ്ദീനൊപ്പം ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിൽ നിന്നാണ് ബുഷ്റ കൊവാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
തൊട്ടടുത്ത ദിവസം മുതലുണ്ടായ ശാരീരി അസ്വാസ്ഥ്യങ്ങൾക്ക് ശേഷം 20ാം തിയ്യതിയുടെ ബുഷ്റയുടെ ശരീരം അരയ്ക്ക് താഴേയ്ക്ക് തളരുകയായിരുന്നു. ഇതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയതോടെയാണ് ട്രാൻവേഴ്സ് മയലിറ്റിസ് രോഗമാണ് ബാധിച്ചതെന്ന് കണ്ടെത്തിയത്. രോഗികളിൽ സ്റ്റിറോയ്ഡ് ഇൻജെക്ഷനും പ്ലാസ്മഫെരിസിസുമാണ് ചികിത്സയായി നൽകുന്നത്. ഒരിക്കൽ പ്ലാസ്മഫെരിസിസ് ചെയ്തെങ്കിലും സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ഈ ചികിത്സ ചെയ്യുന്നത് കുടുംബത്തിന് വെല്ലുവിളിയായിത്തീർന്നിട്ടുണ്ട്.

അതേ സമയം ആലപ്പുഴ ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, സർവൈലൻസ് ഓഫീസർ എന്നിവരുടെ ഇടപെടലിനെ തുടർന്ന് ഐവി ഇൻജെക്ഷൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് സൌജന്യമായി നൽകുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങളാണ് മരുന്നിന്റെ വില. ഇതിന് ശേഷവും കാലിന് ചെറിയ തോതിലുള്ള അനക്കം മാത്രമാണുണ്ടായത്. ഇവിടെ നിന്ന് തിരുവനന്തപുരത്തെ ശ്രീ ചിത്രയിലേക്ക് എത്തിച്ചെങ്കിലും പ്ലാസ്മഫെരിസിസ് വീണ്ടും ചെയ്യാമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.
സാധാരണ ഗതിയിൽ ബിപിഎൽ കാർഡ് ഉടമകൾക്ക് ശ്രീ ചിത്രയിൽ നിന്ന് സൌജന്യ ലഭിക്കുമെങ്കിലും ബുഷ്റയുടെ കുടുംബത്തിന്റേത് എപിഎൽ കാർഡായിരുന്നതിനാൽ ചികിത്സയ്ക്കുള്ള പണമാണ് കുടുംബത്തിനുള്ള വെല്ലുവിളി. ഇതോടെ റേഷൻ കാർഡ് ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി എറണാകുളം ജില്ലാ കളക്ടറെ സമീപിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ സപ്ലൈ ഓഫീസിൽ നിന്നുള്ള അപേക്ഷയും സിവിൽ സപ്ലൈസ് വകുപ്പിലേക്ക് അയച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അനുകൂല നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.












Click it and Unblock the Notifications