മട്ടാഞ്ചേരിയില്‍ മഞ്ഞപ്പിത്തവും പനിയും പടരുന്നു: പഴി കൊച്ചി നഗരസഭയ്ക്ക്!
മട്ടാഞ്ചേരി: മട്ടാഞ്ചേരിപ്രദേശങ്ങളിൽ മഞ്ഞപ്പിത്തവും, പനിയും വ്യാപിക്കുന്നു. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടാഞ്ചേരി വലിയപറമ്പിൽ ഫിഫാസ് (21) ഷെഫീഖ് (22) എന്നിവരെ എറണാകുളം ജനറൽ ആശ്രുപത്രിയിലും, ചക്കരപറമ്പിൽ ആയിദ് ഹനാൻ (9) മുഹമ്മദ് ഹക് (18) നെഹറിൻ (13) മുഹമ്മദ് ഷിനാൻ (13) എന്നിവരെ സംഗീതാ ആശ്രുപത്രിയിലും പ്രവേശിപ്പിച്ചു. ചക്കരപറമ്പ് പ്രദേശത്തും പനി ബാധിതരുടെ എണ്ണം കൂടുകയാണ്. പനി, മഞ്ഞപ്പിത്തം വ്യാപിക്കുന്ന പ്രദേശങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന ശക്തമാ ക്കണമെന്ന് ജോൺ ഫെർണാണ്ടസ് എംഎൽഎ, കലക്ടർ, ഡിഎംഒ എന്നിവരോട് ആവശ്യപ്പെട്ടു.
കൊച്ചി നഗരസഭ അഞ്ചാം ഡിവിഷനിലാണ് മഞ്ഞപ്പിത്തവും, പനിയും വ്യാപകമാക്കുന്നത്. ഇവിടങ്ങളിലെ കുടിവെള്ള പൈപ്പുകൾ പലതും കാനകളിലൂടെയാണ് പോകുന്നത്. ഇത് കൊച്ചി നഗരസഭ അധിക്യതർ ഡിവിഷൻ കൗൺസിലറുടെ നിർദേശപ്രകാരം മാറ്റി സ്ഥാപിപ്പിക്കേണ്ടതാണ്. എന്നാൽ നാളിതുവരെ നാട്ടുകാർ പൈപ്പുകൾ മാറ്റണമെന്നാവശ്യം ഉന്നയിച്ചിട്ടും നടപ്പാക്കിയിട്ടില്ല. ഇതിനാൽ പമ്പിംഗ് ഇല്ലാത്ത സമയത്ത് കാനയിലെ അഴുക് വെള്ളം പൈപ്പ് ലൈനിലേക്ക് കയറി, മലിനജലം കുടിച്ചതാണ് മഞ്ഞപ്പിത്തം അടക്കം പടരാൻ കാരണമെന്ന് നാട്ടുക്കാർ പറയുന്നത്.
ആവശ്യത്തിന് കുടിവെള്ളം മട്ടാഞ്ചേരിപ്രദേശങ്ങളിലേക്ക് വരാൻ തുടങ്ങിയപ്പോൾ തന്നെ പല കൗൺസിലർമാരും കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടിയെടുത്തിരുന്നു.എന്നാൽ ചിലയിടങ്ങളിൽ നഗരസഭ അധിക്യതർ നിസ്സംഗത തുടർന്ന സാഹചര്യത്തി ലാണ് രോഗങ്ങൾ മട്ടാഞ്ചേരിയിൽ പിടിമുറുക്കുന്നത്. ആയതിനാൽ കാനയിലൂടെ പോകുന്ന പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ കൊച്ചി നഗരസഭ അധിക്യതർ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.