ലോക്ക്ഡൌണിൽ കുടുങ്ങി: ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ ജന്മനാട്ടിൽ തിരിച്ചെത്തി, എല്ലാവരും നിരീക്ഷണത്തിൽ
എറണാകുളം: കൊറോണ വ്യാപനം തടയുന്നതിനുള്ള ലോക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നാഗ്പൂരിൽ പെട്ടുപോയ സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂവിലെ അഞ്ച് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചു. ടിസി രാജേഷ് (ഡിഎഫ്ഒ , കോഴിക്കോട്), വിസി വിശ്വനാഥ് (ഡിഎഫ്ഒ, പത്തനംതിട്ട), അനൂപ് ടി(ഡിഎഫ്ഒ ,വയനാട് ), സൂരജ് എസ് (ഡിഎഫ്ഒ , സിവിൽ ഡിഫെൻസ് അക്കാദമി), ബി എം പ്രതാപചന്ദ്രൻ (ഡിഎഫ്ഒ, വാട്ടർ റെസ്ക്യൂ അക്കാദമി) എന്നിവരാണ് ദിവസങ്ങൾക്ക് ശേഷം വ്യാഴാഴ്ച കേരളത്തിൽ തിരികെയെത്തിയത്.
എറണാകുളം ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നുള്ള ബിജോയ് കെ പീറ്റർ , അഭിലാഷ്, തങ്കച്ചൻ , അസീംഅലി എന്നിവരുടെ സംഘമാണ് നാഗ്പൂരിൽ നിന്നും ഇവരെ തിരികെ എത്തിച്ചത്. മെയ് 18 രാത്രി 8 ന് കേരളത്തിൽ നിന്നും പുറപ്പെട്ട സംഘം 19ന് രാത്രി 10 മണിക്ക് നാഗ്പൂരിൽ എത്തി. ഇന്നലെ വൈകിട്ട് ആറിനാണ് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.

നാഗ്പൂരിലെ നാഷണൽ ഫയർ സർവീസ് കോളേജിൽ പരിശീലനത്തിനായി പോയ സംഘമാണ് അപ്രതീക്ഷിത ലോക് ഡൗൺ പ്രഖ്യാപനത്തോടെ നാഗ്പൂരിൽ കുടുങ്ങിയത്. പരിശീലനം കഴിഞ്ഞുവന്ന ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ക്വാറന്റൈനിൽ കഴിയുക. ഇവരെ തിരികെയെത്തിച്ച ഡ്രൈവർമാർക്ക് ക്വാറന്റൈനിൽ കഴിയാൻ ഫോർട്ടുകൊച്ചിയിലാണ് സൌകര്യമൊരുക്കിയിട്ടുള്ളത്.












Click it and Unblock the Notifications