പെട്രോ കെമിക്കല്‍ പ്ലാന്റിനോട് ചേര്‍ന്ന തോട്ടില്‍ രാസമാലിന്യം: മീനുകള്‍ കൂട്ടത്തോടെ ചത്തു
കൊച്ചി: കൊച്ചി അമ്പലമുകൾ പ്ലാന്റിനോട് ചേർന്നൊഴുകുന്ന തോട്ടിൽ മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കമ്പനിയിൽ നിന്നുള്ള രാസമാലിന്യം വ്യാപകമായി തോട്ടിലേക്ക് ഒഴുക്കിവിട്ടതാണ് മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമായതെന്നാണ് കരുതുന്നത്. പ്രദേശവാസികളും ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. രാസമാലിന്യം തോട്ടിലെ വെള്ളത്തിൽ കലർന്നിട്ടില്ലെന്ന് റിഫൈനറി അധികൃതർ അറിയിച്ചു.
Recommended Video
പെരിയാർ വാലി ഇറിഗേഷൻ കനാലിനെ ചിത്രപ്പുഴയുമായി ബന്ധിപ്പിക്കുന്നതാണ് ഈറ്റിക്കായൽ, അടൂർക്കര, കക്കാട് എന്നീ ഭാഗങ്ങളിലൂടെ ഒഴുകുന്ന തോട്. കഴിഞ്ഞ രണ്ട് ദിവസമായി ഈ തോട്ടിലെ വെള്ളത്തിന് നിറവ്യത്യാസവും അനുഭവപ്പെടുന്നതിനൊപ്പം മീനുകൾ വ്യാപകമായി ചത്തുപൊങ്ങുകയും ചെയ്യുന്നുണ്ട്. വെള്ളത്തിന്റെ ഗന്ധത്തിലും വ്യത്യാസമുണ്ട്. ജനവാസ മേഖലയിലൂടെ ഒഴുകുന്ന തോട്ടിൽ മാലിന്യം കലരുന്നതോടെ ഇവിടത്തെ കിണറുകളും ഉപയോഗ ശൂന്യമാകുമോ എന്ന ആശങ്കയും നാട്ടുകാരിലുണ്ട്.
ഏകദേശം കഴിഞ്ഞ ആറ് മാസത്തോളമായി ഇടക്കിടെ ഇത്തരത്തിൽ തോട്ടിലെ വെള്ളത്തിലൂടെ രാസമാലിന്യം ഒഴുകിയെത്താറുണ്ടെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കമ്പനിക്കുള്ളിലൂടെയും ഈ തോട് ഒഴുകുന്നുണ്ട്. പ്ലാന്റിലെ ഓവുചാലിലൂടെ മാലിന്യം കലർന്ന ജലം വെള്ളത്തിൽ കലരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി അധികൃതർ. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി വിശദമായ ചർച്ച നടത്തിയെന്നും രാസമാലിന്യച്ചോർച്ചയുണ്ടായതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കൊച്ചിൻ റിഫൈനറി അധികരും അറിയിച്ചിട്ടുണ്ട്.