എറണാകുളത്ത് അഞ്ച് പേർക്ക് കൊറോണ വൈറസ്: രോഗിയായ തൃശ്ശൂർ സ്വദേശി ചികിത്സയിൽ കഴിയുന്നത് എറണാകുളത്ത്!!
കൊച്ചി: എറണാകുളം ജില്ലയിൽ ബുധനാഴ്ച 5 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൂടാതെ ജൂൺ 1 ന് തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ നിന്നും മെയ് 16ന് റോഡ് മാർഗം ജില്ലയിലെത്തിയ 30 വയസുള്ള അയ്യമ്പിള്ളി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തൃശൂരില്‍ നാല് പേര്‍ക്ക് കൂടി കൊറോണ; ചികില്‍സയിലുള്ളത് 53 പേര്‍, 6 പേര്‍ ആശുപത്രി വിട്ടു
മെയ് 27 ലെ കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള ചുള്ളിക്കൽ സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. ജില്ലയിലെത്തിയതിന് ശേഷം സ്ഥാപന നീരീക്ഷണത്തിലായിരുന്ന ഇവർക്ക് രോഗലക്ഷണങ്ങളൊന്നുണ്ടായിരുന്നില്ല. കൂടെ യാത്രചെയ്തവരിൽ ചിലർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ കളമശേരി മെഡിക്കൽ കോളേജിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്.
മെയ് 28 ലെ ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള പല്ലാരിമംഗലം സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. ഗർഭിണിയായ ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഇവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. കൂടെ യാത്ര ചിലർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
മെയ് 19ന് റിയാദ്-കരിപ്പൂർ വിമാനത്തിൽ വന്ന 26 വയസുള്ള പാനായിക്കുളം ആലങ്ങാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ. സ്ഥാപന നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിനും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കൂടെ യാത്ര ചെയ്ത ചിലർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ സ്രവം പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആശുപത്രി ജീവനക്കാർക്കുള്ള സർവൈലൻസിന്റെ ഭാഗമായി സാമ്പിളെടുത്ത ഒരു ആശുപത്രി ജീവനക്കാരിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ചാമത്തെയാൾ. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച 721 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 566 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 9556 ആണ്. ഇതിൽ 8546 പേർ വീടുകളിലും, 574 പേർ കൊവിഡ് കെയർ സെന്ററുകളിലും, 436 പേർ പെയ്ഡ് ക്വാറന്റൈനിലുമാണുള്ളത്.
25 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിൽ എട്ട് പേർകളമശ്ശേരി മെഡിക്കൽ കോളേജിലും ഏഴ് പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും 10 പേർ സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 23 പേരാണ് ഇന്ന് ആശുപത്രി വിട്ടത്. ജില്ലയിൽ വിവിധ ആശുപത്രികളിലായി 90 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് ജില്ലയിൽ നിന്നും 72 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 111 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 5 എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 126 ഫലങ്ങളാണ് ലഭിക്കാനുള്ളത്.