കൊച്ചി ട്രിപ്പിൾ ലോക്ക്ഡൌണിലേക്കോ? ജില്ലയിൽ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കൊച്ചി: എറണാകുളം ജില്ലയിൽ ദിവസേന രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിന് പിന്നാലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ഉയരുന്നു. ശനിയാഴ്ച മാത്രം അഞ്ച് പേർക്കാണ് ജില്ലയിൽ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേർ ഉൾപ്പെടെ അഞ്ച് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആലുവയിൽ ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറാണ് ഇതിൽ അഞ്ചാമത്തെ വ്യക്തി.
സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകൾ, ഏഴ് പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 135 ഹോട്ട് സ്പോട്ടുകൾ
സമ്പർക്കം മൂലം ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചാൽ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് ഐജി വിജയ് സാഖറെ മാധ്യങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ നിലവിൽ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അത്യാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കഴിഞ്ഞ ദിവസം തന്നെ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. രോഗ വ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിലാണിത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച മുതൽ കൊച്ചിയിൽ രാവിലെ മുതൽ തന്നെ പരിശോധന കർശനമാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചയും നാല് പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ചെല്ലാനം ഹാർബറിലെ മത്സ്യ തൊഴിലാളിയുടെ ഭാര്യ ഉൾപ്പെടെയാണ് നാല് പേർ. ഇവർ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് എറണാകുളത്തെ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ചികിത്സ ഡോക്ടർ ഉൾപ്പെടെ 72 ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ മകനും ചെല്ലാനം ഹാർബറിലെ തൊഴിലാളിയാണ്.
എറണാകുളം മാർക്കറ്റാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായ മറ്റൊരു സ്ഥലം. 135 പേരുടെ സ്രവപരിശോധനയിൽ 61 എണ്ണവും നെഗറ്റീവാണ്. ഇന്ന് 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 191 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 69 പേരും അങ്കമാലി അഡല്ക്സിൽ 118 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 342 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 262 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 13 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 407 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ ഏഴ് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 26 കാരനായ ആലങ്ങാട് സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള അശമന്നൂർ സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 25 കാരനായ നേര്യമംഗലം സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 39 കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 37 കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 52 കാരനായ ആലുവ സ്വദേശിയും രോഗമുക്തി നേടി. ഐഎൻഎച്ച് സഞ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികനും ഇന്ന് രോഗമുക്തി നേടി.
കോട്ടയത്ത് ആറ് പേർക്ക് കൊവിഡ് ബാധ: അഞ്ച് പേർ വിദേശത്ത് നിന്നെത്തിയത്, ചികിത്സയിലുള്ളത് 111 പേർ