ഭക്ഷ്യവകുപ്പ് പിടികൂടിയത് 200 കിലോ പഴകിയ മത്സ്യം; 2 മാസത്തോളം പഴക്കമെന്ന് സൂചന
കൊച്ചി: പഴകിയ മീൻ വിൽപനയ്ക്കെത്തുന്നത് സംബന്ധിച്ച് നേരത്തെ തന്നെ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. ദിവസങ്ങളോളം പഴക്കമുള്ള മീനാണ് വിൽപനയ്ക്ക് എത്തുന്നതെന്നും ഇത്തരം പഴകിയ മീൻ കഴിക്കുന്നതിലൂടെ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ടെന്നും പരാതി ഉയർന്നിരുന്നു.
ഇപ്പോൾ ഇത്തരം ആരോപണങ്ങളിൽ കാര്യമുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ വലിയ അളവിലാണ് പഴകിയ മത്സ്യം പിടികൂടിയത്.

എറണാകുളം പള്ളുരുത്തി മത്സ്യമാർക്കറ്റിൽ നിന്നാണ് ഭക്ഷ്യവകുപ്പ് പഴകിയ മത്സ്യം പിടിച്ചത്. 200 കിലോഗ്രാം പഴകിയ മത്സ്യം ആണ് പിടികൂടിയത്. മുനമ്പം മട്ടാഞ്ചേരി ഹാർബറുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്കു ശേഖരിച്ച് പള്ളുരുത്തി മാർക്കറ്റിലെത്തിച്ചു വിൽപന നടത്തുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. ഇവയ്ക്ക് രണ്ടു മാസമെങ്കിലും പഴക്കം ഉണ്ടെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ചൂര, കേര, തിലോപ്പി, പാമ്പാട തുടങ്ങിയ മത്സ്യങ്ങളാണ് പിടികൂടിയത്.
മൊബൈൽ ലാബ് എത്തിച്ച് പരിശോധന നടത്തിയ ശേഷം ഇവ നശിപ്പിക്കാനാണ് തീരുമാനം. പഴകിയ മത്സ്യം വിപണിയിൽ വിറ്റഴിക്കുന്നു എന്ന വിവരത്തെ തുടർന്നു ജില്ലയിലെ മത്സ്യ വിപണിയിൽ ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം ഹാർബർ പരിസരത്തു നിന്നു പുറത്തേയ്ക്കു കടത്താൻ ശ്രമിക്കുകയായിരുന്ന മത്സ്യം ബിഒടി പാലത്തിനു സമീപത്തു വച്ച് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചിരുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്കു ശേഖരിക്കുന്ന മത്സ്യം ഹാർബറിൽ എത്തിച്ച് കോൾഡ് സ്റ്റോറേജുകളിലേയ്ക്കു മാറ്റി തോപ്പുംപടിയിൽ നിന്നുള്ള മത്സ്യം എന്ന നിലയിൽ വിറ്റഴിക്കുന്ന ഏജന്റുമാർ ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മാസങ്ങളോളം ശേഖരിച്ചു വച്ചാണ് വിൽപന നടത്തുന്നതെന്നു പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾ പറയുന്നു.
കടലിൽ മത്സ്യബന്ധനം കഴിഞ്ഞ് എത്തുമ്പോൾ ശീതീകരണി കൃത്യമായി പ്രവർത്തിക്കാത്തതുകൊണ്ടും മറ്റും ഉപയോഗ ശൂന്യമാകുന്ന മത്സ്യം കുറഞ്ഞ വിലയ്ക്കു മൊത്തമായി വിൽക്കുന്നതും ഇവിടെ പതിവാണ്. ഇത്തരത്തിൽ എത്തിയ മത്സ്യമാണോ പിടികൂടി 200 കിലോ മത്സ്യമെന്ന് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.












Click it and Unblock the Notifications