കെപിസിസി നേതൃമാറ്റം ആലോചനയിലില്ല: ഉമ്മൻചാണ്ടി, എഐസിസി നിലപാട് വ്യക്തമാക്കിയെന്ന്
കൊച്ചി: കെപിസിസിയിൽ നേതൃമാറ്റമുണ്ടാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കെപിസിസിയിൽ നേതൃമാറ്റത്തിനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ തത്കാലത്തേക്ക് നേതൃമാറ്റമുണ്ടാകില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻർവറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണവും പുറത്തുവന്നിട്ടുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പരാജയമേറ്റുവാങ്ങേണ്ടിവന്നതോടെയാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളുയർന്നത്. യുഡിഎഫിന് നേരിടേണ്ടി വന്ന പരാജയത്തിന് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പോരായ്മയാണെന്നും കോൺഗ്രസിനുള്ളിൽ നിന്ന് നല്ലൊരു വിഭാഗം വാദിക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ കോൺഗ്രസ് പ്രവർത്തകർ തന്നെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതിന് പിന്നാലെ ഘടകക്ഷികളും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയിൽ നേതൃമാറ്റം വേണമെന്നുള്ള ആവശ്യവും ശക്തമായത്.