എറണാകുളത്ത് നാല് പേർക്ക് കൊവിഡ്: രോഗികളിൽ മൂന്ന് പേർ മഹാരാഷ്ട്ര സ്വദേശികൾ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് നാല് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 3 പേർ മഹാരാഷ്ട്ര സ്വദേശികളാണ്. മെയ് 31 ലെ നൈജീരിയ - കൊച്ചി വിമാനത്തിലെത്തിയ 39 കാരനായ മഹാരാഷ്ട്ര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് കെയർ സെന്ററിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ. ജൂൺ 7 ലെ മുംബൈ- കൊച്ചി വിമാനത്തിൽ എത്തിയ 37 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പ് യാർഡ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെത്തിയതോടെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ.
കൊവിഡ് പ്രതിസന്ധി: എമിറേറ്റ്സ് ഒറ്റദിവസം പിരിച്ചുവിട്ടത് 600 പേരെ, വ്യോമയാന രംത്തെ വലിയ നടപടി!!
സ്വകാര്യ ഷിപ്പിങ്ങ് ജീവനക്കാരനായ 28 വയസുള്ള മറ്റൊരു മഹാരാഷ്ട്ര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. ജൂൺ 5 ലെ മുംബൈ- കൊച്ചി വിമാനത്തിൽ വന്നശേഷം ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 27 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 35 കാരിയായ ഇടക്കൊച്ചി സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ച എല്ലാവരെയും കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേ സമയം ജൂൺ 3ന് കൊവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആശുപത്രി ജീവനക്കാരി രോഗമുക്തയായി.
ഇന്ന് 1264 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 851 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിലവിൽ 11249 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 9912 പേർ വീടുകളിലും, 539 പേർ കൊവിഡ് കെയർ സെന്ററുകളിലും, 798 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 23 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. അതിനൊപ്പം തന്നെ വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 22 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ വിവിധ ആശുപത്രികളിലായി 105 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55ആയിട്ടുണ്ട്. ഇന്ന് മാത്രം ജില്ലയിൽ നിന്നും 103 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്ന് 67 പുറത്തുവന്ന പരിശോധന ഫലങ്ങളിൽ ഇതിൽ 4 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 217 ഫലങ്ങളാണ് ലഭിക്കാനുള്ളത്.