ചെല്ലാനം ജിയോട്യൂബ് കടൽഭിത്തി നിർമ്മാണം; ജലസേചന വകുപ്പ് മലക്കം മറിഞ്ഞു, നിലവിലെ കരാറുകാരന് ആറുമാസം കൂടി നീട്ടി നൽകാൻ കോടതി നിർദ്ദേശം
പള്ളുരുത്തി: ചെല്ലാനം ജിയോ ട്യൂബ് കടൽഭിത്തി നിർമ്മാണത്തിൽ നിലവിലെ കരാറുകാരനെ ഒഴിവാക്കി പുതിയടെണ്ടർ വിളിക്കാനുള്ള ജലസേചന വകുപ്പിന്റെ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി. കരാറുകാരൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കടൽഭിത്തിനിർമ്മാണം പൂർത്തിയാക്കാൻ ആറുമാസംകൂടി സമയം അനുവദിക്കാൻ കോടതി നിർദ്ദേശം നൽകിയത്.
പതിനാറുമാസം മുൻപ് ആരംഭിച്ച കടൽഭിത്തി നിർമ്മാണം ഒരിടത്തും എത്താത്ത ഘട്ടത്തിൽ ജലസേചന വകുപ്പ് കരാറുകാരനെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു. തുടർന്ന് ജൂലൈ ആദ്യവാരം കടൽഭിത്തി നിർമ്മാണത്തിനായി പുതിയ ടെണ്ടർ ക്ഷണിക്കുകയായിരുന്നു. ഇതിനെതിരെയാണ് കരാറുകാരൻ കോടതിയെ സമീപിച്ചത്. ഇയാളുടെ നഷ്ടങ്ങളുടെ കണക്കുകളും , ജിയോട്യൂബ് നിറക്കാൻ മണലിന്റെ ലഭ്യതക്കുറവും കോടതിയിൽ ചൂണ്ടിക്കാട്ടി.

നിർമ്മാണം തീർക്കുന്നതിനായി കൂടുതൽ സമയം വേണമെന്നും ഇയാളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഇറിഗേഷൻ വകുപ്പിന്റെ അഭിപ്രായം കോടതിആരാഞ്ഞത്. ജലസേചന വകുപ്പിന്റെ വക്കീൽ സമയം നീട്ടിനൽകുന്നതിൽ എതിർപ്പില്ലായെന്ന് അറിയിക്കുകയും ആറു മാസത്തിനുള്ളിൽ നിർമ്മാണം തീർക്കാൻ കോടതി നിർദ്ദേശിക്കുകയുമായിരുന്നു.
നിർമ്മാണത്തിലെ അപാകതയുടെ പേരിൽ കരാറുകാരനെ ഒഴിവാക്കുകയും പിന്നീട് പുതിയ ടെണ്ടർ ക്ഷണിക്കുകയും ചെയ്ത ജലസേചനവകുപ്പു തന്നെയാണ് കോടതിയിൽ കരാറുകാരന് അനുകൂലമായി നിലപാട് സ്വീകരിച്ചത്. 1100 മീറ്ററിൽ അഞ്ചിടങ്ങളിലാണ് കടൽഭിത്തി തകർന്ന് കിടക്കുന്നത്. ബസാർ,കമ്പിനിപ്പടി, വേളാങ്കണ്ണി, വാച്ചാക്കൽ, ചെറിയകടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജിയോട്യൂബ് ഭിത്തി നിർമ്മാണം നടത്താൻ കരാർ നൽകിയത്. വേളാങ്കണ്ണി പ്രദേശത്താണ് ജിയോട്യൂബ് നിർമ്മാണം പാതിവഴിയിൽ നിലച്ചു കിടക്കുന്നത്.കടലാക്രമണ ഭീഷണിയിൽ കഴിയുന്ന ചെല്ലാനം തീരദേശത്തിന് ഇറിഗേഷൻവകുപ്പിന്റെ തീരുമാനം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.












Click it and Unblock the Notifications