അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി ചോര്‍ന്നതില്‍ അതൃപ്തി; കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തില്‍ വീണ്ടും അഴിച്ചു പണി വരുത്തി കസ്റ്റംസ്. അസിസ്റ്റന്‍റ് കമ്മീഷണര്‍ എന്‍ എസ് ദേവിനെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തില്‍ നിന്ന് മാറ്റി. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്‍റെ സന്ദീപ് നായര്‍ക്കെതിരായ മൊഴി ചോര്‍ന്നതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വപ്നയുടെ മൊഴിയിലെ അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നതാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
സ്വപ്നയുടെ മൊഴി ചോര്‍ന്നത് സംസ്ഥാനത്ത് ബിജെപിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവത്തില്‍ കേന്ദ്രം കടുത്ത അതൃപ്തിയിലായിരുന്നു. മൊഴിലെ മൂന്ന് പേജുകള്‍ മാത്രം ചോര്‍ന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തണമെന്നാണ് കേന്ദ്ര സർക്കാരും നൽകിയിരിക്കുന്ന നിർദേശം. കസ്റ്റംസിലെ ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരാണ് മൊഴി ചോര്‍ന്നതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കേസ് അന്വേഷണം ബിജെപിയിലേക്ക് കൂടി നീളുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക ശക്തമാണെന്നും ഇടത് നേതാക്കള്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ എസ് ദേവിനെതിരായ നടപടിയുണ്ടായിരിക്കുന്നത്.
ബാഗേജില്‍ നിന്നും സ്വര്‍ണം പുറത്തെടുത്ത ദിവസം സ്വപ്ന സുരേഷിനെ അനില്‍ നമ്പ്യാര്‍ രണ്ട് തവണയായിരുന്നു വിളിച്ചത്. ഇതു സംബന്ധിച്ച ഫോണ്‍ രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു. നയതന്ത്ര ബാഗേജ് അല്ലെന്നും ബാഗ് വ്യക്തിപരമായ ആവശ്യത്തിന് വന്നതാണെന്നും കാണിച്ച് കാണിച്ച് കോൺസുലർ ജനറലിന് കത്ത് നൽകാൻ തന്നോട് അനിൽ നമ്പ്യാർ ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷിന്‍റെ മൊഴിയിലുണ്ടായിരുന്നു.
ഇത്തരത്തിലൊരു കത്ത് നല്‍കിയാള്‍ നികുതിയും പിഴയും അടച്ച് കേസിൽ നിന്നും ഒഴിവാക്കാം എന്നും നമ്പ്യാർ സ്വപ്നയെ ഉപദേശിച്ചു. കോൺസുലർ ജനറൽക്ക് നൽകേണ്ട കത്തിന്‍റെ പകർപ്പ് തയ്യാറാക്കി അയക്കാൻ സ്വപ്ന അനിൽ നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഫോണ്‍ കോള്‍ കഴിഞ്ഞ് അധികം വൈകാതെ താൻ ഒളിവിൽ പോയതിനാൽ പിന്നെ അനിൽ നമ്പ്യാരുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നം സ്വപ്ന സുരേഷിന്‍റെ മൊഴില്‍ വ്യക്തമാക്കിയിരുന്നു.
ഓണസദ്യ ഗംഭീരമാക്കാന്‍ യുഎഇ റെസ്‌റ്റോറന്റുകള്‍, മലയാളികള്‍ക്ക് ഒറ്റ ക്ലിക്കില്‍ വീട്ടില്‍ സദ്യയെത്തും