സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെ വെട്ടിലാക്കി എൻഫോഴ്സമെന്റ്, റിപ്പോർട്ടിൽ പറയുന്നത്..
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസപ്പൽ സെക്രട്ടറിയായിരുന്ന എം ശിവസങ്കറിനെ കുരുക്കി സ്വപ്ന സുരേഷിന്റെ മൊഴി. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയിരുന്ന വിവരം എം ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴി നൽകിയിട്ടുള്ളത്. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്കും അറിയാമായിരുന്നുവെന്നും മൊഴിയിൽ പറയുന്നുണ്ട്.
കോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസി
നിർണ്ണായക വിവരം
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ ശിവങ്കറിനെ ഒരു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെ ശിവശങ്കറിനെ ഒരിക്കൽ കൂടി ചോദ്യം ചെയ്യുന്നതിന് എൻഫോഴ്സിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വിട്ടയ്ക്കുക.
ഇലക്ട്രോണിക് ഉപകരണങ്ങൾ
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും ശിവശങ്കറും തമ്മിൽ നേരത്തെ നടത്തിയ വാട്സ്ആപ്പ് മെസേജുകൾ മുൻനിർത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ച് സ്വപ്ന കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. സ്വർണ്ണക്കടത്തിന് പുറമേ ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഇലക്ട്രോണിക് ഉപകരണങ്ങൾ കടത്തിയിരുന്നുവെന്നും ഇക്കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ ടീമിന് ഇക്കാര്യത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നും എൻഫോഴ്സ്മെന്റ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ പറയുന്നുണ്ട്.
കോഴ നൽകിയെന്ന്
വടക്കാഞ്ചേരിയിൽ ലൈഫ് മിഷന് കീഴിൽ ഫ്ലാറ്റുകൾ നിർമിക്കുന്നതിന് യുണിടാകിന് കോഴപ്പണം നൽകിയെന്നും ഇതുകൊണ്ടാണ് കരാർ ലഭിച്ചതെന്ന വിവരത്തെക്കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന സുരേഷ് മൊഴിയിൽ പറയുന്നുണ്ട്. ഇതിനെല്ലാം പുറമേ ലൈഫ് മിഷൻ, കെഫോൺ എന്നീ സംസ്ഥാന സർക്കാർ പദ്ധതികളിൽ സന്തോഷ് ഈപ്പനെയും ഉൾപ്പെടുത്താൻ ശിവശങ്കറിന് താൽപ്പര്യമുണ്ടായിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കി. യുണിടാകിന്റെ ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴയ്ക്ക് വഴിയൊരുക്കിയതും ശിവശങ്കറായിരുന്നുവെന്നാണ് കസ്റ്റഡി അപേക്ഷയിൽ എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയിട്ടുള്ളത്.
ജാമ്യമോ ജയിലോ?
എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ കസ്റ്റഡിയിലുള്ള ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. ഇതോടെയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കുന്നത്. എൻഫോഴ്സ്മെന്റും കസ്റ്റംസും കസ്റ്റഡി കാലാവധി നീട്ടി ആവശ്യപ്പെടാതിരുന്നാൽ ശിവശങ്കറിന്റെ ജാമ്യഹർജി നിർണ്ണായകമായിത്തീരും. എന്നാൽ ജാമ്യാപേക്ഷ തള്ളിക്കളയുന്ന സാഹചര്യമോ അപേക്ഷയിൽ വിധി പറയുന്നത് മാറ്റിവെച്ചാലോ ജയിലിൽ പോകേണ്ടതായും വരും.
Recommended Video