'ആരും കേള്‍ക്കാത്ത ഇംഗ്ലീഷ് വ്യാഖ്യാനം: വി മുരളീധരൻ എന്ന കേന്ദ്ര വിദേശ സഹമന്ത്രി എന്തു പറയും'
തിരുവനന്തപുരം: നയതന്ത്രബാഗേജ് വഴി നടത്തിയ സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വിമര്‍ശനവുമായി പി രാജീവ്. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എൻ ഐ എ യും ധന കാര്യ മന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റംസും അന്വേഷിക്കുന്ന, രാജ്യദ്രോഹക്കുറ്റം യു എ പി എ വഴി ചുമത്തിയ കേസിൻ്റെ അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തുകല്ലേ സത്യാഗ്രഹ സമരത്തിലൂടെ മന്ത്രി ചെയ്തതതെന്നും പി രാജീവ് ചോദിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഇനി വി മുരളീധരൻ എന്ന കേന്ദ്ര വിദേശ സഹമന്ത്രി എന്തു പറയും? ആരും ഇതുവരെ കേൾക്കാത്ത ഇംഗ്ലീഷ് വ്യാഖ്യാനത്തിലൂടെ കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ല എന്ന് തുടക്കം മുതൽ ആധികാരികമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന മന്ത്രിക്ക് എൻ ഐ എ തന്നെ മറുപടി കൊടുത്തു. ' camouflaged ,എന്ന വാക്കിൽ കിടന്നായിരുന്നു ഇതുവരെ ഉരുണ്ടുകൊണ്ടിരുന്നത്. അര മണിക്കൂർ മനോരമ ചാനലിൽ ഇതു സംബന്ധിച്ച് ഇന്നലെ ക്ലാസ്സും എടുത്തു. അതു കൂടി കഴിഞ്ഞപ്പോൾ NIA പത്രകുറിപ്പിൽ കൃത്യമായ വ്യക്തത വരുത്തി
NI A പത്രകുറിപ്പ് സൈറ്റിൽ നോക്കിയാൽ മന്ത്രിക്കും വായിക്കാം. 'smuggling gold through diplomatic baggage addressed to the UAE consulate at Thiruvanathapuram'. ഇനി എന്തു ചെയ്യും . "through' എന്നതിനേക്കാൾ ലളിതമായി ഇനി ഏതു വാക്ക് ഉപയോഗിക്കും! തിരുവനന്തപു രത്തെ യു എ ഇ കോൺസുലേറ്റിനെ അഡ്രസാ ലുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണ കടത്ത് എന്ന് ഇത്രയും ലളിതവും വ്യക്തവുമായി എൻഐഎ പത്രക്കുറിപ്പ് ഇറക്കിയത് ആരെ ഉദ്ദേശിച്ചണാവോ?

അപ്പോൾ ആരെയാണ് ഇനി യഥാർത്ഥത്തിൽ ചോദ്യം ചെയ്യേണ്ടത്? തുടക്കം മുതൽ നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിച്ച് ആധികാരികമായി മന്ത്രി തന്നെ പറഞ്ഞത് ആരെ രക്ഷിക്കാനായിരുന്നു. കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് എൻ ഐ എ യും റിമാണ്ട് റിപ്പോർട്ടിൽ കസ്റ്റംസും പറയുമ്പോഴും അറ്റാഷെക്ക് ക്ലീൻ ചിറ്റ് ഇന്നലെ നൽകിയത് എന്തിനു വേണ്ടി?
കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എൻ ഐ എ യും ധന കാര്യ മന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റംസും അന്വേഷിക്കുന്ന, രാജ്യദ്രോഹക്കുറ്റം യു എ പി എ വഴി ചുമത്തിയ കേസിൻ്റെ അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തുകല്ലേ സത്യാഗ്രഹ സമരത്തിലൂടെ മന്ത്രി ചെയ്തത് ? അതുവഴി കൂട്ടുത്തരവാദിത്തം ലംഘിച്ച മുരളീധരനല്ലേ യഥാർത്ഥത്തിൽ രാജിവെയ്ക്കേണ്ടത്?












Click it and Unblock the Notifications