സജനയെ ഫോണില്‍ വിളിച്ച് കെകെ ശൈലജ, സഹായവും സുരക്ഷയും ഉറപ്പ് നൽകി ആരോഗ്യ മന്ത്രി
കൊച്ചി: ജീവിക്കാന്‍ വേണ്ടി വഴിയോരത്ത് ബിരിയാണി കച്ചവടത്തിന് ഇറങ്ങിയ ട്രാന്‍സ്ജെന്‍ഡര്‍ ആയ സജന ഷാജിക്കും സുഹൃത്തുക്കള്‍ക്കും മറ്റ് കച്ചവടക്കാരില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരത. സജ്നയുടെ കച്ചവടം ഒഴിപ്പിക്കാന്‍ ആയി മറ്റ് കച്ചവടക്കാര്‍ ഇവരെ മാനസികമായി പീഡിപ്പിക്കുകയാണ് എന്നാണ് ആരോപണം. പോലീസും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ലെന്ന് സജ്ന പറയുന്നു. സജ്ന അടക്കം ട്രാന്‍സ്ജെന്‍ഡര്‍മാരായ 5 പേര് ചേര്‍ന്നാണ് ബിരിയാണി കച്ചവടം.
'സിദ്ധിഖ് നേരത്തേ തങ്ങളോട് പറഞ്ഞിട്ടുണ്ട്', നടിയുടെ ആരോപണത്തിൽ ഇടവേള ബാബുവിന്റെ മറുപടി, വിവാദം
കരഞ്ഞ് കൊണ്ടുളള സജ്നയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ജീവിക്കാന്‍ സമൂഹം അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ തങ്ങള്‍ എന്ത് ചെയ്യണം എന്നാണ് സജ്ന ചോദിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ഇടപെട്ടിരിക്കുകയാണ്.
സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്കി. പോലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന് വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും.
അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല
സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കിയും ട്രാന്‍സ്ജെന്‍ഡര്‍ കൗണ്‍സില്‍ ഇതില്‍ രൂപീകരിച്ചതുമടക്കം നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചു കൊണ്ട് സ്കില്‍ ഡെവലപ്മെന്റ് പദ്ധതി, സ്വയം തൊഴില്‍ വായ്പാ സൗകര്യങ്ങള്‍, തുല്യതാ വിദ്യാഭ്യാസം മുതല്‍ ഉപരിപഠനം വരെ അടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.
അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല
കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് കുടുംബത്തിലും സമൂഹത്തിലും ആദരവും അംഗീകാരവും പ്രകടിപ്പിച്ചു തുടങ്ങിയ അവസരത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്കരിച്ചു വരുന്നത്.
വിപുലമായ ആക്ഷന്‍ പ്ലാന്‍
ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. സജനയെയും സുഹൃത്തുക്കളെയും അപമാനിച്ച അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സ്വന്തമായി ജോലി ചെയ്തു അന്തസോടെ ജീവിക്കാനുള്ള അവസരം അവര്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവർ മുഖാന്തരം പ്രശ്നത്തില്‍ ഇടപെടുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്.