ന്യൂനമർദ്ദം ഉയരുന്നു! ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത, കടലാക്രമണത്തിന് സാധ്യത
കൊച്ചി: തീവ്ര ന്യൂനമർദത്തെ തുടർന്നു ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത മുൻനിർത്തി ജില്ലയുടെ തീരദേശത്തു കനത്ത ജാഗ്രത. കടലിൽ പോയ മുഴുവൻ ബോട്ടുകളും വള്ളങ്ങളും ഇതര മത്സ്യബന്ധന യാനങ്ങളും നാളെ (26ന്) രാവിലെ 12നു മുമ്പായി തീരത്ത് തിരിച്ചെത്തണമെന്നു ഫിഷറീസ് വകുപ്പു മുന്നറിയിപ്പു നൽകി. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മുന്നറിയിപ്പിൽ 27മുമ്പു തിരിച്ചു കയറാനായിരുന്നു നിർദേശം. ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണു സമയപരിധി ചുരുക്കിയത്.
കൊച്ചിയിൽ ചെല്ലാനം മുതൽ മുനമ്പം വരം 45 കിലോമീറ്റർ തീരദേശ പരിധിയിൽ ഇന്നലെ രാവിലെ മുതൽ മൈക്ക് അനൗൺസ്മെന്റ് തുടങ്ങി. ചെല്ലാനം, മുനമ്പം, വൈപ്പിൻ, കാളമുക്ക് തുറമുഖങ്ങളും തുറകളും മത്സ്യഗ്രാമങ്ങളും കേന്ദ്രീകരിച്ചാണു മുന്നറിയിപ്പു പുറപ്പെടുവിച്ചത്. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്നും കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോയ യാനങ്ങൾ ഉടൻ മടങ്ങിയെത്തണമെന്നും അനൗൺസ്മെന്റിൽ അറിയിച്ചു. തീരപ്രദേശങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും മുന്നറിയിപ്പ് അനൗൺസ്മെന്റുകൾ നടത്തി. വിവിധ സമുദായ സംഘടനകളുടെ സഹായവും തേടി.
ദിവസങ്ങൾ മുമ്പു കടലിൽ പോയ ബോട്ടുകൾക്കും കപ്പൽ വള്ളങ്ങൾക്കും തിരിച്ചു വരണമെന്നു ചാനൽ 16 വഴി മുന്നറിയിപ്പു നൽകുന്നുണ്ട്. നാവികസേനയുടെയും തീര സംരക്ഷണ സേനയുടെയും സഹായം ഇതിനായി തേടി. ഇന്നലെ തിരമാലകൾ ഒന്നര മുതൽ രണ്ട് മീറ്റർ വരെ ഉയരുമെന്നു മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ബോട്ടുകളും വള്ളങ്ങളും കടലിൽ പോകുന്നത് അധികൃതർ തടഞ്ഞില്ല. എന്നാൽ ഇന്നു മുതൽ വിലക്കുമെന്നു ഫിഷറീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്റ്റർ മഹേഷ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി രൂപപ്പെടുമെന്നും ഇതേത്തുടർന്നു ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നുമാണു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തമിഴ്നാട്, കേരളം, കർണാടകം തീരത്ത് കാറ്റും മഴയും ഉണ്ടാകും. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം ഭാഗങ്ങളിൽ ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണു മുന്നറിയിപ്പ്.