ശക്തമായ മഴയില്‍ കൊച്ചിയില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി; ക്യാമ്പുകള്‍ ആരംഭിച്ചു
കൊച്ചി: തുടര്‍ച്ചയായി പെയ്ത മഴയില്‍ കൊച്ചിയില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം ഉയര്‍ന്നു. പകല്‍ സമയങ്ങളില്‍ മഴ ശക്തമല്ലായിരുന്നുവെങ്കിലും രാത്രി ശക്തമായി മഴപെയ്യുകയായിരുന്നു. പനമ്പിള്ളി നഗര്‍ വോക്വേയുടെ ഭാഗം, പനമ്പിള്ളി നഗറിലെ ഏതാനും ക്രോസ് റോഡുകള്‍, രവിപുരം, കര്‍ഷക റോഡ് ഭാഗം, പിആന്‍ഡ്ടി കോളനി, ഉദയാ കോളനി, എംജി റോഡിന്റെ ഏതാനും ഭാഗങ്ങള്‍, തൈക്കുടം ചര്‍ച്ച് റോഡ് എന്നിവിടങ്ങിങ്ങളിലാണ് വെള്ളം ഉയര്‍ന്നത്.
ജില്ലയില്‍ ഇതിനോടകം ദുരുതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 476 പേരാണ് ഇതിനകം കഴിയുന്നത്. ക്യാമ്പുകളില്‍ 183 പുരുഷന്മാരും 243 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടെയാണ് 475 പേര് കഴിയുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്ന 650 ക്യാമ്പുകളാണുള്ളത്. ഇവിടെ 13000 പേര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കും.
താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെല്ലാനത്തും കടല്‍ കയറ്റം രൂക്ഷമായിരിക്കുകയാണ്. ചെല്ലാനം ഉള്‍പ്പെടുന്ന കൊച്ചി താലൂക്കില്‍ രണ്ട് ക്യാമ്പുകളാണുള്ളത്.
എറണാകുളം ഉള്‍പ്പെടെ ആലപ്പുഴ, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ ഓഗസ്റ്റ് 11 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്കി.
2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതായുണ്ട്.
ഗെഹ്ലോട്ടിനെ പേടിച്ച് ബിജെപി, എംഎല്‍എമാരെ കടത്തി! ജയ്പൂരിലെത്തി കെസി വേണുഗോപാൽ, ചടുല നീക്കങ്ങൾ!