മഴ ശക്തമായി; കുട്ടമ്പുഴയില്‍ മഴവെള്ളപ്പാച്ചിലും വെള്ളപൊക്കവും; ഭീതി
കോതമംഗലം: മഴ ശക്തമായതോടെ കുട്ടമ്പുഴയില്‍ മഴവെള്ളപ്പാച്ചിലും വെള്ളപൊക്കവും. ഇന്നലെ വൈകിട്ടോടെ ഉരുളന്‍തണ്ണി, ഒന്നാം പാറ, മൂന്നാം ബ്ലോക്ക്, ആറാം ബ്ലോക്ക്, ക്ണച്ചേരി, അട്ടിക്കളം, പിണവൂര്‍ക്കുടി, ആനന്ദന്‍കുടി, വെളിയത്തുപറമ്പ്, പ്രദേശങ്ങളില്‍ ഒട്ടേറെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി.
ഒപ്പം ശക്തമായ മഴയില്‍ ആദിവാസി മേഖലകളായ പിണവൂര്‍ക്കുടി, ആനന്ദന്‍കുടി ഭാഗത്ത് വനത്തില്‍ ഉരുള്‍പൊട്ടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അമ്പതിലധികം വീടുകളില്‍ വെള്ളം കയറിയതായാണ് വിവരം. വെള്ളം കയറിയതോടെ പ്രദേശത്തുള്ളവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
Recommended Video
ആറാം ബ്ലോക്കില്‍ വെള്ളം കയറി അമ്മയും കുഞ്ഞും വീട്ടില്‍ കുടുങ്ങിയെന്ന വിവരത്തെ തുടര്‍ന്ന് അഗ്നിശമന സേനയെത്തിയെങ്കിലും തോട്ടില്‍ വെള്ളം ഉയര്‍ന്നതോടെ വഴി തടസ്സപ്പെട്ടതോടെ സ്ഥലത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവരെ പിന്നീട് നാട്ടുകാര്‍ തന്നെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റുകയായിരുന്നു.
ഞായപ്പിള്ളി കോളനിപ്പടിയിലും റോഡില്‍ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. റോഡ് ഇടിഞ്ഞും പല സ്ഥലങ്ങളും അപകടാവസ്ഥയിലാണ്. ഒന്നാം പാറയില്‍ വെള്ളം ഉയര്‍ന്ന് റോഡ് തടസപ്പെട്ടതിനാല്‍ മൂന്നാം ബ്ലോക്ക്, ആറാം ബ്ലോക്ക് പ്രദേശങ്ങളിലേക്ക് പോകാനാവുന്നില്ല. കുട്ടമ്പുഴ ടൗണിലെ താഴ്ന്ന സ്ഥലങ്ങളില്‍ നിന്നും ഏതാനും വീടുകള്‍ക്കും ഭീഷണിയുണ്ട്. തഹസില്‍ദാര്‍ സ്ഥലത്തെത്തി സന്ദര്‍ശിച്ചിരുന്നു. പെരിയാറില്‍ രണ്ടടിയോളം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഭൂതത്താന്‍കെട്ട് അണകെട്ടിന്റെ 6 ഘട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.
അപ്രതീക്ഷിതമായുണ്ടായ വെള്ളപൊക്കത്തില്‍ 200 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടുപോയിരുന്നു.വീട്ടുസാധനങ്ങള്‍ വലിയ രീതിയില്‍ നശിച്ചിട്ടുണ്ട്. വെള്ളം കുറയുന്നതിന് പിന്നാലെ പലരും തിരികെ വീട്ടിലെത്തി ശൂചീകരണം നടത്തുകയാണ്. ജനപ്രതിനിധികളും സ്ഥലത്തെത്തി.
ഇന്ത്യയില്‍ കൊവിഡ് കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 37,148 കേസുകള്‍; ആകെ 11.55 ലക്ഷം കടന്നു
'ഏഷ്യാനെറ്റ് പൂട്ടിപ്പോവും! ഭരണം കിട്ടുമെന്ന് പറഞ്ഞപ്പോ പാടി പുകഴ്ത്തി'; ട്രോളി ജ്യോതികുമാർ ചാമക്കാല