പാലാരിവട്ടം ഫ്‌ളൈഓവര്‍ അടച്ചതോടെ; ഗതാഗതക്കുരുക്കില്‍ നട്ടം തിരിഞ്ഞ് പൈപ്പ്‌ലൈന്‍ ജംഗ്ഷന്‍
കൊച്ചി: അറ്റകുറ്റ പണികള്‍ക്കായി പാലാരിവട്ടം ഫ്‌ളൈഓവര്‍ അടച്ചതോടെ ദേശീയപാതയില്‍ പൈപ്പ്‌ലൈന്‍ ജംഗ്ഷനില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെയ് ഒന്ന് മുതലാണ് പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചത്. ജൂണ്‍ ഒന്നിന് പാലം സഞ്ചാരയോഗ്യമാക്കി തുറന്ന് നല്‍കുമെന്നാണ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഇരുവശത്തുമുള്ള സര്‍വീസ് റോഡ് വഴിയാണ് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ വൈറ്റില-ഇടപ്പള്ളി ഭാഗങ്ങളിലേക്ക് കടത്തി വിടുന്നത്.
അമേഠിയിലെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം, രാഹുൽ ഗാന്ധിക്കെതിരെ ബ്രഹ്മാസ്ത്രം തൊടുത്ത് ബിജെപി!
നഗരത്തില്‍ നിന്ന് കാക്കനാടേയ്ക്കും മൂവാറ്റുപുഴയില്‍ നിന്ന് നഗരത്തിലേക്കും വരുന്ന വാഹനങ്ങളുടെ ബാഹുല്യവും കൂടി ചേരുമ്പോള്‍ യാത്ര നരകതുല്യമാവുകയാണ്. ഏറെ തിരക്ക് അനുഭവപ്പെടുന്ന രാവിലെയും വൈകിട്ടും ജംഗ്ഷന്‍ ക്രോസ് ചെയ്യുവാന്‍ വാഹനങ്ങളുടെ നീണ്ടനിരതന്നെ ഇവിടെകാണാം. മുപ്പത് ദിവസത്തിനുള്ളില്‍ പാലം വീണ്ടും ജനങ്ങള്‍ക്കായി തുറന്ന് നല്‍കുമെന്നാണ് കോര്‍പ്പറേഷന്റെ വാഗ്ദാനം. അതുവരെയും ഈ കഷ്ടപാട് അനുഭവിക്കുകയല്ലാതെ വെറെ നിവൃത്തിയില്ലെന്ന് സാരം.
പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോയിരുന്ന സമയത്ത് പോലും രാവിലെയും വൈകിട്ടും ഇവിടെ ഗതാഗതകുരുക്ക് അനുഭവപ്പെട്ടിരുന്നു. മൂവാറ്റപുഴ-കാക്കനാട് സര്‍വീസ് നടത്തുന്ന നിരവധി ബസുകളാണ് ഈ സമയത്ത് ഇതുവഴി കടന്ന് കലൂര്‍ ഭാഗത്തേക്ക് പോയിരുന്നത്. വൈകിട്ട് നാലിന് ശേഷം വീണ്ടും തിരക്ക് വര്‍ദ്ധിക്കുകയും രാത്രി എട്ട്‌വരെ ഇവിടെ വാഹനപെരുപ്പം ഈ ജംഗ്ഷനില്‍ തുടരുകയും ചെയ്തിരുന്നു. മൂവാറ്റപുഴ ഭാഗത്ത് നിന്ന് വാഹനങ്ങളില്‍ കൊച്ചിയിലേക്ക് വരുന്നവര്‍ പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്‍.എച്ച് 47ലൂടെ കോലഞ്ചേരിയിലെത്തി വൈറ്റില വഴിയും മറ്റൊന്ന് കാക്കനാടെത്തി പാലാരിവട്ടം വഴിയും.
വൈറ്റിലയില്‍ മേല്‍പ്പാല നിര്‍മാണം പുരോഗമിക്കുകയാണ്. മൂവാറ്റുപുഴ ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ ഹൈവേ വഴി തൈക്കുടംവരെ സഞ്ചരിച്ച് യു. ടേണ്‍ എടുത്താണ് കടവന്ത്ര ഭാഗത്തേക്ക് പോയിരുന്നത്. ഇവിടുത്തെ തിരക്ക് കണക്കിലെടുത്ത് പൈപ്പ് ലൈന്‍ വഴിയായിരുന്നു ഭൂരിഭാഗം വാഹനങ്ങളും നഗരത്തിലേക്ക് പോയിരുന്നത്. ഇത് വൈറ്റില ജംഗ്ഷനിലെ തിരക്ക് ഗണ്യമായി കുറയുന്നതിന് കാരണമായി. പാലം അടച്ചതോടെ വൈറ്റിലയിലുണ്ടാകുന്നതിനേക്കാള്‍ കുരുക്കാണ് പൈപ്പ് ലൈന്‍ ജംഗ്ഷനിലുണ്ടാകുന്നത്. ഹൈവേ വഴിയെത്തുന്ന വാഹനങ്ങള്‍ പൈപ്പ് ലൈനില്‍ കുടുങ്ങുന്നതോടെ അതിന്റെ ആഘാതം വൈറ്റിലയിലെ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.
വൈറ്റിലയ്ക്ക് പുറമേ കുണ്ടന്നൂര്‍ പാലത്തിന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. ഇവിടെ കഴിഞ്ഞ മൂന്ന് മാസമായി ഗതാഗത കുരുക്കില്‍ ജനം നട്ടം തിരിയുന്നതിനിടയില്‍ പാലാരിവട്ടം പാലം കൂടി അടച്ചതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇടപ്പള്ളി ഭാഗത്ത് നിന്ന് കാറില്‍ വരുകയാണെങ്കില്‍ കുണ്ടനൂര്‍ കടക്കണമെങ്കില്‍ ഒരു മണിക്കൂര്‍ ഗതാഗതകുരുക്കില്‍ മാത്രം ചെലവഴിക്കേണം. 2016 ഒക്‌ടോബര്‍ 16നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലാരിവട്ടം ഫ്‌ളൈഓവര്‍ നാടിന് സമര്‍പ്പിച്ചത്. 52 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴേയ്ക്കും ബലക്ഷയം കണ്ടെത്തിയത് നിര്‍മാണത്തിലെ ക്രമക്കേടാണെന്ന ആരോപണവും ശക്തമായിരിക്കുകയാണ്. 750 മീറ്റര്‍ മാത്രം നീളമുള്ള പാലത്തിലൂടെ രണ്ടര വര്‍ഷം മാത്രമാണ് വാഹനങ്ങളോടിയത്. ഇതിന് മുമ്പ് പണിത എ.എല്‍ ജേക്കബ് മേല്‍പാലം, പൊന്നുരുന്നി റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, ഇടപ്പള്ളി ഫ്‌ളൈ ഓവര്‍ പാലങ്ങള്‍ കേടുപാടുകള്‍ കൂടാതെ നില്‍ക്കുമ്പോഴാണ് പാലാരിവട്ടം ഫ്‌ളൈഓവര്‍ തരിപ്പണമായത്.