നാവിക സേനയുടെ മാരത്തോൺ: സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 3500 ഓളം പേർ!
കൊച്ചി: നാവിക സേനയുടെ മാരത്തോൺ നാടിന്‍റെ കൂട്ടയോട്ടമായി. പുലർച്ചെ, നഗരം മിഴിതുറക്കാൻ തുടങ്ങിയതേയുള്ളുവെങ്കിലും സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 3500 ഓളം പേർ പങ്കെടുത്തത് ഉത്സാഹത്തിമിർപ്പോടെ. നാവിക സേനാ വാരാഘോഷ ഭാഗമായി വെല്ലിങ്ടൺ ഐലൻഡിൽ നിന്നും എറണാകുളം നഗരത്തിലൂടെ ഫൊർഷോർ വരെയായിരുന്നു നാവിക സേനാ മാരത്തോൺ.
21 കിലോ മീറ്റർ (വെണ്ടുരുത്തി റൺ), 10 കിലോ മീറ്റർ (ദ്രോണാചാര്യ റൺ), അഞ്ചു കിലോ മീറ്റർ (ഗരുഡ റൺ) എന്നിങ്ങനെ മൂന്നു വിഭാഗമായിട്ടാണ് സംഘടിപ്പിച്ചത്. സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, യുവാക്കൾ എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ വെണ്ടുരുത്തി റൺ 13-30, 31-40, 41-50, 51-60, 60നു മുകളിൽ പ്രായ പരിധികളിലായി വേർതിരിച്ചിരുന്നു.

ആരോഗ്യമുള്ള കൊച്ചിയ്ക്ക് വേണ്ടി ഓടുക എന്ന മുദ്രവാക്യമുയർത്തിയാണ് മാരത്തോൺ സംഘടിപ്പിച്ചത്. പ്രധാന ഇനമായ വെണ്ടുരുത്തി റൺ ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ എ.കെ.ചാവ്‌ള ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടാം എഡിഷൻ മാരത്തോണിന് കൊച്ചിയിലെ ജനങ്ങളിൽ നിന്നും ലഭിച്ച ആവേശഭരിതമായ പ്രതികരണത്തിലുള്ള സന്തോഷം അദ്ദേഹം മറച്ചു വച്ചില്ല. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കേണ്ടതിന്‍റെ പ്രാധാന്യം ചാവ്‌ള ഓർമിപ്പിച്ചു. ഗരുഡ റണ്ണിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. ദ്രോണാചാര്യ റൺ റിയർ അഡ്മിറൽ ആർ.ജെ.നട്കർണിയും ഗരുഡ റൺ റിയർ അഡ്മിറൽ ജോയി ചാറ്റർജിയും ഫ്ലാഗ് ഓഫ് ചെയ്തു.













Click it and Unblock the Notifications