താര പ്രചാരണത്തിന് ആളില്ലാതെ ഇന്നസെന്‍റ്: നടിയെ അക്രമിച്ച സംഭവത്തിലെ നിലപാട് യുവതാരങ്ങളെ അകറ്റി!!
കൊച്ചി/ചാലക്കുടി: തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ അവസാന ലാപ്പിലേക്കെത്തിയിട്ടും താര പ്രചരണത്തിന് ആളില്ലാതെ ഇന്നസെന്‍റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനെത്തിയ സിനിമാ താരങ്ങളിൽ ഭൂരിഭാഗവും പിൻവലിഞ്ഞതോടെ അമ്മ മുൻ പ്രസിഡന്‍റിന്‍റെ പ്രചരണം പാർട്ടി നേതാക്കളിൽ ഊന്നി. നടിയ്ക്ക് നേരെയുണ്ടായ അക്രമങ്ങളിലെ ഇന്നസെന്‍റിന്‍റെ നിലപാടും ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട വിഷയങ്ങളും യുവതാരങ്ങളെ ഇന്നസെന്‍റിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്ന് അകറ്റി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങി സിപിഎം നേതാക്കളാണ് ഇന്നസെന്‍റിന്‍റെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തിട്ടുള്ളത്. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലും കഴിഞ്ഞ ദിവസം ഇന്നസെന്‍റിന്‍റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തിരുന്നു.
പ്രചരണത്തിന് നിറമില്ല
ഇന്നസെന്റിന് വേണ്ടി മുൻവർഷങ്ങളിൽ പ്രചരണത്തിനിറങ്ങിയ മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ഇത്തവണയൊരിടത്തുമെത്തിയില്ല. കഴിഞ്ഞതവണ ഇന്നസെന്‍റ് മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ അദേഹം താരസംഘടനയായ അമ്മയുടെ അധ്യക്ഷനായിരുന്നു. ഇക്കുറി അദ്ദേഹം ആ സ്ഥാനത്തില്ലാത്തതാണ് പ്രചരണത്തിന് ഇക്കുറി സിനിമാ താരങ്ങളില്ലാത്തതിന് ഇടയാക്കിയതെന്നാണ് ആക്ഷേപം.
പിന്നില്‍ ശബരിമല വിവാദം
സുരേഷ് ഗോപിയും ഇന്നസെന്‍റും മത്സരിക്കുന്നത് അടുത്തടുത്ത മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളില്‍ വോട്ടര്‍മാരായുള്ള താരങ്ങളും ധാരാളമുണ്ട്. എന്നിട്ടു കൂടി ശബരിമലയും മറ്റ് വിവാദ വിഷയങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനില്ലെന്ന് പറഞ്ഞ് താരങ്ങള്‍ ഒഴിവാകുകയാണ്. തൃശൂരിലെ ബിജെപി സ്ഥാനാർഥി കൂടിയായ രാജ്യസഭാ എംപി സുരേഷ് ഗോപിയാകട്ടെ അടുത്ത കാലത്തായി താരസംഘടനയുമായി അത്ര നല്ല രസത്തിലല്ല. എന്നിട്ടും സുരേഷ് ഗോപിയുടെ പ്രചരണത്തിന് ബിജു മേനോൻ അടക്കമുള്ളവർ എത്തിയതും ശ്രദ്ധേയമായി.
പ്രഖ്യാപനം മാത്രം
മലയാള സിനിമയിലെ എല്ലാ താരങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഇന്നസെന്‍റ്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ ചാലക്കുടിയില്‍ ഇന്നസെന്‍റിനായി മമ്മൂട്ടിയും തൃശൂരില്‍ സുരേഷ് ഗോപിക്കായി മോഹന്‍ലാലും തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇരുവരും പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അറിവുള്ളതു കൊണ്ടു തന്നെയാണ് ആര്‍ക്കു വേണ്ടിയും പ്രചരണത്തിന് ഇറങ്ങേണ്ട എന്ന തീരുമാനത്തില്‍ ഇരുവരും വിട്ടുനില്‍ക്കുന്നത്.
മുകേഷും കൈവിട്ടു
മമ്മൂട്ടി അടക്കമുള്ള മുൻനിര താരങ്ങൾ വിട്ടുനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സിനിമാ മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രമുഖ രണ്ടാംനിര നായകരെയും നടിമാരെയും രംഗത്തിറക്കാന്‍ ഇടതു സെൽ ശ്രമങ്ങൾ നടത്തിയെങ്കിലും അതും വിഫലമായി. ഇന്നസെന്‍റിനായി ഒന്നു രണ്ട് യോഗങ്ങളില്‍ പങ്കെടുത്ത മുകേഷ് എംഎല്‍എ വിഷുവിനുശേഷം ഒരിക്കല്‍കൂടി മണ്ഡലത്തിലത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നസെന്‍റിനെ പിന്തുണയ്ക്കാന്‍ പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിക്കുന്ന സാഹിത്യ - കലാകാര സംഗമത്തില്‍ മമ്മൂട്ടിയെ പങ്കെടുപ്പിക്കാനുള്ള സമ്മര്‍ദം തുടരുകയാണ്. കൈരളി ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടി പക്ഷേ പരസ്യമായി വോട്ടു പിടിക്കാന്‍ രംഗത്തുണ്ടാകില്ലെന്നാണ് അറിയുന്നത്.
ആഷിഖ് അബുവും റിമ കല്ലിങ്കലും
പി രാജീവ് വേണ്ടി പ്രചരണത്തിന് ആഷിഖ് അബുവും റിമ കല്ലിങ്കലും അമൽ നീരദുമെല്ലാം രംഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്. ഇടതു പക്ഷ അനുഭാവം പുലർത്തുന്ന സിനിമ പ്രവർത്തകരാണിവരെങ്കിലും അമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം ഇന്നസെന്‍റിനോട് താരങ്ങൾക്ക് താൽപര്യമില്ലാത്തതിനാൽ ഇവരെ പ്രചരണത്തിനെത്തിക്കാൻ ഇടതു മുന്നണിയാക്ക് കഴിയാത്തതിന് കാരണം.