ചാലക്കുടിയിൽ 15000 വോട്ടുകൾക്ക് ഇന്നസെന്റ് വിജയിക്കുമെന്ന് എൽഡിഎഫ്; ഉയർന്ന പോളിങ് വിജയം സമ്മാനിക്കുമെന്ന് യുഡിഎഫ്
ചാലക്കുടി: ചാലക്കുടിയുടെ ചരിത്രത്തിലെ റോക്കോർഡ് പോളിങ് തുണക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്. കണക്കുകൾ പ്രകാരം 15000 വോട്ടുകൾക്ക് ഇന്നസെന്റ് വിജയിക്കുമെന്ന് എൽഡിഎഫ്. ചാലക്കുടിയിൽ മുന്നേറ്റം ഉണ്ടാക്കുക തന്നെ ചെയ്യുമെന്ന് ബിജെപിയും. പോളിങ് ഉയർന്നതോടെ വിജയം പ്രതീക്ഷകൾ വർധിപ്പിച്ച് മുന്നണികൾ.
ട്വന്റി-ട്വന്റിയുടെ വോട്ടുകളോടെ യുഡിഎഫിന്റെ ശക്തി കേന്ദ്രമായി കുന്നത്തുനാട്ടിൽ മുന്നേറ്റമുണ്ടാക്കി സീറ്റ് നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണികൾക്കുള്ളത്. കിഴക്കമ്പലം പഞ്ചായത്തിലെ ആകെ വോട്ടുകളിൽ പകുതിയിൽ കൂടുതൽ വോട്ടുകളും എൽഡിഎഫിൽ കേന്ദ്രീകരിക്കുമെന്നും കണക്കു കൂട്ടുന്നു. ഇതോടൊപ്പം എൽഡിഎഫ് ഭരണം നടത്തുന്ന തിരുവാണിയൂർ അടക്കമുള്ള മറ്റ് പഞ്ചായത്തുകളിലും മുന്നേറ്റമുണ്ടാക്കാനായാൽ കുന്നത്തുനാട്ടിൽ ഭൂരപക്ഷം നേടാൻ കഴിയുമെന്നാണ് ഇടതു ക്യാംപിന്റെ പ്രതീക്ഷ.
യാക്കോബായ സഭയുടെ പിന്തുണയും കഴിഞ്ഞ തവണ ഇന്നസെന്റ് കുന്നത്തുനാട്ടില്‍ നേരിയ ഭൂരിപക്ഷം നേടിയിരുന്നതും ഇടതുമുന്നണിക്ക് ആശക്ക് വകനല്‍കുന്നുണ്ട്. എന്നാല്‍ പരമ്പരാഗത യുഡിഎഫ് മണ്ഡലമായ കുന്നത്തുനാട് കൈവിട്ട് പോകില്ലെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. ഉയര്‍ന്ന പോളിങ്ങ് അതിനാല്‍ തങ്ങള്‍ക്കനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
കുന്നത്തുനാടിന് പിന്നാലെ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ആലുവയിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്കുന്ന പോളിങ്ങ് നടന്നിട്ടുള്ളത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ആലുവയില്‍ ഭൂരിപക്ഷമുണ്ടായിരുന്നു. ഇടതുമുന്നണിക്ക് കഴിഞ്ഞതവണ മുന്നേറ്റം നേടികൊടുത്ത കയ്പമംഗലം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ പോളിങ്ങ് പ്രതീക്ഷ നല്‍കുന്നുണ്ട്. പക്ഷെ ചാലക്കുടി മണ്ഡലത്തില്‍ ബിജെപി ശക്തമായി നില്ക്കുന്നതും ഇവിടെയാണെന്നതും ഇടതിന് വെല്ലുവിളിയാണ്.
എന്നാൽ സിപിഎം ജില്ല കമ്മിറ്റിയുടെ വിലയിരുത്തൽ പ്രകാരം 15000 മുതൽ 18000 വരെ വോട്ടുകൾക്ക് ഇന്നസെന്റിന് ജയിക്കുന്നതിനുള്ള സാധ്യതയാണ്. ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിനെ തുണയ്ക്കുമെന്നും പാർട്ടി വിലയിരുത്തുന്നു. കുന്നത്തുനാട്ടിൽ ചിട്ടയായ പ്രവർത്തനം നടത്താനായി. തങ്ങളുടെ വോട്ട് ബാങ്ക് നിലനിർത്തുന്നതിനും സാധിച്ചു. എന്നാൽ പോളിങ് ഉയർന്നത് അതീവ ഗൗരവത്തോടെ കാണണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്. എന്നാൽ ആലുവ, അങ്കമാലി, പെരുമ്പാവൂർ മണ്ഡലങ്ങളിലെ പോളിങ് ഉയർന്നതും ഇടതു ക്യാംപിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.