രോഗികളുടെ എണ്ണം ഉയരുന്നു: കളമശേരി മെഡിക്കൽ കോളജ് പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും
കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണ്ണമായും കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. ദിവസേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ വർധിച്ചതോടെയാണ് നീക്കം. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇതിനുവേണ്ട നടപടികൾ പൂർത്തീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി. ഐസിയു, ഓക്സിജൻ സൗകര്യം എന്നിവ ആവശ്യമുള്ള രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി.
അതേ സമയം മറ്റ് രോഗങ്ങൾക്ക് നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മറ്റു വിഭാഗങ്ങളിലായുള്ള രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റുമെന്നും കളക്ടർ വ്യക്തമാക്കി. ഇപ്പോൾ മെഡിക്കൽകോളേജിൽ എഴുപതോളം കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ എൻ ഖോബ്രഗഡെ എന്നിവരുടെ നിർദേശത്തെ തുടർന്നാണ് മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ചികിത്സാകേന്ദ്രമായി ഉയർത്തുന്നതെന്നും കളക്ടർ വ്യക്തമാക്കി. എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം 4548 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4477 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ആരോഗ്യപ്രവർത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications