കളമശേരി നഗരസഭ; ഐ ഗ്രൂപ്പിലെ 13 കൗൺസിലർമാരും സ്റ്റാൻറ്റിങ്ങ് കമ്മിറ്റി അംഗത്വം രാജിവെച്ചു
കളമശേരി: കളമശേരി നഗരസഭയിലെ വിവിധ സ്റ്റാന്റിങ് കമ്മറ്റികളിലെ ഐ ഗ്രൂപ്പിലെ മുഴുവൻ കൗൺസിലർമാരും സ്റ്റാന്റിങ് കമ്മിറ്റി അംഗത്വം രാജിവെക്കുന്നതായി കെ.പി. സി സി പ്രസിഡന്റ്ന് കത്തുനൽകി. കത്തിൽ മുമ്പ് ബജറ്റ് പാസാക്കാൻ സഹകരിക്കുന്നതിന് പ്രതിഫലമായി ഐ ഗ്രൂപ്പ് നേതാവ് റുഖിയ ജമാലിനെ ചെയർപേഴ്സനാക്കാമെന്ന വാഗ്ദാനം പാലിക്കാത്തതിലെ അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫ് ഭരിക്കുന്ന കളമശേരി നഗരസഭയിൽ എ ഗ്രൂപ്പിലെ ജെസ്സി പീറ്ററാണ് ചെയർപേഴ്സൺ ഷാജഹാൻ കടപ്പിള്ളി, ജലീൽ പാമങ്ങാടൻ, എം.എ.വഹാബ്, ബക്കർ കണ്ണോത്ത്, സി.എ.ഹുസൈൻ, റുക്കിയാ ജമാൽ, സിന്ധു സുരേഷ്, വീമോൾ വർഗ്ഗീസ്, അഞ്ജു മനോജ് മണി, സുൽഫത്ത് ഇസ്മായിൽ, ഡീനാ റാഫേൽ, ബിനി ജിനു ഇവരാണ് രാജി കത്ത് കൊടുത്തിരിക്കുന്നത്.
കഴിഞ്ഞ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.ജെ.പൗലോസ്, സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറി അബ്ദുൽ മുത്തലിബ് എന്നിവരുടെ സാന്നിധ്യത്തിൽ ചെയര്പേഴ്സനെ നിശ്ചയിക്കാൻ കോൺഗ്രസ് കൗൺസിലർമാരുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ വൻഭൂരിപക്ഷംപേരും ഐ വിഭാഗത്തിലെ റുഖിയ ജമാലിനെ ചെയർപഴ്സനാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മറ്റുള്ളവർ എ വിഭാഗത്തിലെ ജെസി പീറ്ററെ ചെയര്പേഴ്സണാക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തിലെ ഭൂരിപക്ഷ തീരുമാനപ്രകാരം റുഖിയ ജമാലാണ് കോൺഗ്രസിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് ജില്ലാപ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ജെസി പീറ്ററെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഈ തീരുമാനം ഐ വിഭാഗം അംഗീകരിച്ചില്ല. ഇക്കാരണത്താൽ ചെയർപേഴ്‌സനെ തിരഞ്ഞെടുക്കാനുള്ള ആദ്യ കൗൺസിൽ യോഗം നടന്നില്ല.
പിന്നീട് ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെട്ട് കെ.പി.സി.സി പ്രെസിഡന്റിൻറെ തീരുമാനം ഐ വിഭാഗക്കാരെക്കൊണ്ട് അംഗീകരിപ്പിച്ചു. എ വിഭാഗത്തിലെ ജെസി പീറ്ററെ ചെയർപേഴ്‌സനാക്കി. എന്നാൽ ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റ് മാറി. യു.ഡി.എഫ് ഭരിക്കുന്ന ചില നഗര സഭകളിൽ നേതൃമാറ്റം നടന്നിരുന്നു. അതുപോലെ ഐ ഗ്രൂപ്പിന് വൻഭൂരിപക്ഷമുള്ള കളമശേരി നഗരസഭയിൽ റുഖിയ ജമാലിനെ ചെയർപഴ്സനാക്കണമെന്ന നിലപാടിലാണ് ഐ വിഭാഗം.