വിദേശത്ത് നിന്നുള്ള ഗർഭിണികളുടെ എണ്ണം കൂടുന്നു: അധിക സൌകര്യങ്ങളൊരുക്കി കളമശ്ശേരി മെഡിക്കൽ കോളേജ്
കൊച്ചി: വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന ഗർഭിണികളുടെ എണ്ണം വർധിച്ചതോടെ സൌകര്യം ഒരുക്കി കളമശ്ശേരി മെഡിക്കൽ കോളേജ്. സമ്പർക്കവിലക്കിൽ കഴിയുന്ന ഗർഭിണികളെ താമസിപ്പിക്കുന്നതിനായി ആശുപത്രിയുടെ നാലുനിലകളാണ് മാറ്റിവെച്ചിട്ടുള്ളത്. മറ്റ് അസ്വസ്തതകൾ അനുഭവിക്കുന്ന ഗർഭിണികൾക്ക് പുറമേ പ്രസവ സമയം അടുത്തവർക്ക് വേണ്ടിയും പ്രത്യേക സൌകര്യം ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്.
ഇക്കൂട്ടത്തിൽ അടിയന്തര ചികിത്സ വേണ്ടവർക്കായി പ്രത്യേക സജ്ജീകരണങ്ങളും മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ തന്നെ രോഗം ബാധിതർക്കും പരിശോധനാ ഫലം നെഗറ്റീവ് ആയവർക്കും പ്രത്യേക പ്രസവമുറികളും ഒരുക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച നവജാത ശിശുക്കളെയും അല്ലാത്ത നവജാത ശിശുക്കളെയും പരചരിക്കാനും ആശുപത്രിയിൽ വെവ്വേറെ എൻഐസിയുകൾ തയ്യാറാക്കിയതായി എംആർഒ ഡോ. ഗണേഷ് മോഹൻ വ്യക്തമാക്കി.

വിദേശരാജ്യങ്ങളിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇതുവരെ 343 ഗർഭിണികളാണ് കേരളത്തിലെത്തിയത്. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ജലാശ്വയിൽ 19 ഗർഭിണികളാണ് കൊച്ചിയിലെത്തിയത്. ഇതിൽ രണ്ടുപേരുടെ പ്രസവം അടിയന്തരമായി നടത്തിയിരുന്നു. വിദേശത്ത് നിന്നെത്തുന്ന ഗർഭിണികളിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാത്തവരോട് വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം. ശാരീരിക ബുദ്ധിമുട്ടുകളുള്ളവരും പ്രസവ തിയ്യതി അടുത്തവരും വരാനുള്ള സാധ്യത കണക്കിലെടുത്താണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ കൂടുതൽ സൌകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.












Click it and Unblock the Notifications