എറണാകുളത്ത് കോൺഗ്രസിനെ വീഴ്ത്തുമെന്ന് എൽഡിഎഫ്..കാരണം ഇതാണ്.. അതിമോഹമെന്ന് യുഡിഎഫും..കണക്കുകൾ
എറണാകുളം;തിരഞ്ഞെടുപ്പ് ഫലമറിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ സാധ്യതകൾ വിലയിരുത്തുകയാണ് ഇടത്-വലത് മുന്നണികൾ.യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നായ എറണാകുളത്ത് ഇത്തവണയും അത്ഭുതം സംഭവിക്കില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ ഇക്കുറി അട്ടിമറിയാണ് എൽഡിഎഫ് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്. അതിന് കാരണവുമുണ്ട്.

വെറും രണ്ട് തവണ
1957 മുതൽ ഇങ്ങോട്ടുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ വെറും രണ്ട് തവണ മാത്രമാണ് എറണാകുളം കോൺഗ്രസിനെ കൈവിട്ടത്. 1987 ലും 1998 ലും. ആ രണ്ട് തവണയും കക്ഷിരാഷ്ട്രീയ ഭേദമന്യേ സ്വീകാര്യരായ 2 പേരെയായിരുന്നു എൽഡിഎഫ് മത്സരിപ്പിച്ചിരുന്നത്. ഇത്തവണയും സമാനമായ അട്ടിമറിയാണ് എൽഡിഎഫ് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്.

വ്യക്തി പ്രഭാവം
നഗരത്തിലെ സാമൂഹിക- സാമുദായിക-സാംസ്കാരിക മേഖലയിൽ സജീവമായ ഷാജി ജോർജിനെയാണ് എൽഡിഎഫ് ഇത്തവണ മത്സരിപ്പിച്ചത്. സിപിഎമ്മിന്റെ ഉറച്ച വോട്ടുകൾ കൊണ്ട് മാത്രം വിജയം സാധിക്കില്ലെന്ന് പാർട്ടി കരുതുന്നുണ്ട്. ഷാജിയുടെ വ്യക്തിപ്രഭാവം വോട്ടായി മാറിയെന്നാണ് ഇടതുപ്രതീക്ഷ.

സഭാ നേതൃത്വവുമായി
മാത്രമല്ല ക്രൈസ്തവ സഭാനേതൃത്വവുമായി ഷാജിക്കുള്ള അടുത്ത ബന്ധവും ഗുണകരമായതായി എൽഡിഎഫ് വിലയിരുത്തുന്നു. പാർട്ടി വോട്ടുകൾക്കൊപ്പം ഷാജിയുടെ വ്യക്തിപ്രഭാവത്തിൽ കൂടി ലഭിക്കുന്ന അധിക വോട്ടുകൾ കൂടി ചേരുമ്പോൾ എറണാകുളത്ത് ഇക്കുറി അത്ഭുതം തന്നെ സംഭവിക്കുമെന്നാണ് ഇടതുനേതാക്കൾ പറയുന്നത്.

തദ്ദേശ കണക്കുകളും
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകളും കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് കണക്കുകളും ഇടതുപക്ഷത്തിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽകൈ വെറും 2199 വോട്ടുകളുടേതായിരുന്നു. അതേസമയം തങ്ങളുടെ കോട്ട കൈവിടില്ലെന്ന് കോൺഗ്രസ് ഉറച്ച് വിശ്വസിക്കുന്നു. അനായാസ ജയമാണ് പാർട്ടി ഇവിടെ പ്രതീക്ഷിക്കുന്നത്.

10,000 ഭൂരിപക്ഷം
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ എംഎൽഎ പദം വിട്ട ഹൈബി ഈഡനു പകരം മത്സരിച്ചു ജയിച്ച ടിജെ വിനോദാണ് ഇത്തവണയും യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. 2011 ലും 14 ലും ലഭിച്ച ഭൂരിപക്ഷം നേടാൻ സാധിക്കില്ലേങ്കിലും കുറഞ്ഞത് 10,000 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ ലഭിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

ചേരാനല്ലൂരിൽ
യുഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന ചേരാനല്ലൂർ മേഖലയിലാണ്. ഇവിടെ ഇത്തവണയും മികച്ച പ്രവർത്തനം കാഴ്ചവെച്ചെന്നും വലിയ ലീഡ് തന്നെ ലഭിക്കുമെന്നും യുഡിഎഫ് പറയുന്നു. കുറഞ്ഞത് 37000 വോട്ടുകൾ മാത്രമേ എൽഡിഎഫിന് ലഭിക്കുകയുള്ളൂവെന്നാണ് യുഡിഎഫ് വിലയിരുത്തൽ. അത് 40,000 വരെ ആയാലും പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന് യുഡിഎഫ് കരുതുന്നുണ്ട്.

തലവേദനയാകും
ട്വന്റി 20-യുടെ സാന്നിധ്യം എത്രമാത്രം ബാധിക്കുമെന്നതും യു.ഡി.എഫിനെ സംബന്ധിച്ച് പ്രധാനമാണ്. മാത്രമല്ല വി -4 കേരളയും ഇവിടെ മത്സരിക്കുന്നു. ഇരു പാർട്ടികളും കൂടുതൽ വോട്ടുകൾ പിടിച്ചാൽ അത് യുഡിഎഫിന് കടുത്ത തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications