എം സ്വരാജിനെതിരെ കെ ബാബു? മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ.. എറണാകുളത്ത് തന്ത്രം മെനഞ്ഞ് കോൺഗ്രസ്
എറണാകുളം; നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകൾ അനൗപചാരികമായി തുടങ്ങിയതോടെ എറണാകുളത്തും യുഡിഎഫിൽ സീറ്റ് ചർച്ചകൾ തകൃതി.തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിന് നൽകിയ ജില്ല കൂടിയായി എറണാകുളം. അതേസമയം യുഡിഎഫ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് തട്ടകങ്ങളിൽ ഉൾപ്പെടെ മികച്ച മുന്നേറ്റം കാഴ്ച വെയ്ക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മികച്ച സ്ഥാനാർത്ഥികളെ തന്നെ ഇറക്കി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന വികാരം പാർട്ടിയിൽ ശക്തമാണ്. വനിതാ സ്ഥാനാർത്ഥികളെ ഉൾപ്പെടെ ഇറക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് കോൺഗ്രസ് നീക്കം. വിശദാംശങ്ങളിലേക്ക്

14 മണ്ഡലങ്ങൾ
ജില്ലയിൽ പതിനാല് മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ യുഡിഎഫിൽ 11 മണ്ഡലങ്ങളിലും കോൺഗ്രസ് ആണ് മത്സരിക്കുന്നത്. ഇവയിൽ കഴിഞ്ഞ തവണ പരാജയം രുചിച്ച നാല് മണ്ഡലങ്ങൾ കൂടി പിടിച്ചെടുക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. കൊച്ചി, വൈപ്പിൻ, മൂവാറ്റുപുഴ, തൃപ്പൂണിത്തറ എന്നിവയാണ് നാല് മണ്ഡലങ്ങൾ. ഇത്തവണ ഇവിടെ മത്സരം കടുക്കുമെന്ന് കോൺഗ്രസ് കരുതുന്നു.

ഉറച്ച കോട്ടയായ കൊച്ചി
യുഡിഎഫിന്റെ ഉറച്ച കോട്ടയായ കൊച്ചി മണ്ഡലത്തിൽ കഴിഞ്ഞ തവണ 1086 വോട്ടിനാണ് ഡൊമനിക് പ്രസന്റേഷൻ പരാജയം രുചിച്ചത്. വിമത ശബ്ദവും സഭ നിലപാടുമായിരുന്നു തിരിച്ചടിയായത്. യുഡിഎഫ് വിമതനായ കെജെ ലീനസിന് 7558 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ പക്ഷേ മണ്ഡലത്തിലേക്ക് മത്സരിക്കാനില്ലെന്ന് ഡൊമനിക് വ്യക്തമാക്കി കഴിഞ്ഞു.

മത്സരിക്കാൻ താത്പര്യം
ഒരു വട്ടം കൂടി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം ഉണ്ടെങ്കിലും വൈപ്പിനിലാണ് ഡൊമനിക് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ലത്തീൻ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ കാര്യങ്ങൾ അനുകൂലമാകുമെന്ന് ഡൊമനിക് കരുതുന്നു. അതേസമയം കൊച്ചിയിൽ ടോമിണി ചമ്മിണിയുടെ പേരാണ് ഉയർന്ന് കേൾക്കുന്നത്.

കെ ബാബുവും രംഗത്ത്
മുൻ കൊച്ചി മേയർ കൂടിയായ ചമ്മിണി പുതുമുഖമാണെന്നും അനുകൂല ഘടകമായി പാർട്ടി വിലയിരുത്തുന്നുണഅട്. തൃപ്പൂണിത്തുറ സീറ്റിനായി മുൻ മന്ത്രി കെ ബാബു തന്നെ സജീവമായി രംഗത്തുണ്ട്.എന്നാൽ സിപിഎം വീണ്ടും എം സ്വരാജിനെ മത്സരിപ്പിച്ചാൽ കെ ബാബുവിന് സീറ്റ് നൽകേണ്ടതില്ലെന്നാണ് ചില നേതാക്കളുടെ വികാരം.

കോഴ വിവാദത്തിൽ
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബാർ കോഴ വിഷയത്തിൽ കെ ബാബു ആരോപണങ്ങൾ നേരിടവെയാണ് മണ്ഡലത്തിൽ യുവ നേതാവായ സ്വാരജിനെ ഇറക്കാൻ സിപിഎം തിരുമാനിച്ചത്.സിപിഎമ്മിൻറെ കണക്ക് കൂട്ടൽ പിഴച്ചില്ലെന്ന് മാത്രമല്ല 4467 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം സ്വരാജ് വിജയിച്ച് കയറുകയും ചെയ്തു.

സ്വരാജ് തന്നെ സ്ഥാനാർത്ഥി
ഇക്കുറിയും സ്വരാജ് തന്നെയാകും ഇവിടെ സിപിഎം സ്ഥാനാർത്ഥി. അങ്ങനെയെങ്കിൽ യുഡിഎഫിൽ ഡിസിസി ജനറൽ സെക്രട്ടറി എബി സാബുവായിരിക്കും മത്സരിച്ചേക്കുക. സീറ്റിനായി സാബു ചരടുവലികൾ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന വൈപ്പിനിൽ നിരവധി പേരാണ് ഇത്തവണ യുഡിഎഫിൽ രംഗത്തുള്ളത്.

വൈപ്പിനായി നീണ്ട നിര
ഡൊമനിക് പ്രസന്റേഷനെ കൂടാതെ കെപി ധവപാലൻ, കെവി തോമസ് എന്നിവരാണ് സീറ്റിനായി അവകാശം ഉയർത്തുന്നത്. നിലവിൽ എൽഡിഎഫിന്റെ എസ് ശർമ്മയാണ് വൈപ്പിനിലെ എംഎൽഎ. ഇത്തവണ മത്സരത്തിന് ശർമ്മ ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്.ആറ് തവണ മത്സരിച്ച വ്യക്തിയാണ് ശർമ്മ.

അപ്രതീക്ഷിത സ്ഥാനാർത്ഥി
ഇത്തവണ പുതുമുഖത്തെ ഇറക്കി പരീക്ഷിക്കാനോ അല്ലേങ്കിൽ മണ്ഡലം സിപിഐയുമായി വെച്ച് മാറോ എൽഡിഎഫിൽ ആലോചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ വൈപ്പിനിൽ വലിയ മുന്നേറ്റമായിരുന്നു എൽഡിഎഫ് കാഴ്ചവെച്ചത്. ഇവിടെ യുഡിഎഫിൽ നിന്ന് അപ്രതീക്ഷിത സ്ഥാനാർത്ഥിയേയും പ്രതീക്ഷിക്കപ്പെടുന്നുമഅട്.

പിജെ ജോസഫ് വിഭാഗം
മൂവാറ്റുപുഴ സീറ്റിനായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യം ഉന്നയിച്ചിട്ടുണ്ട് . ജോണി നെല്ലൂരിനെ ഇവിടെ മത്സരിപ്പിക്കാനാണ് ജോസഫ് വിഭാഗം ഒരുങ്ങുന്നത്. മത്സരിക്കാനുള്ള താത്പര്യം ജോണി നെല്ലൂർ അറിയിച്ചിട്ടുണ്ട്. അതേസമയം ജോസഫ് വാഴയ്ക്കാനാണ് സീറ്റിൽ സാധ്യത കൂടുതൽ കൽപ്പിക്കുന്നത്.

മറ്റ് പേരുകൾ
മാത്യു കുഴൽനാടൻ, കെപിസിസി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ് എന്നിവരുടെ പേരും മണ്ഡലത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്. അതേസമയം ഇത്തവണ ഒരു വനിതയ്ക്കെങ്കിലും ഈ നാല് മണ്ഡലങ്ങളിൽ സീറ്റ് നൽകണമെന്നതാണ് കോൺഗ്രസിൽ ഉയരുന്ന വികാരം.

വനിതാ നേതാക്കൾ
മുൻ മേയർ സൗമിനി ജെയിൻ, കൗൺസിലറായിരുന്ന ഷൈനി മാത്യു, സിമി റോസ്ബെൻ എന്നീ വനിതാ നേതാക്കളുടെ പേരാണ് ചർച്ചയാകുന്നത്. സ്ത്രീകൾക്ക് 20 ശതമാനം പ്രാതിനിധ്യം നൽകണമെന്ന് മഹിളാ കോൺഗ്രസും നേരത്തേ ആവശ്യം ഉയർത്തിയിരുന്നു.
ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും എല്ലാം സജ്ജം; തീരുമാനമാകതെ കെസി ജോസഫ് മുതല്‍ പിസി ജോര്‍ജ് വരെ