ധർമ്മജൻ ബോൾഗാട്ടിയെ കളത്തിലിറക്കും? വിജയസാധ്യതയെന്ന് കോൺഗ്രസ് വിലയിരുത്തൽ
എറണാകുളം; കേരളം ഇക്കുറി എന്ത് സംഭവിച്ചാലും തിരിച്ച് പിടിക്കണമെന്ന് വ്യക്തമാക്കുകയാണ് കോൺഗ്രസ്. ഭരണം പിടിക്കാനുള്ള സകല തന്ത്രങ്ങളും ഈ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി അണിയറയിൽ ഒരുക്കുന്നുണ്ട്. അധികാരം ലഭിക്കണമെങ്കിൽ ഭൂരിപക്ഷം സ്ഥാനാർത്ഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈക്കമാന്റ് നിർദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല കൂടുതൽ യുവാക്കളും വനിതകളും മത്സരരംഗത്ത് ഉണ്ടാകണമെന്ന നിർദ്ദേശവും ഹൈക്കമാന്റ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിനിമാ താരങ്ങളെ ഉൾപ്പെടെ രംഗത്തിറക്കാനാണ് കോൺഗ്രസ് നീക്കം. വിശദാംശങ്ങളിലേക്ക്
പരീക്ഷണം വിജയം
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ കൂടുതൽ പുതുമുഖങ്ങളേയും സ്വതന്ത്ര സ്ഥാനാർത്ഥികളേയും യുവാക്കളേയും ഇറക്കി എൽഡിഎഫ് നടത്തിയ പരീക്ഷണം വലിയ വിജയമായിരുന്നുവെന്ന വിലയിരുത്തൽ ശക്തമാണ്. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ രീതി തന്നെ ആവർത്തിക്കാനാണ് എൽഡിഎഫ് നീക്കം. സമാന തന്ത്രം തന്നെ പുറത്തെടുക്കാനാണ് കോൺഗ്രസും ഒരുങ്ങുന്നത്.
സിനിമാ താരങ്ങളേയും
പുതുമുഖങ്ങളോടൊപ്പം സിനിമാ താരങ്ങളേയും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ നടൻ ധർമജൻ ബോൾഗാട്ടിയെ മത്സരത്തിനിറക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എറണാകുളം ജില്ലയിലെ വൈപ്പിനിൽ നിന്ന് ധർമ്മജനെ മത്സരിപ്പിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു.
വൈപ്പിൻ മണ്ഡലം
ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ട്. ധർമ്മജന്റെ സ്വന്തം നാടായ ബോൾഗാട്ടി ഉൾപ്പെടുന്നതാണ് വൈപ്പിൻ മണ്ഡലം. മാത്രമല്ല നടൻ എന്ന നിലയിലുള്ള ധർമ്മജന്റെ ജനസമ്മിതിയും ഇത്തവണ വോട്ടായി മാറുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ട്.
കോൺഗ്രസ് പ്രവർത്തകൻ
പഠിക്കുന്ന കാലത്ത് തന്നെ ധർമ്മജൻ ബോൾഗാട്ടി കോൺഗ്രസിലും സേവാദളിലും സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്.നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് നിയമസഭാ സീറ്റ് തന്നാല്‍ മത്സരിക്കുമോയെന്ന് ചോദിച്ചാല്‍ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഇരിക്കും എന്നായിരുന്നു ധർമജൻ റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചത്.
കോൺഗ്രസിനുള്ളിലെ കമ്മ്യൂണിസ്റ്റ്
അതേസമയം താൻ കോൺഗ്രസിനുള്ളിലെ കമ്മ്യൂണിസ്റ്റ് ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ സ്ഥാനമാനങ്ങൾ തനിക്ക് നൽകാൻ പാർട്ടി മടിക്കുമെന്നും താരം പറഞ്ഞിരുന്നു. അതേസമയം ധർമ്മജന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളോട് കോൺഗ്രസോ താരമോ പ്രതികരിച്ചിട്ടില്ല.
മത്സരിപ്പിച്ചേക്കില്ല
നിലവിൽ എൽഡിഎഫിന്റെ എസ് ശർമ്മയാണ് വൈപ്പിനിലെ എംഎൽഎ. ഇത്തവണ മത്സരത്തിന് ശർമ്മ ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്. ആറ് തവണ മത്സരിച്ച വ്യക്തിയാണ് ശർമ്മ. അതുകൊണ്ട് തന്നെ ഇനി പുതുമുഖുങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്.
സീറ്റ് വെച്ച് മാറും
അതിനിടെ സിപിഐക്ക് വൈപ്പിൻ വിട്ട് നൽകാനുള്ള ചർച്ചകൾ എൽഡിഎഫിൽ ശക്തമാണ്. സിപിഐയുടെ കൈയ്യിലുള്ള പറവൂർ മണ്ഡലം ഏറ്റെടുത്ത് വൈപ്പിൻ നൽകാനാണ് നീക്കം. വിഡി സതീശനാണ് പറവൂരിൽ നിന്നുള്ള എംഎൽഎ. സതീശനെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കാൻ സിപിഎം സീറ്റ് എടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്.
സാധ്യത ഇങ്ങനെ
വൈപ്പിൻ സിപിഐക്ക് ലഭിക്കുകയാണെങ്കിൽ കഴിഞ്ഞ തവണ വിഡി സതീശനെതിരെ മത്സരിച്ച മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹനെയാകും എൽഡിഎഫ് വൈപ്പിനില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കുക.2016 ല്‍ വൈപ്പിനില്‍ എസ് ശര്‍മ 68526 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്.
കോണ്‍ഗ്രസില്‍ വന്‍ മാറ്റം,ഇളവ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പോലുള്ളവര്‍ക്ക്,മറ്റുള്ളവര്‍ തെറിക്കും
തോമസ് ഐസക്ക് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്; മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് കെ സുരേന്ദ്രൻ