കോണ്‍ഗ്രസിന് നെഞ്ചിടിപ്പേറുന്നു; എറണാകുളം കൈവിടും? നിര്‍ണ്ണായക പ്രഖ്യാപനത്തിന് കെവി തോമസ്
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗമായ കെവി തോമസിലൂടെ മറ്റൊരു വമ്പന്‍ രാഷ്ട്രീയ മാറ്റം ഉണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കെവി തോമസിന് കോണ്‍ഗ്രസ് സീറ്റ് നല്‍കില്ലെന്ന കാര്യം ഉറപ്പായതോടെ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തില്‍ എത്തുമോയെന്ന ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു. തന്റെ രാഷ്ട്രീയ തീരുമാനം സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനം ഈ മാസം 23 ന് നടത്തുമെന്നാണ് കെവി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നെഞ്ചിടിപ്പേറിയിരിക്കുകയാണ്.
കെവി തോമസ് പറയുന്നു
റിവേഴ്സ് ക്വാറന്റീനില്‍ ആണെങ്കിലും പ്രത്യേകം സാഹചര്യം കണക്കിലെടുത്ത് 23 ന് അടിയന്തരമായി വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നുവെന്നാണ് കെവി തോമസ് അറിയിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒക്കെ അന്ന് തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തേക്ക് പോവുന്നു എന്ന തരത്തിലുള്ള അഭ്യുഹങ്ങളിലും അദ്ദേഹം അന്ന് തന്നെ പ്രതികരണം നടത്തുമെന്നാണ് സൂചന.
കെപിസിസിയില്‍ ഉന്നത സ്ഥാനം
കഴിഞ്ഞ കുറച്ച് കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി നല്ല ബന്ധത്തിലല്ല കെവി തോമസ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് നിഷേധിച്ചത് മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് അദ്ദേഹം. അന്ന് അദ്ദേഹം സോണിയ ഗാന്ധിയെ കണ്ട് പരാതി ഉന്നയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. കെപിസിസിയില്‍ ചില ഉന്നത സ്ഥാനങ്ങള്‍ തോമസിന് വാഗ്ദാനം ചെയ്തെങ്കിലും അതൊന്നും ഇതുവരെയായിട്ടും ലഭിച്ചിട്ടില്ല.
ഗ്രൂപ്പുകള്‍ ഒന്നിച്ചു
എറണാകുളം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം അദ്ദേഹം മുന്നോട്ട് വെച്ചെങ്കിലും അതും പാര്‍ട്ടി തഴഞ്ഞു. പിന്നീട് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊച്ചിയില്‍ നിന്നും മത്സരിക്കാനായിരുന്ന അദ്ദേഹത്തിന്റെ ശ്രമം. എന്നാല്‍ ഇരു ഗ്രൂപ്പുകളും തോമസിനെ ഒഴിവാക്കാനായി ഒന്നിച്ചതോടെ ആ വഴിയും അടഞ്ഞു.
ആറ് തവണ ലോക്സഭയിലേക്ക്
പാര്‍ട്ടി ദേശീയ നേതൃത്വത്തിനും അദ്ദേഹത്തോട് പഴയ മതിപ്പില്ല. ഇതോടെയാണ് പാര്‍ട്ടി വിടുമെന്ന സൂചനകള്‍ കെവി തോമസ് നല്‍കിയത്. ആറ് തവണ ലോക്സഭയിലേക്കും രണ്ട് തവണ നിയമസഭയിലേക്കും മത്സരിച്ച വ്യക്തിയാണ് കെവി തോമസ്. കേന്ദ്രത്തിലും സംസ്ഥാനത്തും മന്ത്രിപദവികള്‍ വഹിക്കുകയും ചെയ്തു. ഇനിയും തോമസിന് എന്താണ് കൊടുക്കേണ്ടതെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ ചോദിക്കുന്നത്.
ഇടതുപക്ഷത്തേക്ക് ചേക്കേറുക
ഗ്രൂപ്പുകളുടെ ഒതുക്കലുകള്‍ക്ക് വഴങ്ങി നില്ക്കാന് കെവി തോമസും തയ്യാറല്ല. അവസാനവട്ട വരെ ശ്രമിച്ചിട്ടും നടന്നില്ലെങ്കില്‍ ഇടതുപക്ഷത്തേക്ക് ചേക്കേറുക എന്നത് തന്നെയാണ് കെവി തോമസിന്റെ നീക്കം. സിപിഎമ്മുമായി നേരത്തെ തന്നെ നല്ല ബന്ധം പുലര്‍ത്തുന്ന നേതാവാണ് കെവി തോമസ്. ഒരു വര്‍ഷം മുമ്പ് സീതാറാം യെച്ചൂരിയേയും എംഎ ബേബിയേയും തന്റെ വസതിയിലേക്ക് ക്ഷണിക്കുകയും ഒരു ദിവസം താമസിപ്പിക്കുകയും ചെയ്തിരുന്നു.
ഹൈക്കമാന്‍ഡ് തീരുമാനം
ദില്ലിയില്‍ ഏറെ ചര്‍ച്ചയായ ഈ സംഭവത്തിന് ശേഷം ഹൈക്കമാന്‍ഡ് കെവി തോമസിനെ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. ഇടതുപക്ഷത്തേക്ക് പോകുമെന്ന തോമസിന്റെ വിലപേശല്‍ അംഗീകരിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെവി തോമസിനെ പ്രചാരണ സമിതി അധ്യക്ഷനാക്കാന്‍ കെപിസിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിലവില്‍ പദവിയൊന്നും നല്‍കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനം.
സി എൻ മോഹനൻ പറഞ്ഞത്
കെവി തോമസ് വ്യക്തമായ തീരുമാനം പ്രഖ്യാപിച്ചാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ സിപിഎമ്മും തയ്യാറാണ്. കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഇന്ന് അഭിപ്രായപ്പെട്ടത്. കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്ഥാന നേതൃത്വം അക്കാര്യം ആലോചിക്കും. ഇതുവരെ കെവി തോമസുമായി സിപിഎം ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടത് സ്വതന്ത്രനായി
കോൺഗ്രസ് വിട്ടുവന്നാൽ എറണാകുളം, കൊച്ചി മണ്ഡലങ്ങളിൽ തങ്ങൾക്ക് സാധ്യതയേറുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ കെവി തോമസിനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിച്ചാല്‍ വിജയ സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. ഇടത് സ്വതന്ത്രനായി കെവി തോമസ് വന്നാല്‍ മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.
ഹൈബി ഈഡന് വിജയിച്ചത്
ഇടത് മുന്നണിക്ക് വലിയ പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളിലൊന്നായിരുന്നു എറണാകുളം. എന്നാല്‍ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന് 21949 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ലീഡ് നാലായിരത്തില്‍ താഴേക്ക് കുറയ്ക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് വീണ്ടും കുറഞ്ഞ് രണ്ടായിരത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.
എറണാകുളം പിടിക്കാം
ഈ സാഹചര്യത്തില്‍ കെവി തോമസ് വന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വിഭജിച്ച് മണ്ഡലം പിടിക്കാമെന്ന വിലയിരുത്തലാണ് സിപിഎമ്മിന് ഉള്ളത്. ഇടത് സര്‍ക്കാറിന് തുടര്‍ ഭരണത്തിനുള്ള സാധ്യതകള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി മാറ്റം കെവി തോമസിന് രാഷ്ട്രീയമായി ഗുണം ചെയ്തേക്കുമെന്ന് കരുതുന്നവരും ഉണ്ട്.
കൊച്ചി മണ്ഡലത്തിലും
കെവി തോമസ് പാര്‍ട്ടി വിട്ടാല്‍ കൊച്ചി മണ്ഡലത്തിലും അത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും. കഴിഞ്ഞ തവണ ആയിരം വോട്ടുകള്‍ക്ക് സിപിഎം ജയിച്ച മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ എറണാകുളത്തിന് പുറമെ കെവി തോമസിന് വ്യക്തിപരമായ സ്വാധീനം ഉള്ള മണ്ഡലമാണ് എറണാകളും. ഇതാണ് കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നത്.
Recommended Video
ലോട്ടോസ്മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം