ഇടത് നീക്കത്തിന് തടയിടാന്‍ ലീഗിന്റെ കിടിലന്‍ തന്ത്രം; റഹീമെങ്കില്‍ എതിരാളി പികെ ഫിറോസ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ നേരത്തെ തന്നെ തുടക്കം കുറിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. പാര്‍ട്ടിയുടെ കോട്ടയായ മലപ്പുറത്ത് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലും പര്യടനത്തിന് ഒരുങ്ങുകയാണ് പാര്‍ട്ടി. മലപ്പുറത്തിന് പുറമേയുള്ള ജില്ലകളിലും ഒരുക്കങ്ങള്‍ ശക്തമാണ്. കൂടുതല്‍ സീറ്റുകള്‍ ചോദിക്കല്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, സീറ്റ് വെച്ച് മാറല്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ ചര്‍ച്ചകള്‍ പാര്‍ട്ടി നേതൃതലത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. യൂത്ത് ലീഗും ഇത്തവണ വലിയ പ്രതീക്ഷയിലാണ് ഉള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കാര്യമായ പരിഗണനയാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
സ്വതന്ത്ര ചിഹ്നത്തില്‍ മത്സരം
തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി രണ്ട് ടേം മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ല എന്ന നിബന്ധന പാര്‍ട്ടി കര്‍ശനമായി നടപ്പിലാക്കിയിരുന്നു. നിര്‍ദേശം മറികടന്ന് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ മത്സരിച്ചവര്‍ക്ക് പാര്‍ട്ടി ചിഹ്നവും അനുവദിച്ചില്ല. ഇതുമൂലം തദ്ദേശ തിരഞ്ഞെടുപ്പില്‍ പല പ്രാദേശിക നേതാക്കളും സ്വതന്ത്ര ചിഹ്നത്തിലാണ് ഇക്കുറിമ മത്സരിച്ചത്.
യൂത്ത് ലീഗിന്റെ ആവശ്യം
തദ്ദേശ തിരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയ ഈ രണ്ട് ടേം നിബന്ധന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എല്ലാ നേതാക്കളുടേയും കാര്യത്തില്‍ ഇത് നടപ്പിലാവില്ല. എങ്കിലും പരമാവധി പേരുടെ കാര്യത്തില്‍ നിബന്ധന നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. ഇക്കാര്യത്തില്‍ നേതൃതലത്തിന് സംഘടന സമ്മര്‍ദം ശക്തമാക്കുന്നുണ്ട്.
നിരവധി പേര്
യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസിന്റെ പേര് ഉള്‍പ്പടെ നിരവധി പേരുകളാണ് യൂത്ത് ലീഗില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. പി.എം. സാദിഖലി, നജീബ് കാന്തപുരം, ടി.പി. അഷ്റഫലി, സി.എച്ച്. റഷീദ്, നൗഷാദ് മണ്ണിശേരി, കെ.പി. മുസ്തഫ, ഡോ. അൻവർ അമീൻ, എ.കെ.എം. അഷ്റഫ്, എം,എ. സമദ് തുടങ്ങിയവരുടെ പേരുകള്‍ കൂടി ഉയര്‍ന്ന് കേള്‍ക്കുന്നു. മുന്നണിയില്‍ ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ എണ്ണത്തെ കൂടി ആശ്രയിച്ചാകും യൂത്ത് ലീഗിനുള്ള പരിഗണന.
എംകെ മുനീര്‍ കൊടുവള്ളിയിലേക്ക്
പികെ ഫിറോസിന് സുരക്ഷിതമായ ഒരു മണ്ഡലം നല്‍കണമെന്ന ആവശ്യം യൂത്ത് ലീഗ് ശക്തമായി ഉയര്‍ത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ സൗത്ത്, മലപ്പുറത്തെ ഏതെങ്കിലും സുരക്ഷിത മണ്ഡലം, കല്‍പ്പറ്റ തുടങ്ങിയ മണ്ഡലങ്ങളിലേക്കെല്ലാം പികെ ഫിറോസിന്റെ പേര് പരിഗണിക്കുന്നതായി അഭ്യൂഹം ഉണ്ടായിരുന്നു. കോഴിക്കോട് സൗത്തില്‍ നിന്നും എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് പോവുന്നതോടെ അവിടെ ഫിറോസിനെ പരിഗണിക്കാനായിരുന്നു നീക്കം.
മുനീറിനെതിരായ എതിര്‍പ്പ്
എന്നാല്‍ എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറുന്നതില്‍ കൊടുവള്ളിയിലേക്ക് പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ട്. ഇതിനെ അവഗണിച്ച് കൊണ്ട് മുനീര്‍ കൊടുള്ളിയിലേക്ക് മാറിയാല്‍ കോഴിക്കോട് സൗത്ത് സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ എംഎ റസാഖിന് സീറ്റ് നല്‍കേണ്ടി വരും. ഇതോടെ സൗത്തിലെ ഫിറോസിന്റെ സാധ്യതകള്‍ മങ്ങി.
ഫിറോസ് കളമശ്ശേരിയിലേക്ക്
എന്നാല്‍ ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിറോസിനെ എറണാകുളം ജില്ലയിലെ കളമശ്ശേരിയിലേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. പലാരിവട്ടം പാലം അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന സിറ്റിങ് എംഎല്‍എയും മുന്‍ മന്ത്രിയുമായി ഇബ്രാഹീം കുഞ്ഞിനെ ഇത്തവണ ലീഗ് മത്സരിപ്പിച്ചേക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ഇബ്രാഹീം കുഞ്ഞ് വേണ്ട
ഇബ്രാഹീം കുഞ്ഞിനെ മത്സരിപ്പിക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ അനുയായികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അഴിമതി കേസില്‍ ജയിലില്‍ കഴിഞ്ഞ ഒരാളെ വീണ്ടും മത്സരിപ്പിക്കുന്നത് സംസ്ഥാന തലത്തില്‍ തന്നെ മുന്നണിക്ക് തിരിച്ചടിയാവും. ഈ സാഹചര്യത്തിലാണ് കളമശ്ശേരി നിലനിര്‍ത്താന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കാന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നത്.
ഇടതിനായി റഹീം
കളമശ്ശേരി സീറ്റിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇടതുമുന്നണിയും ആരംഭിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. അഴിമതിക്കെതിരായ വികാരം ഉയര്‍ത്തി 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വരാജിനെ നിര്‍ത്തി തൃപ്പൂണിത്തുറയില്‍ വിജയിച്ചത് പോലെ കളമശ്ശേരിയും പിടിച്ചെടുക്കാം എന്നാണ് ഇടത് പ്രതീക്ഷ.
സാധ്യത വര്‍ധിപ്പിക്കും
സിപിഎം സ്ഥാനാര്‍ത്ഥിയായി എഎ റഹീം വന്നാല്‍ യൂത്ത് നേതാവ് എന്ന നിലയില്‍ പികെ ഫിറോസിനുള്ള സാധ്യത വര്‍ധിക്കും. മാത്രവുമല്ല മലബാറിലെ വിജയ പ്രതീക്ഷയുള്ള സീറ്റുകളില്‍ മറ്റ് പ്രമുഖ നേതാക്കളെ മത്സരിപ്പിക്കാനും സാധിക്കും. അതേസമയം, കളമശ്ശേരി സീറ്റിനായി ലീഗ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ ഇബ്രാഹിംകുഞ്ഞിന്റെ മകന് അബ്ദുല്‍ ഗഫൂറിനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
മട്ടാഞ്ചേരിയില്‍ നിന്നും
2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്നും വിജയിച്ചിട്ടുള്ള വികെ ഇബ്രാഹീം കുഞ്ഞ് മണ്ഡല പുനര്‍ നിര്‍ണ്ണയത്തിന്റെ ഭാഗമായി മട്ടാഞ്ചേരി ഇല്ലാതയതോടെയാണ് പുതുതായി രൂപം കൊണ്ട കളമശ്ശേരിയിലേക്ക് എത്തുന്നത്. 2011 ലും 2016 ലും മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടാന്‍ ഇബ്രാഹീം കുഞ്ഞിന് സാധിച്ചു. 2016 ല്‍ സിപിഎമ്മിലെ എഎം യുസഫിനെതിരെ 12118 വോട്ടിനായിരുന്നു ഇബ്രാഹീം കുഞ്ഞിന്റെ വിജയം.
Recommended Video