തനിക്കല്ലെങ്കില്‍ മകള്‍ക്ക് സീറ്റ്; ഉന്നത പദവിയും, കോണ്‍ഗ്രസില്‍ കെവി തോമസ് ഉപാധികള്‍ വെച്ചെന്ന് റിപ്പോര്‍ട്ട്
എറണാകുളം: കഴിഞ്ഞ കുറച്ചു കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന കെവി തോമസ് പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം അടുത്തിടെ ശക്തമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് കെവി തോമസുമായുള്ള പ്രശ്നം. അന്ന് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു കോണ്‍ഗ്രസ് അദ്ദേഹത്തെ അനുനയിപ്പിച്ചത്. എന്നാല്‍ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലായില്ലെന്ന് മാത്രമല്ല വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കെവി തോമസിന്റെ ആഗ്രഹവും പാര്‍ട്ടി ഒറ്റക്കെട്ടായി നിരാകരിച്ചതോടെ അദ്ദേഹം പാര്‍ട്ടിയുമായി ഇടയുകയായിരുന്നു.
കൊച്ചി എറണാകുളം സീറ്റ്
കോണ്‍ഗ്രസ് വിടുന്ന കെവി തോമസ് ഇടത് മുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്ന പ്രചാരണം അടുത്ത ദിവസങ്ങളില്‍ ശക്തമായിരുന്നു. കൊച്ചി, എറണാകുളം തുടങ്ങിയ ഏതെങ്കിലും സീറ്റുകളിലേക്ക് ഇടതുപക്ഷം അദ്ദേഹത്തെ മത്സരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ടായി. സിപിഎം ജില്ലാ സെക്രട്ടറി മോഹനന് കെവി തോമസിനെ പാര്‍ട്ടിയിലേക്ക് പരസ്യമായി സ്വാഗതം ചെയ്യുക കൂടി ചെയ്തതോടെ അഭ്യൂഹങ്ങല്‍ ശക്തമായി.
സോണിയ ഗാന്ധി മുതല്‍
ഇതിന് പിന്നാലെയാണ് തന്റെ നിലപാട് പ്രഖ്യാപിക്കാന്‍ ശനിയാഴ്ച കെവി തോമസ് പത്രസമ്മേളനം വിളിച്ച് ചേര്‍ത്തത്. കോണ്‍ഗ്രസ് വിടുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇതോടെ അതുവരെ വലിയ അനുനയ ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതിരുന്ന കോണ്‍ഗ്രസ് അപകടം മണത്തു. ഉടന്‍ തന്നെ സോണിയ ഗാന്ധി മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള കെവി തോമസുമായി ബന്ധപ്പെട്ടു.
കെവി തോമസ് പറയുന്നു
ഇതോടെയാണ് എറണാകുളത്ത് ഇന്ന് വിളിച്ച വാര്‍ത്താ സമ്മേളനം റദ്ദാക്കി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താന്‍ കെവി തോമസ് തിരുവനന്തപുരത്ത് എത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് വിളിച്ചതിനാലാണ് താൻ വഴങ്ങിയത് എന്നാണ് കെവി തോമസ് വ്യക്തമാക്കിയത്. എന്നാല്‍ ഇടത് പ്രവേശനം ഉള്‍പ്പടേയുള്ള മറ്റ് സാധ്യതകള്‍ അദ്ദേഹം പൂര്‍ണ്ണമായും തള്ളുന്നുമില്ല.
ഹൈക്കമാന്‍ഡില്‍ പരാതി
സഹപ്രവർത്തകരിൽനിന്ന് അടക്കം അധിക്ഷേപം നേരിടേണ്ടി വന്നത് വലിയ വേദനയുണ്ടാക്കി. പാർട്ടിയോട് പദവി ചോദിക്കുകയോ പാർട്ടി വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. ചില സാമൂഹിക മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചാരണം വന്നു. പാര്‍ട്ടി വിടുമെന്ന രീതിയിലാണ് പ്രചാരണം വന്നത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി കോര്‍പ്പറേഷനില്‍
കൊച്ചി കോര്‍പ്പറേഷനില്‍ എഴുപത്തിനാല് ഡിവിഷന് ഉണ്ട്. എന്നാല്‍ 15 വര്‍ഷം ഡിസിസി പ്രസിഡന്റ് ആയിരുന്ന എന്റെ അഭിപ്രായം ഒരു വാര്‍ഡില്‍ പോലും പരിഗണിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. തന്റെ ജന്മനാട്ടിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍പോലും അകറ്റിനിര്‍ത്തി. ഇതുള്‍പ്പടെ ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ വേണ്ടിയായിരുന്നു മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാര്‍ട്ടിയിൽ
കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസം ഉണ്ടെന്ന് കെവി തോമസ് . തിരുവനന്തപുരത്ത് ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമുള്ള കെവി തോമസിന്റെ പ്രതികരണം. തനിക്ക് നിരവധി പരാതികള്‍ ഉണ്ട്. അക്കാര്യങ്ങള്‍ നേതൃത്വത്തിന് മുന്നില്‍ അറിയിച്ചിട്ടുണ്ട്. ഒരു പരാതി പരിഹാര ഫോര്‍മുലയും മുന്നോട്ട് വെച്ചിട്ടില്ലെന്നും കെവി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
പദവികളിലെ പാർട്ടി തീരുമാനം
അനുനയത്തിന് തയ്യാറായെങ്കിലും വർക്കിംഗ് പ്രസിഡണ്ട് സ്ഥാനമടക്കമുള്ള പദവികളിലെ പാർട്ടി തീരുമാനം കാക്കുകയാണ് കെവി തോമസ്. യുഡിഎഫ് കൺവീനർ, എഐസിസി ജനറൽ സെകട്ടറി തുടങ്ങിയ പദവികളും കെവി തോമസ് ലക്ഷ്യമിടുന്നുണ്ട്. ഉമ്മൻചാണ്ടി അധ്യക്ഷനായ മേൽനോോട്ട സമിതിയിൽ സ്ഥാനവും അദ്ദേഹം പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൊച്ചിയില്‍ സീറ്റ്
നേരത്തെ മേല്‍നോട്ട സമതിയിലെ പത്ത് അംഗങ്ങളില്‍ ഒരാളായി കെവി തോമസിനേയും പാര്‍ട്ടി പരിഗണിച്ചിരുന്നു. എന്നാല്‍ വിലപേശലിനെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും അര്‍ഹമായ പ്രാതിനിധ്യം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കൊച്ചിയില്‍ തനിക്ക് അല്ലെങ്കില്‍ മകള്‍ രേഖ തോമസിനെ മത്സരിപ്പിക്കണം എന്ന ഉപാധിയും അദ്ദേഹം മുന്നോട്ട് വെച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇടതിലേക്ക് പോവുമോ
എന്നാല്‍ ഇതടക്കമുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാനില്ലെന്നാണ് കെവി തോമസ് പ്രതികരിച്ചത്. എന്നാല്‍ കെവി തോമസിന്റെ വിലപേശലിന് മുന്നില്‍ ഒരു കാരണവശാലം വഴങ്ങരുതെന്ന നിലാപാടാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിനുള്ളത്. നിരവധി തവണ എംപിയും എംഎല്‍എയും കേന്ദ്രത്തിലും സംസ്ഥാനത്തും മന്ത്രി പദവികളും വഹിച്ച അദ്ദേഹത്തിന് ഇനിയും എന്താണ് നല്‍കേണ്ടതെന്നും ഇവര്‍ ചോദിക്കുന്നു.
തോമസ് പോകുന്നെങ്കിൽ പോകട്ടെ
തോമസ് പോകുന്നെങ്കിൽ പോകട്ടെ എന്നും സംസ്ഥാന കോൺഗ്രസ്സിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. എന്നാല്‍ നിർണ്ണായക തെരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന് നേതാവിൻറെ വിട്ടുപോകൽ തിരിച്ചടിയാകുമെന്നായിരുന്നു ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. കൊച്ചിയും എറണാകുളവും ഉള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ കെവി തോമസിന് സ്വാധീനം ഉണ്ട്. അദ്ദേഹം ഇടതുപക്ഷത്ത് എത്തിയാല്‍ ഇവിടങ്ങളില്‍ കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയായേക്കും.
Recommended Video
ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം