കൊച്ചിയില്‍ നേതാക്കളുടെ പിടിവലി, പ്രതീക്ഷയുള്ള സീറ്റില്‍ ഇത്തവണയും അടിപതറുമോയെന്ന് കോണ്‍ഗ്രസ്
എറണാകുളം: സംസ്ഥാനത്ത് ഒട്ടാകെ ഇടത് തരഗം ഉണ്ടായപ്പോഴും എറണാകുളം ഉള്‍പ്പടേയുള്ള ചില ജില്ലകള്‍ മാത്രമായിരുന്നു യുഡിഎഫിനൊപ്പം നിന്നത്. എറണാകുളത്ത് ആകെയുള്ള 14 മണ്ഡലങ്ങളില്‍ 9 ഇടത്ത് യുഡിഎഫ് ആയിരുന്നു വിജയിച്ചത്. ജില്ലയില്‍ ആധിപത്യം നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും കൊച്ചിയും തൃപ്പൂണിത്തുറയും ഉള്‍പ്പടേയുള്ള കുത്തക മണ്ഡലങ്ങളില്‍ നഷ്ടമായത് യുഡിഎഫിന് തിരിച്ചടിയായിരുന്നു. ഇത്തവണ ഈ മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം വളരെ നേരത്തെ തന്നെ യുഡിഎഫ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ നേതാക്കള്‍ കൂട്ടതോടെ ഇറങ്ങിയതോടെ പാര്‍ട്ടി നേതൃത്വം വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്.
കൊച്ചി മണ്ഡലം
2011 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഡൊമിനിക് പ്രസന്റേഷന് 16863 വോട്ടിന് വിജയിച്ച മണ്ഡലമാണ് കൊച്ചി. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം സിപിഎം പിടിച്ചു. 1086 വോട്ടുകള്‍ക്ക് കെജെ മാക്സിയായിരുന്നു ഡൊമിനിക് പ്രസന്റേഷനെ തോല്‍പ്പിച്ചത്. കെജെ മാക്സിക്ക് 47967 വോട്ട് ലഭിച്ചപ്പോള്‍ ഡൊമിനിക് പ്രസന്റേഷന് ലഭിച്ചത് 46881 വോട്ടായിരുന്നു.
ഡൊമിനിക് പ്രസന്റേഷന് ഇല്ല
കൊച്ചിയില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന കാര്യം ഡൊമിനിക് പ്രസന്റേഷന് വ്യക്തമാക്കിയിട്ടുണ്ട്. വൈപ്പിന്‍ പോലുള്ള മണ്ഡലങ്ങളാണ് അദ്ദേഹം നോക്കുന്നത്. ഇതോടെയാണ് സീറ്റിനായി കോണ്‍ഗ്രസില്‍ വടംവലി ശക്തമായത്. കൊച്ചി കോര്പ്പറേഷന് മുന്‍ മേയര്‍ ടോണി ചമ്മണി, കോര്പ്പറേഷന് കൗണ്‍സിലര്‍ ഷൈനി മാത്യു, ഡിസിസി സെക്രട്ടറി സ്വപ്ന പട്രോണിക്സ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്.
ടോണി ചമ്മണി വരുമോ
ഇത്തവണ കൊച്ചി തിരിച്ച് പിടിക്കാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെയാണ് സീറ്റിനായുള്ള നേതാക്കളുടെ വടംവലി ശക്തമായതും. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ടോണി ചമ്മണിയുടെ പേര് കൊച്ചിയിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ ഡൊമിനിക് പ്രസന്റേഷന് വീണ്ടും അവസരം നല്കാന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
കൊച്ചി വനിതയ്ക്ക്
ഇത്തവണ വീണ്ടും ടോണി ചമ്മണിയുടെ പേര് മണ്ഡലത്തില്‍ ഉയര്‍ന്ന് വന്നെങ്കിലും അദ്ദേഹത്തെ വെട്ടാന്‍ എതിര് ഗ്രൂപ്പുകാര്‍ സജീവമായി രംഗത്തുണ്ട്. വനിതകളെയാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഇത്തവണ ഓരോ ജില്ലയിൽ നിന്നും ഒരു വനിതയ്ക്കെങ്കിലും സീറ്റ് നൽകാൻ കോൺഗ്രസ്സിൽ ധാരണയായിട്ടുണ്ട്. ജില്ലയില്‍ വനിത സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ന്ന് വന്ന ഏക മണ്ഡലം കൊച്ചിയാണെന്നാണ് ഡൊമിനിക് പ്രസന്റേഷനും നേരത്തെ വ്യക്തമാക്കിയത്.
സ്വപ്ന പട്രോണിക്സ്, ഷൈനി മാത്യു
കൊച്ചിയില്‍ സ്ത്രീകളെ പരിഗണിക്കുകയാണെങ്കില്‍ കോര്പ്പറേഷന് മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യുവിനാണ് ഏറ്റവും കൂടുതല്‍ സാധ്യത. ലാലി വിൻസെന്റിനെ പരിഗണിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഡിസിസി സെക്രട്ടറിയായ സ്വപ്ന പട്രോണിക്സ്, എഐസിസി മുൻ അംഗം സിമി റോസ് ബെല്ലും സ്ഥാനാര്‍ത്ഥി മോഹവുമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
Recommended Video
സിപിഎമ്മിന് കെജെ മാക്സി
ലത്തീന്‍ സമുദായത്തിന്റെ വോട്ട് നിര്‍ണ്ണായകമായ മണ്ഡലമാണ് കൊച്ചി, സഭയുടെ പിന്തുണ അനുകൂലമാണെന്നാണ് ടോണി ചമ്മണി പറയുന്നത്. അതേസമയം സിപിഎം ഇത്തവണയും കൊച്ചിയില്‍ കെജെ മാക്സിക്ക് അവസരം നല്‍കിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതവും സിപിഎമ്മിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. നാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉള്ളത്.