കെഎസ്ആർടിസി സർവീസുകൾ സജീവമാകുന്നു: എറണാകുളം- തൃശൂർ റൂട്ടിൽ ബസ് സർവീസ് തുടങ്ങി
കൊച്ചി: അപ്രതീക്ഷിതമായെത്തിയ പ്രളയത്തെ തുടർന്ന് താറുമാറായ കെഎസ്ആർടിസി സർവീസുകൾ വീണ്ടും സജീവമാകുന്നു. വെള്ളക്കെട്ടിനെ തുടർന്ന് മുടങ്ങിയ സർവീസുകൾ പലതും ഇന്നലെ പുനരാരംഭിച്ചു. ഇതോടെ എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കുടുങ്ങി കിടന്ന പലരും സ്വന്തം വീടുകളിലെത്താനുള്ള വെപ്രാളത്തിലായിരുന്നു. വെള്ളമിറങ്ങി തുടങ്ങിയ റൂട്ടുകളില്‍ പരമാവധി സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എറണാകുളത്തുനിന്ന് തൊടുപുഴ, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നിവടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ഇന്നലെ മുതല്‍ പുനരാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് അരമണിക്കൂര്‍ ഇടവിട്ട് ദേശീയപാതയിലൂടെ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമേ വൈക്കം ഭാഗത്തേക്ക് പോകാതെ കാഞ്ഞിരമറ്റം വഴിയും ബസുകള്‍ ഇന്നലെ സര്‍വ്വീസുകള്‍ നടത്തിയിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എറണാകുളം ഡിപ്പോയില്‍ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുള്ള അന്‍പതോളം ബസുകള്‍ ഡിപ്പോയില്‍ ഇല്ലെങ്കിലും സര്‍വ്വീസുകള്‍ മുടങ്ങാതെ അയക്കാന്‍ പറ്റുന്നുണ്ട്. എന്നാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലകളായ കൂത്താട്ടുകുളം, പിറവംസ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ സാധിച്ചിട്ടില്ല. വെള്ളം ഇറങ്ങി തുടങ്ങുന്ന മുറയ്ക്ക് വൈകാതെ ഇവിടേയ്ക്ക് ഡിപ്പോയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
എറണാകുളത്ത് തീവണ്ടി ഗതാഗതം മുഴുവനായും പുനസ്ഥാപിക്കാനാവാത്തത് മൂലം ഇന്നലെ നൂറ് കണക്കിന് ആളുകളാണ് രാവിലെ മുതല്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് എത്തിയത്. ബസ് മാര്‍ഗം മറ്റ് ജില്ലകളിലേക്ക് പോയി അവിടെ നിന്ന് ട്രെയ്‌നില്‍ മറ്റ് സംസ്ഥാനത്തേക്ക് പോകുന്നവരും കുറവല്ല. അതുകൊണ്ട് അധികം തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങിളിലേക്ക് സമയകൃത്യത നോക്കാതെ സര്‍വീസ് നടത്തുവാനാണ് നിലവിലെ തീരുമാനമെന്ന് ഡിടിഒ അറിയിച്ചു. എന്നാല്‍ ആവശ്യത്തിന് ജിവനക്കാര്‍ ഇനിയും ജോലിക്ക് എത്താത്തത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ജില്ലയില്‍ നിന്നുള്ള ജീവനക്കാരില്‍ പലരും ദുരിതാശ്വാസ ക്യാംപുകളില്‍ തുടരുകയാണ്. ഇവര്‍ക്ക് പകരമായി മറ്റ് ഡിപ്പോകളില്‍ നിന്ന് ജീവനക്കാരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബസുകളുടെ കുറവ് സര്‍വ്വീസുകളെ ബാധിക്കുന്നില്ല. പലയിടങ്ങളിലും വെള്ളം കയറിക്കിടക്കുന്നതിനാല്‍ ഒരുരീതിയിലും സര്‍വ്വീസൂകള്‍ ആരംഭിക്കാനാകാത്ത സ്ഥിതിയാണ്. വരുദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായി കോതമംഗലം ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലേക്കും കിഴക്കന്‍ മേഖലയിലേക്കും കൂടുതല്‍ സര്‍വ്വീസുകള്‍ അയക്കാനാകും. ഇവിടങ്ങളില്‍ ചില സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ ആരംഭിച്ചത് ചെറിയ ആശ്വാസമായെങ്കിലും ദൂര സ്ഥലങ്ങളിലേക്കുള്ള യാത്ര അസാധ്യമാണ്. അന്തര്‍ സംസ്ഥാന സര്‍വീസുകളും ഉടന്‍ പുനരാരംഭിക്കും. രണ്ട് ദിവസത്തിനുള്ളില്‍ ബസ് സര്‍വീസുകള്‍ സാധാരണ നിലയിലാക്കാമെന്ന പ്രതീക്ഷയാണ് കെഎസ്ആര്‍ടിസി പങ്കുവയ്ക്കുന്നത്.
എറണാകുളം-തൃശൂര്‍ വഴി നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനസ്ഥാപിച്ചു. ഇന്നലെ രാവിലെയോടെയാണ് എറണാകുളത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് ബസുകള്‍ ഓടിത്തുടങ്ങിയത്. വെള്ളപ്പൊക്കത്തില്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ജില്ലയില്‍ കുടുങ്ങിയ യത്രക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുകയാണിപ്പോള്‍ ചെയ്യുന്നതെന്ന് ഡിസ്ട്രിക്റ്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ജീവനക്കാരില്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതിനാല്‍ മുഴുവന്‍ സര്‍വീസുകളും നടത്താനാകാത്ത അവസ്ഥയിലാണെന്നും സര്‍വീസുകള്‍ സമയക്രമമായി നടത്തുന്നതിന് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോട്ടയം വഴിയുള്ള തിരുവനന്തപുരം സര്‍വീസുകള്‍ ഇന്നലെയും പുനസ്ഥാപിക്കാനായില്ല. ആലപ്പുഴ വഴിയുള്ള എല്ലാ സര്‍വീസുകളും മുടക്കം കൂടാതെ നടക്കുന്നുണ്ട്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ആലുവ വഴിയുള്ള സ്വകാര്യ ബസുകളുടെ സര്‍വീസുകളും പൂര്‍വ്വ സ്ഥിതിയിലായി. ഉള്‍പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ ഇന്നലെയും നടന്നില്ല.
ഫോട്ടോ: കുതിരാനിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ