മഴക്കെടുതി: അവശ്യ സാധനങ്ങൾ കിട്ടാനില്ല, കൊച്ചിയില്‍ അമിത വില ഈടാക്കിയ വ്യാപാരികൾ പിടിയിൽ
കൊച്ചി: ഭക്ഷ്യസാധനങ്ങൾക്കു സൂപ്പർമാർക്കറ്റുകളിൽ അമിത വില ഈടാക്കിയെന്ന പരാതി സംഘർഷത്തിന് ഇടയാക്കി. നാട്ടുകാരുടെ പരാതിയെ തുടർന്നു പൊതുവിതരണ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പൂഴ്ത്തി വച്ച ഒൻപതു ചാക്ക് അരി പിടിച്ചെടുത്തു.
തൃക്കാക്കര ഭാരത മാതാ കോളെജിനും പൊലീസ് സ്റ്റേഷനും സമീപം സ്ഥിതി ചെയ്യുന്ന രണ്ടു സൂപ്പർമാർക്കറ്റുകളിലാണ് അരിക്കും പഞ്ചസാരയ്ക്കു അമിത വില ഈടാക്കിയത്. രണ്ടും ഒരാളുടെ ഉടമസ്ഥതയിലുള്ള കടകളാണ്. ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടെന്ന വാർത്തയെ തുടർന്നു രാവിലെ മുതൽ നല്ല തിരക്കായിരുന്നു. ഇതിനിടെയാണു വിലയെ ചൊല്ലി തർക്കവും സംഘർഷവുമുണ്ടായത്. തുടർന്നു തൃക്കാക്കര പൊലീസും ഹെൽത്ത് അധികൃതരും പൊതുവിതരണ ഉദ്യോഗസ്ഥരും എത്തി. തുടർന്നാണു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരി പിടിച്ചത്. ഉടമയ്ക്കെതിരെ കേസെടുത്തു. ജില്ലയിൽ പച്ചക്കറിക്ക് അമിത വില ഈടാക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.
പ്രളയ ബാധിത പ്രദേശങ്ങളിൽ അവശ്യ സാധനങ്ങളുടെ ക്ഷാമം രൂക്ഷമാകുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ മാത്രമാണ് നിലവിൽ ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കൃത്യമായി എത്തുന്നുള്ളൂ. പറവൂരിലും ആലുവയിലും കാലടിയിലും എല്ലാം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും ഒറ്റപ്പെട്ടുകിടക്കുകയാണ്. വെള്ളമിറങ്ങി തുടങ്ങിയ കാലടിയിലും പെരുമ്പാവൂരും സ്ഥിതി മോശമായി തന്നെ തുടരുകയാണ്. പലരും വീട്ടിലേക്ക് മടങ്ങിയെങ്കിലും കറന്റുള്പ്പെടെയുള്ള ഇപ്പോഴുമില്ല. വീട് പൂര്‍ണ്ണമായും മുങ്ങിയതിനാല്‍ വൈദ്യുതി കിട്ടണമെങ്കില്‍ അറ്റക്കുറ്റപണികള്‍ നടത്തേണ്ട അവസ്ഥയാണ്. ഇതുകൂടാതെ വീട് മുഴുവന്‍ ചെളിയായതും ജനങ്ങളെ വലക്കുകയാണ്. ഇതുമൂലം പലരും ക്യാമ്പുകളിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നുണ്ട്. കടകളില്‍ വെള്ളം കയറിയതിനാല്‍ അവശ്യസാധനങ്ങളുടെ ക്ഷാമമാണ് ഇവര്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. കാലടിയിലും പറവൂരും വൈപ്പിനിലും ആലുവയിലും ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് അരിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. വീടുകളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും നശിച്ചുപോയി. വെള്ളംകയറി ഭൂരിഭാം പേരുടേയും വാഹനങ്ങളും നശിച്ചുപോയി.
അതേസമയം മഴ മാറിനിന്നതിനൊപ്പം അണക്കെട്ടുകളില്‍നിന്നുള്ള നീരൊഴുക്കും കുറഞ്ഞതോടെ പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു. ഇടമലയാര്‍, ഇടുക്കി, ചെറുതോണി, ഭൂതത്താന്‍കെട്ട് അണക്കെട്ടുകളില്‍നിന്നുള്ള നീരൊഴുക്കു കുറഞ്ഞതാണ് പെരിയാറിലെ ജലനിരപ്പ് കുറയാന്‍ കാരണം. രാവിലെ ശക്തമായ മഴ പെയ്തെങ്കിലും ഉച്ചയോടെയത് ശമിച്ചിരുന്നു. അതും അളവില്‍ കാര്യമായ കുറവുണ്ടാക്കി. പെരിയാറിലെ ജലനിരപ്പ് താഴന്നത് പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമായി. വെള്ളക്കെട്ട് ഒഴിവായതോടെ റോഡ് മാര്‍ഗം നിരവധി പ്രളയബാധിതരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാനായി.