കിറ്റെക്സ് കമ്പനിയിൽ വീണ്ടും പരിശോധന; നടപടി പി.ടി തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ
ഭുഗർഭ ജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥന്മാരാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പരിശോധനയ്ക്ക് എത്തിയത്
കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്സ് ഫാക്ടറിയിൽ വീണ്ടും പരിശോധന. തുടർച്ചയായ പരിശോധനകളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ നിക്ഷേപങ്ങളിൽ പിന്മാറുകയാണെന്ന കിറ്റെക്സ് എം.ഡി സാബു എം ജേക്കബിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുൻപാണ് ഫാക്ടറിയിൽ വീണ്ടും പരിശോധന നടക്കുന്നത്. ഭുഗർഭ ജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥന്മാരാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പരിശോധനയ്ക്ക് എത്തിയത്.
തൃക്കാക്കര എംഎൽഎ പി.ടി തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണമെന്ന് സാബു എം ജേക്കബ് പറഞ്ഞു. "12 -ാം തവണയാണ് സ്ഥാപനത്തിൽ പരിശോധന നടക്കുന്നത്. വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധന. സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് ഈ പരിശോധന," സാബു എം ജേക്കബ് പറഞ്ഞു.
തുടർച്ചയായ പരിശോധനകളിൽ പ്രതിഷേധിച്ചാണ് ദിവസങ്ങൾക്ക് മുൻപ് 3500 കോടി രൂപയുടെ നിക്ഷേപത്തിൽ നിന്ന് പിന്മാറിയത്. ഇത് ദേശീയ തലത്തിലും രാജ്യാന്തര തലത്തിലുമടക്കം ചർച്ചയായിരുന്നു. പിന്നാലെ ശ്രീലങ്കയിൽ നിന്നുപേലും കിറ്റെക്സിന് ക്ഷണം ലഭിക്കുകയും ചെയ്തിരുന്നു. തെലങ്കാന സർക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കിഴക്കമ്പലത്തെ ഫാക്ടറിയിൽ വീണ്ടും പരിശോധന നടക്കുന്നത്.
Recommended Video
അതേസമയം കിറ്റെക്സ് ഇനി പദ്ധതിയുമായി വന്നാലും സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാരിന്റെ നടപടികൾ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ അല്ല. ട്വന്റി ട്വന്റിയുമായി വിഷയത്തെ കൂട്ടി കെട്ടേണ്ടതില്ല. ട്വന്റി മത്സരിച്ചതിനാൽ എൽഡിഎഫിന് സീറ്റ് നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.