തദ്ദേശ തിരഞ്ഞെടുപ്പ്: കൊച്ചി കോർപ്പറേഷനിലും യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി
കൊച്ചി: കൊച്ചി കോർപ്പറേഷനിലും എറണാകുളം ജില്ലാ പഞ്ചായത്തിലും യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിച്ച് മത്സരിക്കേണ്ടതില്ലെന്നാണ് കോൺഗ്രസിലെ പ്രാഥമിക ധാരണ. 27 അംഗ ജില്ലാ പഞ്ചായത്തിൽ 21 സീറ്റുകളിൽ കോൺഗ്രസും രണ്ട് വീതം സീറ്റുകളിൽ കേരള കോൺഗ്രസ് കക്ഷികളും ലീഗും മത്സരിക്കും. 74 അംഗ കോർപ്പറേഷനിൽ 63 സീറ്റുകളിൽ കോൺഗ്രസാണ് മത്സരിക്കുന്നത്. എൽഡിഎഫ് സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കിയിരുന്നു.
കോർപ്പറേഷനിൽ സിപിഐയും 60 സീറ്റകളിൽ മത്സരിക്കുന്നുണ്ട്. സിപിഐയ്ക്ക് ഏഴ് സീറ്റാണ് മത്സരിക്കാൻ നൽകിയിട്ടുള്ളത്. സിപിഐ ജില്ലാ കമ്മറ്റി അംഗം എം അനിൽകുമാറാണ് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി. അതേ സമയം സംസ്ഥാനത്ത് ഒട്ടാകെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകരെ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാണ്. പല മേഖലകളിലും പഴയ സ്ഥാനാർത്ഥികൾ തന്നെ വീണ്ടും മത്സരിക്കുന്നതും നേതാക്കൾക്ക് പ്രിയപ്പെട്ടവർക്ക് സീറ്റുകൾ നൽകുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറികൾക്ക് കോൺഗ്രസ് സാക്ഷ്യം വഹിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
എറണാകുളം ജില്ലാ പഞ്ചായത്തിലും കൊച്ചി കോർപ്പറേഷനിലും വലിയ തർക്കങ്ങളൊന്നുമില്ലാതെ സ്ഥാനാർത്ഥി നിർണ്ണൻയം പൂർത്തിയായിട്ടുണ്ട്. ഇത് നേതൃത്വത്തിനും ഏറെ ആശ്വാസകരമാണ്. എന്നാൽ മറ്റു ജില്ലകളിൽ പ്രചാരണം കൊഴുത്തിട്ടും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇത് കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Recommended Video