ദക്ഷിണേന്ത്യയിലെ ആദ്യത്തെ മിൽക്ക് ബാങ്ക് കൊച്ചിയിൽ: ഉദ്ഘാടനം വെള്ളിയാഴ്ച, അപൂർവ്വ നേട്ടത്തിൽ കേരളം
കൊച്ചി: ദക്ഷിണേന്ത്യയിലെ ആദ്യത്തെ മിൽക്ക് ബാങ്ക് ആരംഭിച്ച് കേരളം. മുലപ്പാൽ ശേഖരിക്കുന്നതിനുള്ള ബാങ്കാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ മിൽക്ക് ബാങ്ക് തയ്യാറായിട്ടുള്ളത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം നിർവ്വഹിക്കുക. അമ്മമാരുടെ അസുഖം ഉൾപ്പെടെയുള്ള വിവിധ പ്രശ്‌നങ്ങൾ കാരണം മുലപ്പാൽ ലഭിക്കാത്ത കുട്ടികൾക്ക് മുലപ്പാൽ ലഭിക്കാൻ ഇതുവഴി അവസരമൊരുങ്ങും.
എറണാകുളം ജനറൽ ആശുപത്രിയിൽ പ്രതിവർഷം 3,600 കുഞ്ഞുങ്ങൾ ജനിക്കുന്നതായാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്. ഇതിൽ 600 മുതൽ 1,000 വരെ രോഗികളായ കുഞ്ഞുങ്ങളെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) പ്രവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കുഞ്ഞുങ്ങൾക്കും ഈ മുലപ്പാൽ ബാങ്ക് ഗുണം ചെയ്യും.
"മിൽക്ക് ബാങ്കിൽ നിന്നുള്ള മുലപ്പാൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും നവജാത ശിശുക്കളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് റോട്ടറി കൊച്ചി ഗ്ലോബലിലെ ഡോ. പോൾ പി ജിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മുലപ്പാൽ ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനും നൽകുന്നതിനുമുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും ഉറപ്പാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശേഖരിച്ച പാൽ ഒരു കുഞ്ഞിന് നൽകുന്നതിനുമുമ്പ് ആവശ്യമെങ്കിൽ 6 മാസം വരെ സുരക്ഷിതമായി ബാങ്കിൽ സൂക്ഷിക്കാം.
പദ്ധതിയുടെ തുടക്കത്തിൽ ആശുപത്രിയിലെ എൻഐസിയുവിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങൾക്ക് മാത്രം പാൽ സൌജന്യമായി നൽകും. പിന്നീട്, ഒന്നിലധികം കേന്ദ്രങ്ങളിൽ മുലപ്പാൽ ശേഖരണത്തിനും സുരക്ഷിത വിതരണ കേന്ദ്രങ്ങൾക്കുമായി ആശുപത്രികളുടെ ഒരു ശൃംഖല ആസൂത്രണം ചെയ്യുമെന്നുമാണ് അധികൃതർ നൽകുന്നത്. റോട്ടറി ക്ലബ് ഓഫ് കൊച്ചി ഗ്ലോബലുമായി സഹകരിച്ചാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ഈ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഗുവാഹത്തിയിലെ സത്രിബാരി ക്രിസ്ത്യൻ ഹോസ്പിറ്റലിലും സമാന രീതിയിലുള്ള മിൽക്ക് ബാങ്ക് ആരംഭിച്ചിരുന്നു. രാജ്യത്തെ പതിനഞ്ചാമത്തെ പാൽ ബാങ്കായിരുന്നു ഇത്.