കൊച്ചിൻ മെട്രോയ്ക്ക് കൂടുതൽ സൌരോർജ്ജമെത്തിക്കും: പുതിയ പദ്ധതിയുമായി കെഎംആർഎൽ!!
കൊച്ചി: കൊച്ചി മെട്രോ റെയിൽ പദ്ധതിയ്ക്ക് ഊർജ്ജം ലഭ്യമാക്കാൻ സൌരോർജ്ജ പദ്ധതിയുമായി കെഎംആർഎൽ. കൊച്ചിൻ മെട്രോയുടെ പ്രവർത്തിന് ആവശ്യമായ ഊർജ്ജത്തിന്റെ 60 ശതമാനത്തോളം സൌരോർജ്ജമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. നേരത്തെ പദ്ധതി ആരംഭിച്ചിരുന്നുവെങ്കിലും കൊച്ചിൻ മെട്രോയുടെ പ്രവർത്തനം കൂടുതൽ സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെയാണ് സൌരോർജ്ജ പദ്ധതിയും വിപുലപ്പെടുത്തുന്നത്.
2018ൽ 2.76 മെഗാവാട്ട് ശേഷിയുള്ള സൌരോർജ്ജ പ്ലാന്റിന് തുടക്കം കുറിച്ചുകൊണ്ടാണ് കൊച്ചിൻ മെട്രോയ്ക്ക് ആവശ്യമായ സൌരോർജ്ജം സ്വീകരിക്കാൻ തുടങ്ങിയത്. ഇത് മെട്രോയ്ക്ക് ആവശ്യമായ 60 ശതമാനത്തോളം ഊർജ്ജം പ്രദാനം ചെയ്യുകയും ചെയ്തു. എന്നാൽ മഹാരാജാസ് കോളേജ് മുതൽ തൈക്കൂടെ വരെയുള്ള ഭാഗത്ത് കൂടുതൽ സ്റ്റേഷനുകൾ നിർമിച്ച് സർവീസ് നീട്ടിയതോടെയാണ് ആവശ്യമായി വരുന്ന ഊർജ്ജത്തിന്റെ തോത് വർധിക്കുന്നത്. ഇപ്പോൾ സോളാറിൽ നിന്ന് 30 ശതമാനത്തോളം മാത്രം ഊർജ്ജമാണ് ലഭിക്കുന്നത്. 5.4 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള സംവിധാനം നിലവിൽ വരുന്നത്. ഇതോടെ പ്രതിവർഷം 1.57 കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിക്കാൻ കഴിയുന്ന സംവിധാനമാണ് നിലവിൽ വരിക.