ദുരന്തം ഏറ്റുവാങ്ങിയവരിലേറെയും തമിഴ്നാട് സ്വദേശികൾ, ഞെട്ടലോടെ രാമൻതുറ
കൊച്ചി:മുനമ്പത്ത് നിന്നു പോയ ബോട്ട് തൃശൂർ ജില്ലയിലെ നാട്ടികയിൽ അപകടത്തിൽ പെട്ടപ്പോൾ കേരളത്തോടൊപ്പം ഞെട്ടിയതു തമിഴ്നാടും. കന്യാകുമാരി ജില്ലയിലെ രാമൻതുറൈയിലെ നാലു തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. കാണാതായ ഒൻപതു പേരിൽ എട്ടു പേരും രാമൻതുറ സ്വദേശികൾ. ഇവരിൽ ബോട്ടിന്‍റെ സ്രാങ്ക് യേശുബാലനും സഹോദരങ്ങളായ രാജേഷും ദിനേഷും ഉൾപ്പെടും. അപകടമറിഞ്ഞ് മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കൾ വൈകിട്ടോടെ എറണാകുളത്ത് എത്തി.
നിയന്ത്രണം വിട്ട് ഡിഎംകെ അണികൾ.. അലങ്കോലപ്പെട്ട് കരുണാനിധിയുടെ പൊതുദർശനം!
ഒന്നര മാസത്തിലേറെ നീണ്ട ട്രോളിങ് നിരോധനത്തിനു ശേഷം കഴിഞ്ഞ ജൂലൈ 30നാണ് യേശുബാലന്‍റെ നേതൃത്വത്തിൽ തൊഴിലാളികൾ മുനമ്പത്ത് തിരിച്ചെത്തിയത്. രണ്ടു കൊല്ലമായി ഓഷ്യാനിക് ബോട്ടിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇത്തവണ ട്രോളിങ് നിരോധനത്തിനു ശേഷം ധാരാളമായി കിളിമീനും കരിക്കാടിയും കിട്ടിയ സന്തോഷത്തിലായിരുന്നു തൊഴിലാളികൾ. തിങ്കളാഴ്ച പകൽ ഐസ് നിറച്ച ശേഷം രാത്രി 11.30 ഓടെയാണു മുനമ്പത്തു നിന്നു പോയത്. പുലർച്ചെ നാട്ടിക ചേറ്റുവ അഴിമുഖത്തിനു സമീപം നങ്കൂരമിട്ടു കിടക്കുമ്പോഴാണു കപ്പലിന്‍റെ രൂപത്തിൽ ദുരന്തമെത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടു കോൽക്കത്ത സ്വദേശികൾ ജോലിക്ക് എത്തിയതും യേശുബാലന് കീഴിലാണ്.
അപകടത്തിൽ തകർന്ന ഓഷ്യാനിക് ബോട്ട് രണ്ടു വർഷം മുമ്പാണ് നീറ്റിലിറങ്ങിയത്. മുനമ്പം പോണത്ത് സ്വദേശി ശിവനാണ് ഉടമസ്ഥൻ. വലയുൾപ്പെടെ ഒന്നര കോടി രൂപയുടെ നഷ്ടമുണ്ടെന്നു ശിവൻ പറഞ്ഞു. പസഫിക് എന്ന മറ്റൊരു മത്സ്യബന്ധ ബോട്ടും ശിവനുണ്ട്. തിങ്കളാഴ്ച രാത്രി രണ്ടു ബോട്ടുകളും ഒരുമിച്ചാണു മത്സ്യബന്ധനത്തിന് പോയത്. അപകടമുണ്ടായതിന് ഒരു നോട്ടിക്കൽ മൈൽ അകലെ ഈ ബോട്ടുണ്ടായിരുന്നെങ്കിലും സംഭവം അറിഞ്ഞില്ല.