ഹോം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാൻ ആപ്പ്: പുറത്തിറങ്ങിയാൽ പെടും, പോലീസ് പുതിയ നീക്കത്തിന്!!
കൊച്ചി: കൊറോണ വൈറസ് ഭീതിക്കിടെ ഹോം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കൊച്ചി സിറ്റി പോലീസ്. കൊവിഡ് സേഫ്റ്റി എന്ന പേരിലുള്ള ആപ്പാണ് പുറത്തിറക്കിയിട്ടുള്ളത്. നേരത്തെ കാസർഗോഡ് ജില്ലയിലും ഹോം ക്വാറന്റൈനിലിരിക്കുന്നവരെ നിരീക്ഷിക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കിയിരുന്നു. കാസർഗോട്ടെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആപ് കൊച്ചിയിലും പോലീസിനെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കൊച്ചി പോലീസ് കമ്മീഷണർ വിജയ് സാഖറെ.
ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ ജിയോ ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ആപ്പ് പോലീസ് ഉപയോഗപ്പെടുത്തുന്നത്. വീട്ടിലിരിക്കുന്ന ആൾ അവിടെ നിന്നിറങ്ങി 50 മീറ്റർ പിന്നിടുന്നതോടെ പോലീസിന് ആപ്പ് വഴി അറിയിപ്പ് ലഭിക്കും എന്നതാണ് ആപ്പിന്റെ പ്രത്യേകത. ജില്ലയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന എല്ലാവർക്കും ആപ്പ് ലഭ്യമാക്കാനാണ് നീക്കം. ആളുകൾക്ക് എളുപ്പത്തിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന തരത്തിലാണ് ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ആവശ്യക്കാർക്ക് എന്തെങ്കിലും അടിയന്തര ആവശ്യം ഉണ്ടാകുന്ന സാഹചര്യത്തിൽ ആപ്പിലെ എസ്ഒഎസ് ബട്ടണും ഉപയോഗിക്കാമെന്നാണ് പോലീസ് സാക്ഷ്യപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിലെത്തി പോലീസ് സംഘം ബോധവൽക്കരണം നടത്തിവരികയാണ്.
നിലവിൽ 1500 പേരാണ് ജില്ലയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമെത്തിയിട്ടുള്ളത്. ഇവർ കൃത്യമായി ക്വാറന്റൈനിൽ കഴിയുമെന്ന് ഉറപ്പാക്കിയാൽ കൊച്ചി നഗരത്തിലെ 10 ലക്ഷം വരുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാമെന്നാണ് വിജയ് സാഖറെ ചൂണ്ടിക്കാണിക്കുന്നത്. ബൈക്ക് പട്രോളിംഗ് ടീമുകൾക്ക് പുറമേ വീടുകളിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ പോലീസ് ഉദ്യോദസ്ഥരെയും നിയോഗിക്കും.