ചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം; ആർക്കോ ഷോക്കേറ്റതായാണ് ആദ്യം കരുതി, പുകയോടൊപ്പം തീ ആളി പടർന്നു, ഓടിയിറങ്ങിയ തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയിൽ, കൊച്ചിയിലെ പാരഗൺ ജീവനക്കാരുടെ വാക്കുകൾ...
കൊച്ചി: ""ചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദത്തോടൊപ്പം നിലവിളിയും... ആർക്കോ ഷോക്കേറ്റതായാണ് ആദ്യം കരുതിയത്. താഴെ നിന്നു പുക ഉയരുന്നതു കണ്ടു മറ്റു തൊഴിലാളികൾ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് നിന്നും ഓടിയിറങ്ങിയതിനാൽ രക്ഷപ്പെട്ടു...''. വൻ തീപിടുത്തം വിഴുങ്ങിയ എറണാകുളം സൗത്ത് റെയ്ൽവേ സ്റ്റേഷന് സമീപത്തെ പാരഗൺ ചെരുപ്പ് ഗോഡൗണിലെ ജീവനക്കാരുടെ വാക്കുകളിൽ സ്ഫുരിക്കുന്നതു ഭീതിയുടെ അഗ്നിനാളങ്ങൾ.
ഓഫീസ് ജീവനക്കാരും ചെരുപ്പുകൾ പായ്ക്ക് ചെയ്യുന്ന തൊഴിലാളികളും ഉൾപ്പെടെ നാൽപ്പതോളം പേരാണ് ഇവിടെ ജോലിയെടുക്കുന്നത്. തൃശൂർ മുതൽ തിരുവനന്തപുരം വരെ ജില്ലകളിലെ ചെരുപ്പു കടകളിലേക്കുള്ള മൊത്ത വിതരണം ഇവിടെ നിന്നാണ്. ഇന്നലെ രാവിലെ തീ പിടിത്തമുണ്ടാകുമ്പോൾ 28 പേരാണ് ഉണ്ടായിരുന്നത്. സെയ്ൽസ് റപ്രസന്റേറ്റീവുമാർ പുറത്തു പോയിരുന്നു. തൊഴിലാളികളിൽ ചിലർ താഴെ പാർക്ക് ചെയ്തിരുന്ന ലോറികളിൽ സ്റ്റോക്ക് കയറ്റുന്ന തിരക്കിലും. മറ്റു തൊഴിലാളികൾ ബാക്കിയുള്ള അഞ്ചു നിലകളിലായിരുന്നു.

ഇതിനിടെയാണ് ഒന്നാംനിലയിൽ നിന്നും പുക ഉയർന്നത്. ഒപ്പം പ്ലാസ്റ്റിക് ഉരുകുന്ന രൂക്ഷ ഗന്ധം ഉയർന്നു. താഴെ നിന്നവർ ഉടൻ മൊബൈൽ ഫോണിൽ മുകൾ നിലകളിലുള്ളവരെ അറിയിച്ചു. രണ്ടും മൂന്നും നിലകളിൽ നിന്ന തൊഴിലാളികൾ മുകളിലത്തെ നിലകളിലെത്തി സഹപ്രവർത്തകരുമായി താഴേക്ക് കുതിച്ചു. ലോറികളും പാർക്കിങ് ഏരിയയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും കെട്ടിട വളപ്പിൽ നിന്നും മാറ്റി.
പത്തു മിനിറ്റിനകം അഞ്ചു നിലയിലും തീപടർന്നു. കനത്ത പുകപടലം ഉയർന്നു. അൽപം കൂടി താമസിച്ചിരുന്നെങ്കിൽ തൊഴിലാളികൾ കെട്ടിടത്തിനകത്ത് കുടുങ്ങുമായിരുന്നു. അങ്ങനെയെങ്കിൽ ജീവാപായം ഉണ്ടായേനെ. അങ്ങനെയൊരു സാധ്യത ഒഴിവായതിന്റെ ആശ്വാസത്തിലാണു തൊഴിലാളികൾ. കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്.
തീ പിടുത്തമുണ്ടായ ഉടൻ കെട്ടിടത്തിനു പിറകിലെ ഫയർ സേഫ്റ്റി സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കാൻ തൊഴിലാളികൾ ശ്രമിച്ചിരുന്നു. എന്നാൽ, ചില്ലുകൾ തകരുകയും തീ പടർന്നു പുകപടലം വ്യാപിക്കുകയും ചെയ്തതോടെ അവർ പിന്തിരിഞ്ഞു. ജോലി ചെയ്യുന്ന സ്ഥാപനത്തെ തീനാളങ്ങൾ ഗ്രസിക്കുന്നതു നോക്കി നിസഹായരായി പരിസരത്തു തന്നെ അവർ നിലയുറപ്പിച്ചു. അപകടമുണ്ടാകുമ്പോൾ സ്ഥാപനത്തിന്റെ മാനെജർ ജോയി ഇവിടെയുണ്ടായിരുന്നു. കോട്ടയം സ്വദേശി കെ.ടി.തോമസാണ് ചെരിപ്പ് ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിന്റെ ഉടമ. അദ്ദേഹം ഇപ്പോൾ ബെംഗ്ലൂരുവിലാണ്. മക്കളും സ്ഥലത്തില്ല.
മാനെജർമാരായ ജോയിയും ചാക്കോ ഫിലിപ്പുമാണ് ദൈനംദിന കാര്യങ്ങൾ നടത്തുന്നത്. 36 വർഷം പഴക്കമുള്ള പാരഗൺ ഡിസ്ട്രിബ്യൂട്ടിങ് സ്ഥാപനം നേരത്തേ വളഞ്ഞമ്പലത്ത് വാടക കെട്ടിടത്തിലായിരുന്നു. 14 കൊല്ലം മുമ്പാണു സൗത്ത് റെയ്ൽവേ സ്റ്റേഷന് സമീപമുള്ള കളത്തിൽ പറമ്പിൽ റോഡിലെ സ്വന്തം കെട്ടിടത്തിലേക്കു മാറ്റിയത്.












Click it and Unblock the Notifications