ലോക്ക്ഡൌണിന് ശേഷം കൊച്ചി മെട്രോയ്ക്ക് 'നല്ല കാലം': പ്രതിദിന യാത്രക്കാരുടെ എണ്ണം 25000 കടന്നു,
കൊച്ചി: കൊവിഡ് ലോക്ക്‌ഡൗണിനുശേഷം സർവീസ് പുനരാരംഭിച്ച കൊച്ചി മെട്രോ കുതിപ്പ് തുടരുന്നു. സർവ്വീസ് പുനനാരംഭിച്ചതോടെയാണ് യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നിട്ടുള്ളത്. ഇതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 25,000 പിന്നിട്ടതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച മെട്രോ സർവീസ് അഞ്ചുമാസത്തിന് ശേഷം സെപ്തംബർ ഏഴിനാണ് പുനരാരംഭിക്കുന്നത്.
കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ച ദിവസം മാത്രം 4,048 പേരാണ് മെട്രോയിൽ സഞ്ചരിച്ചത്. നാലുമാസത്തിനുശേഷം ജനുവരിയിൽ യാത്രക്കായി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം യാത്രക്കാരുടെ എണ്ണം 25,000 പിന്നിടുകയും ചെയ്തു. ജനുവരി ഒമ്പതിന് 25,162 പേരാണ് കൊച്ചി മെട്രോയിൽ സഞ്ചരിച്ചത്. സെപ്തംബർ ഏഴുമുതൽ ജനുവരി 13വരെ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 16.90 ലക്ഷത്തിലെത്തുകയും ചെയ്തിട്ടുണ്ട്. കൊച്ചി മെട്രോയുടെ ചരിത്രത്തിലെ തന്നെ ഉയർന്ന റെക്കോർഡാണ് ഇതെന്ന് പറയാം.
അതേ സമയം പൊതുഗതാഗത മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കൊച്ചി മെട്രോ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും മെട്രോ യാത്രയെ കൂടുതൽ സ്വീകാര്യമാക്കിയെന്ന് വേണം പറയാൻ. ഫീഡർ സർവീസുകളും ഇക്കാലയളവിൽ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ട്. യാത്രക്കാരെ സൈക്കിളുമായി മെട്രോയിൽ യാത്ര ചെയ്യാൻ അനുവദിച്ചതും ഏറെ ഗുണകരമായിത്തീർന്നിട്ടുണ്ട്.
ലോക്ക്‌ഡൗണിനുശേഷം രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെയായി മെട്രോ സർവീസിന്റെ സമയം ക്രമീകരിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം പെട്ടെന്ന് വർധിച്ചതോടെ സർവീസ് സമയം രാവിലെ ആറുമുതൽ രാത്രി 10വരെ ആക്കിയിട്ടുണ്ട്. നിലവിൽ 10 ഇടവേളയിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. തിരക്കുള്ളപ്പോൾ ഇടവേള ഏഴ് മിനിറ്റാക്കി കുറച്ചിട്ടുണ്ട്. സുരക്ഷിതയാത്ര നൽകുകയാണ് കെഎംആർഎലിന്റെ ലക്ഷ്യമെന്ന് എംഡി അൽകേഷ് കുമാർ ശർമ പറയുന്നു.