കുറ്റം സമ്മതിച്ചു; പ്രസവിച്ചത് പുലർച്ചെ, യുവതിപീഡനത്തിന് ഇരയായതായി സംശയം
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി കുറ്റം സമ്മതിച്ചതായി കൊച്ചി പോലീസ് കമ്മീഷണർ. യുവതി പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും പോലീസ് പറയുന്നു. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും കഴിഞ്ഞാലെ മരണ കാരണം വെളിപ്പെടുത്താനാകൂ എന്നും കമ്മീഷണർ പറഞ്ഞു.
മാതാപിതാക്കൾ പെൺകുട്ടി ഗർഭിണി ആയ കാര്യം അറിഞ്ഞില്ലെന്നാണ് പ്രാഥമിക വിവരം. പ്രസവം നടന്ന് മൂന്ന് മണിക്കൂർ കഴിഞ്ഞാണ് കുട്ടിയെ താഴേക്ക് വലിച്ചെറിഞ്ഞത്. മാതാപിതാക്കളുടെ അറിവോടെയല്ല സംഭവം നടന്നതെന്നാണ് അന്വേഷണത്തിൽ ഇതുവരെ മനസ്സിലായിട്ടുള്ളത്. കുട്ടി ചാപിള്ളയായിരുന്നോ ജനിച്ച ശേഷം കാെലപ്പെടുത്തിയതാണോ എന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമെ വ്യക്തമാകൂ.

പെൺകുട്ടി മൈനറല്ലെന്നും 23 വയസ്സുണ്ടെന്നും കമ്മീഷണർ പറഞ്ഞു. ബലാത്സംഗം നടന്നിട്ടുണ്ടെന്ന സംശയമുള്ളതിനാൽ പേര് വിവരങ്ങൾ വെളിപ്പെടുത്താനാവില്ല. പീഡനം നടന്നിട്ടുണ്ടോ എന്നതിലടക്കം വിശദമായ അന്വേഷണം നടത്തണം. രാവിലെ അഞ്ചരയോടെ ആണ് പ്രസവം നടന്നത്.
ഡോർ പൂട്ടി ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മാതാപിതാക്കൾ പറഞ്ഞതെന്നാണ് കമ്മീഷണർ പറഞ്ഞത്. യുവതിയുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. യുവതി വിവാഹിതയല്ല. യുവതിക്ക് ആവശ്യമായ വൈദ്യ സഹായം ഉറപ്പാക്കുമെന്നും കാെലപാതകക്കേസാണ് പോലീസ് രജിസറ്റർ ചെയ്തിട്ടുള്ളതെന്നും കമ്മീഷണർ വ്യക്തമാക്കി.
ഇന്ന് രാവിലെ എട്ടേ കാലോടെയാണ് കൊച്ചിയിൽ പനമ്പിള്ളി നഗറിലെ ഫ്ലാറ്റിന് സമീപത്ത് റോഡിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. പനമ്പള്ളി നഗറിലെ ഫ്ലാറ്റിന് സമീപത്ത് ഉള്ളവർ റോഡിൽ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. ആരെങ്കിലും സഞ്ചിയലാക്കി മാലിന്യം ഉപേക്ഷിച്ചതാകാം എന്നാണ് ആദ്യം കരുതിയതെങ്കിലും ശുചീകരണ തൊഴിലാളികൾ തൊട്ടുമുമ്പ് വൃത്തിയാക്കി പോയ സ്ഥലത്ത് എങ്ങനെ ഇത്ര പെട്ടെന്ന് ഒരു മാലിന്യക്കെട്ടു വന്നത് എന്ന് സംശയം തോന്നി നോക്കിയപ്പോഴായിരുന്നു അത് കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസ്സിലാവുന്നത് എന്നാണ് സമീപവാസികൾ പറഞ്ഞത്.
രാവിലെ ധാരാളം ആളുകൾ നടക്കുകയും മറ്റും ചെയ്യുന്ന സ്ഥലമായതുകൊണ്ട് തന്നെ അവരുടെ ആരുടെയെങ്കിലും നഷ്ടപ്പെട്ട കെട്ടാകുമെന്ന് കരുതി. ഒരു കൊറിയർ സർവീസ് കമ്പനിയുടെ പാക്കറ്റായിരുന്നു റോഡിൽ വീണുകിടന്നത്. അടുത്തെത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടൻ നാട്ടുകാർ പോലീസിനെ അറിയിച്ചു.
സമീപത്തെ സി സി ടി വിയിൽ കുഞ്ഞിനെ വലിച്ചെറിയുന്നത് വ്യക്തമാണ്. 7.50 ന് ആണ് കുട്ടിയെ വലിച്ചെറിഞ്ഞതായി കാണിക്കുന്നത്. മരിച്ചതിന് ശേഷമാണോ വലിച്ചെറിഞ്ഞത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇന്റർ ലോക്കിട്ട റോഡിലേക്ക് ഒരു കെട്ട് വീഴുന്നത് സി സി ടി വിയിൽ വ്യക്തമാണ്. ഇരുത്തിയൊന്ന് യൂണിറ്റുകൾ ഉള്ള ഫ്ലാറ്റിൽ നിന്നാണ് കുട്ടിയെ പുറത്തെറിഞ്ഞത്. ഇതിൽ പലതിലും ആൾത്താമസമില്ലെന്നാണ് പമ്പള്ളി നഗർ കൗൺസിലർ പറഞ്ഞത്.












Click it and Unblock the Notifications