വന്‍കിട കുടിശികക്കാരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് കെഎസ്എഫ്ഇ: കുടിശ്ശിക 2517 കോടി രൂപ!
കൊച്ചി: ലോണ്‍, ചിട്ടി അടവുകളില്‍ വന്‍തുക കുടിശിക വരുത്തിയ വന്‍കിടക്കാര്‍ക്ക് സംരക്ഷണമൊരുക്കി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നോണ്‍ ബാങ്കിങ് ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെ.എസ്.എഫ്.ഇ). അമ്പത് ലക്ഷത്തിനും ഒരു കോടിക്കും മുകളില്‍ കുടിശിക വരുത്തിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് വന്‍കിടക്കാരെ സംരക്ഷിക്കുന്ന കെ.എസ്.എഫ്.യുടെ നിലപാട് വെളിപ്പെട്ടത്.
വന്‍തുക കുടിശിക വരുത്തിയവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് ല്യ്യമല്ലെന്നും അതിനാല്‍ ആയത് നല്‍കാന്‍ ആവില്ലെന്നുമാണ് ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം.ഗോപകുമാറിന്റെ മറുപടി. നേരത്തെയും സമാനമായ അപേക്ഷയില്‍ കുടിശിക വരുത്തിയവരുടെ വിവരങ്ങള്‍ ലഭ്യമാക്കാാനാവില്ലെന്ന് വകുപ്പ് നിലപാടെടുത്തിരുന്നു. വിവരാവകാശ നിയമപ്രകാരം വ്യക്തികളെ സംബന്ധിച്ച് വിവരം നല്‍കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു അന്ന് കെ.എസ്.എഫ്.ഇ അസി.ജനറല്‍ മാനേജര്‍ എ.വിജയന്‍ മറുപടി നല്‍കിയത്. കുടിശിക വരുത്തിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ചും കെ.എസ്.എഫ്.ഇ മൗനം പാലിക്കുന്നു.
കോടികണക്കിന് രൂപയാണ് കെ.എസ്.എഫ്.ഇക്ക് കുടിശിക ഇനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളത്. തുക തിരിച്ചു പിടിക്കാനുള്ള കാര്യമായ ഇടപടലുകളൊന്നും ഇല്ലാത്തതിനാല്‍ ഓരോ വര്‍ഷവും കുടിശിക തുക വന്‍ തോതില്‍ വര്‍ധിക്കുകയാണ്. 2007 മാര്‍ച്ച് 31ന് 155.14 കോടി രൂപ കുടിശിക ഉണ്ടായിരുന്ന സ്ഥാനത്ത് 2517 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം കുടിശിക തുകയായി പിരിഞ്ഞുകിട്ടാനുള്ളത്. വിളിക്കാത്ത ചിട്ടികളിലെ കുടിശിക തുക (2843 കോടി രൂപ) ഉള്‍പ്പെടുത്താതെയാണിത്. 2014ന് ശേഷമാണ് കുടിശിക തുക ആയിരം കോടി കടന്നത്. പൊതുജനങ്ങളുടെ നികുതി പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം കുടിശിക വരുത്തിയവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാധ്യസ്ഥരാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല പറയുന്നു.
ഇത്തരക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നതിന് കെ.എസ്.എഫ്.ഇക്ക് എന്ത് തടസമാണുള്ളതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 919 കോടി രൂപയാണ് റവന്യു റിക്കവറി വിഭാഗത്തിലെ മാറ്റാത്ത ഫയലുകളിലെ ചിട്ടി കുടിശിക തുക. റവന്യൂ റിക്കവറി വിഭാഗത്തിലെ കുടിശിക തുക 904 കോടി രൂപയും. 694 കോടി രൂപയാണ് വായ്പാ വിഭാഗത്തിലെ കുടിശിക തുക. 2007 മുതലുള്ള കുടിശിക തുക ഇങ്ങനെ: 2007-155.14 കോടി രൂപ, 2008-166.73, 2009-188.14, 2010-234.04, 2011-330.09, 2012-400.46, 2013-481.99, 2014-729.24, 2015-1085.21, 2016-1521.07, 2017-2103.00, 2018-2517.00.
കോടികളുടെ കുടിശിക പിരിക്കാതെയാണ് കിഫ്ബിക്ക് പണം കണ്ടെത്താന്‍ അടുത്തിടെ സര്‍ക്കാര്‍ പ്രവാസി ചിട്ടി തുടങ്ങിയത്. ചിട്ടി വഴിസ്വരൂപിച്ച തുകയേക്കാള്‍ ചിട്ടിയുടെ പരസ്യ ഇനത്തില്‍ ചെലവഴിച്ചതിന്റെ കണക്കുകള്‍ നേരത്തെ പുറത്തായിരുന്നു. പ്രവാസി ചിട്ടി ഫണ്ടിന് ആകെ 3.1 കോടി രൂപ സമാഹരിച്ചപ്പോള്‍ ഇതിനായി പരസ്യ ഇനത്തില്‍ 5.1 കോടി രൂപയായിരുന്നു ചെലവഴിച്ചത്. ധനകാര്യ മന്ത്രി തന്നെയാണ് സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 23നാണ് പ്രവാസി ചിട്ടി ആരംഭിച്ചത്. ആദ്യ വര്‍ഷം ഒരു ലക്ഷം പ്രവാസികളെയാണ് ചിട്ടിയില്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും 2019 ജനുവരി 29 വരെയുള്ള കണക്കുകള്‍ പ്രകാരം 2586 പേര്‍ മാത്രമാണ് വരിക്കാരായത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആയിരം കോടി രൂപ പ്രവാസി ചിട്ടി വഴി സമാഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം.