തെരഞ്ഞെടുപ്പിലുണ്ടായ ‘മനുഷ്യത്തമില്ലാത്ത’ സംഭവം, യുഡിഎഫിനെതിരെ വൈറൽ സ്ഥാനാർത്ഥി സ്റ്റീഫന്‍ റോബര്‍ട്ട്
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലായ ഒരു സ്ഥാനാര്‍ത്ഥി ആയിരുന്നു സ്റ്റീഫന്‍ റോബര്‍ട്ട്. ഫോര്‍ട്ട് കൊച്ചിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സ്റ്റീഫന് വേണ്ടി സിനിമാ താരങ്ങള്‍ അടക്കം പ്രചാരണത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ 7 വോട്ടുകള്‍ക്ക് സ്റ്റീഫന്‍ പരാജയപ്പെട്ടു. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കാണിച്ച മനുഷ്യത്വമില്ലായ്മ വെളിപ്പെടുത്തി സ്റ്റീഫന്‍ റോബര്‍ട്ട് രംഗത്ത് വന്നിരിക്കുകയാണ്.
സ്റ്റീഫൻ റോബർട്ടിന്റെ പത്രക്കുറിപ്പ്: '' കൊച്ചി നഗരസഭ തെരഞ്ഞെടുപ്പില്‍ ഫോര്‍ട്ടുകൊച്ചി ഒന്നാം ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എനിക്ക് വോട്ടു ചെയ്തവര്‍ക്കും എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി! തെരഞ്ഞെടുപ്പിലുണ്ടായ 'മനുഷ്യത്തമില്ലാത്ത' സംഭവം അറിയിക്കുകയാണ്. ഫോര്‍ട്ടുകൊച്ചിയില്‍ നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള അഗതിമന്ദിരത്തിലെ മാനസിക ഭിന്നശേഷിക്കാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തി! മാനസിക ഭിന്നശേഷിക്കാര്‍ നിയമപരമായി വോട്ടവകാശമില്ലാത്തവരാണ്. എന്നിട്ടും അവര്‍ വോട്ടു രേഖപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.

വോട്ട് അവകാശം ഇല്ലാത്തതിനാല്‍ മാനസിക ഭിന്നശേഷിക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടാവേണ്ടതില്ല. എന്നാല്‍, അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയും അവരെ പോളിംഗ് ബൂത്തിലെത്തിച്ച് വോട്ട്‌ചെയ്യിക്കുകയും ചെയ്തു. അഗതികളായ മാനസിക ഭിന്നശേഷിക്കാരെ ചൂഷണംചെയ്ത് വോട്ടു നേടുന്നത് കടുത്ത ക്രൂരതയാണ്. നീതിബോധമില്ലാത്ത, നന്‍മയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണിത്. ദീര്‍ഘകാലത്തെ ആസൂത്രിതമായ നീക്കങ്ങളിലൂടെയാണ് ഭിന്നശേഷിക്കാരെ രാഷ്ട്രീയ ചൂഷണത്തിന് വിധയമാക്കിയിരിക്കുന്നത്. രാഷ്ട്രീയക്കാര്‍ മാത്രമല്ല അഗതിമന്ദിരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടവരും ഈ ആസൂത്രണത്തില്‍ പങ്കാളികളാണ്.
വോട്ടര്‍ പട്ടികയില്‍ സ്വന്തം നിലയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അഗതിമന്ദിരത്തിന്റെ നടത്തിപ്പുമായി ബന്ധമുള്ളവരുടെ അറിവോടെയും സഹായത്തോടെയുമാണ്. സ്വന്തം നിലയില്‍ യാത്രചെയ്യാനാവാത്ത ഇവരെ വാഹനത്തില്‍ പോളിംഗ് ബൂത്തിലെത്തിച്ചു. തുടര്‍ന്ന്, സ്വന്തം ഇച്ഛപ്രകാരം വോട്ടു് ചെയ്യാനാവാത്ത ഇവരുടെ വോട്ടുകള്‍ അഗതി മന്ദിരവുമായി ബന്ധപ്പെട്ടു് പ്രവര്‍ത്തിക്കുന്ന ആളുടെ സാന്നിധ്യത്തിലും സഹായത്തിലും രേഖപ്പെടുത്തി. മാനസിക ഭിന്നശേഷിക്കാര്‍ക്ക് വോട്ടവകാശം ഇല്ലെന്ന സത്യം നിലനില്‍ക്കെയാണ് ഈ നീക്കങ്ങള്‍.
പരിതാപകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരായ, വോട്ടിന്റെ അര്‍ത്ഥവും ആവശ്യകതയും തിരിച്ചറിയാത്ത അഗതികളെ മുന്‍കാലങ്ങളിലും രാഷ്ട്രീയ ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടാവാമെന്ന് സംശയിക്കുന്നു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്ന ആഗ്രഹത്താലാണ് ഈ പൈശാചിക രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങളെ അറിയിക്കുന്നത്.
വിശ്വസ്തതയോടെ,
സ്റ്റീഫന്‍ റോബര്‍ട്ട്












Click it and Unblock the Notifications