കുമ്പളം പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തു, പഞ്ചായത്ത് നഷ്ടമായത് ഗ്രൂപ്പ് വഴക്കിൽ!!
മരട്: കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെയും, പടലപ്പിണക്കത്തിന്റെയും ഫലമായി കുമ്പളം പഞ്ചായത്തു ഭരണം എൽഡിഎഫിന്റെ കൈകളിലായി. കഴിഞ്ഞ ജനുവരി10ന് യുഡിഎഫിലെ പ്രസിഡന്റ് ഷേർളി ജോർജ്, വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കാടൻ എന്നിവർക്കെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. തുടർന്നാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.
കോൺഗ്രസ് നേതാവായിരുന്ന വി.എ.പൊന്നപ്പനു വൈസ് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് പറഞ്ഞെങ്കിലും നിലവിലുണ്ടായിരുന്ന വൈസ് പ്രസിഡന്റ് ശ്രീജിത് പറക്കാടൻ ഒഴിയാതിരുന്നതിനാലാണ് യുഡി എഫിൽ പ്രതിസന്ധി രൂക്ഷമായത്. ഈ അവസരത്തിലാണ് പൊന്നപ്പന്റെ പിന്തുണയോടെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. എന്നാൽ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നതിനാൽ തെരഞ്ഞെടുത്ത ഭരണസമിതിയില്ലാതെ ഇതുവരെ പഞ്ചായത്തു ഭരണം തുടരുകയായിരുന്നു.
കുമ്പളം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു ഇന്നലെ നടന്ന വോട്ടെടുപ്പിൽ എൽഡിഎഫിലെ സീതാ ചക്രപാണി പ്രസിഡന്റായും, സ്വതന്ത്രാംഗം ടി.ആർ.രാഹുലിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ജൂലായ് ആദ്യം തന്നെ എൽഡിഎഫിന് അനുകൂലമായ കോടതിവിധിയുണ്ടായ സാഹചര്യത്തിൽ ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞ വി.എ.പൊന്നപ്പൻ എൽഡിഎഫിന് അനുകൂലമായി സീതാചക്രപാണിയുടെ പേർ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. രേണുക ബാബു പിന്താങ്ങി. വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.ആർ.രാഹുലിന്റെ പേർ പി.എസ്.ഹരിദാസ് നിർദേശിച്ചിക്കുകയും സി.പി.രതീഷ് പിന്താങ്ങുകയുമായിരുന്നു. പള്ളുരുത്തി ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വരണാധികാരിയായിരുന്നു. 18സീറ്റുകളുള്ള പഞ്ചായത്തിൽ എൽഡിഎഫിന്10, യുഡിഎഫ് 8എന്നിങ്ങനെയാണ് കക്ഷിനില. 2015 നവംബർ ഒന്നിന് അധികാരത്തിൽവന്ന കുംബളം പഞ്ചായത്ത് ഭരണസമിതിക്ക് ഇനി ഒരുവർഷം കൂടി കാലാവധിയുണ്ട്.