എല്‍ജെഡിയില്‍ പിളര്‍പ്പ്; സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ 200 ലേറെ പേര്‍ പാര്‍ട്ടി വിട്ട് യുഡിഎഫിലേക്ക്
തൃശൂര്‍: കോഴിക്കോട് ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു വീരേന്ദ്ര കുമാറിന്‍റെ നേതൃത്വത്തിലുള്ള ജനതാദള്‍ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ എത്തിയത്. സോഷ്യലിസ്റ്റ് ജനതാദള്‍ രൂപീകരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ യുഡിഎഫ് പ്രവേശനം. ഇതിനിടയില്‍ പാര്‍ട്ടി ജെഡിയുവില്‍ ലയിച്ചെങ്കിലും നിതീഷ് കുമാര്‍ ബിജെപി പാളയത്തിലെത്തിയതോടെ കൂട്ടുകെട്ട് വിടേണ്ടി വന്നു. പിന്നീടാണ് ശരത് യാദവുമായി ചേര്‍ന്ന് എല്‍ജെഡി രൂപീകരിക്കുന്നത്. ഇതിനിടയില്‍ വീരേന്ദ്ര കുമാറും കൂട്ടരും വീണ്ടും എല്‍ഡിഎഫില്‍ എത്തുകയും ചെയ്തു. എന്നാല്‍ വീരേന്ദ്ര കുമാറിന്‍റെ മരണത്തോടെ പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാവുകയാണ്.

എറണാകുളം ജില്ലയില്‍
ശ്രേയാംസ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസം കൂട്ടരാജിയാണ് ഉണ്ടായിരിക്കുന്നത്. എറണാകുളം ജില്ലയിലെ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും നിയോജക മണ്ഡലം പ്രസിഡന്‍റ് അടക്കം ഇരുനൂറിലേറെ പേരാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിവിട്ടവര്‍ ശ്രേയാംസ് കുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

കുടുംബവാഴ്ച
ശ്രേയാംസ് കുമാറിൻെറ കുടുംബവാഴ്ചയിലും പതിവായ കൂറുമാറ്റങ്ങളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംനാദ് കുട്ടിക്കട, സംസ്ഥാന ഭാരവാഹികളായ ഉമ്മര്‍ പുതിയേടത്ത്, ഷാജി ചോറ്റാനി, പികെ ബാബു, തോമസ് റാഫേല്‍, പോള്‍ പഞ്ഞിക്കാരന്‍, ലില്ലി ജയന്‍, റോയ് തോമസ് എന്നിവര്‍ പറഞ്ഞു. അങ്കമാലിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് പാര്‍ട്ടി വിടല്‍ പ്രഖ്യാപിച്ചത്.
Recommended Video

പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്
ശ്രേയാംസ് കുമാറിന്‍രെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും പാര്‍ട്ടിയിലെ ചെറിയൊരു വിഭാഗത്തിന്‍റെയും മാത്രം തത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇപ്പോള്‍ പാര്‍ട്ടി നിലകൊള്ളുന്നത്. ഭൂരിപക്ഷത്തിന്‍റെ അഭിപ്രായങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.

വീരേന്ദ്രകുമാര്‍ ജീവിച്ചിരിക്കുമ്പോള്‍
പാര്‍ട്ടിയില്‍ ശ്രേയാംസ് കുമാര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. വളരെ ചെറിയൊരു വിഭാഗത്തിന്‍റെ പിന്തുണ മാത്രമാണ് അദ്ദേഹത്തിനുള്ളത്. വീരേന്ദ്രകുമാര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ പോക്കില്‍ പ്രവര്‍ത്തകര്‍ നിരാശയിലായിരുന്നു. അദ്ദേഹത്തിന്‍റെ മരണത്തോടെ പാര്‍ട്ടിയുടെ പ്രസക്തിയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

യുഡിഎഫ് വിട്ടത്
സംസ്ഥാന കൗണ്‍സിലിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചായിരുന്നില്ല പാര്‍ട്ടി യുഡിഎഫ് വിട്ടത്. പ്രസിഡന്‍റിന് സംസ്ഥാന കൗണ്‍സിലില്‍ ഭൂരിപക്ഷമില്ലെന്നും സംസ്ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാറില്ലെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. പാര്‍ട്ടിയിലെ ജനാധിപത്യ വിരുദ്ധമായ ഏകാധിപത്യ പ്രവണതയെ ചോദ്യം ചെയ്യുന്ന നേതാക്കളെ പദവികളില്‍ നിന്നും നീക്കം ചെയ്യുന്ന നടപടിയാണ് ഇപ്പോഴുള്ളത്.

ലയന സമ്മേളനം
പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്കില്‍ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്. പാര്‍ട്ടിവിട്ടവര്‍ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. രാജിവെച്ച നേതാക്കളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപവത്ക്കരിച്ച് ലയന സമ്മേളനം സംഘടിപ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications