ഓഖി; മത്സ്യ മേഖലയ്ക്ക് 821 കോടിയുടെ നഷ്ടം
കൊച്ചി: ഓഖി വിതച്ച ദുരതത്തിൽ മത്സ്യ മേഖലയ്ക്ക് കനത്ത നഷ്ടം. ഓഖി വീശിയടിച്ച ഡിസംബറിൽ മാത്രം ചില്ലറ വ്യാപാരത്തിൽ 821 കോടിയുടെയും ലാൻഡിങ് സെന്ററുകളിൽ 585 കോടി രൂപയും സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണക്ക്. ഇതോടെ ഓഖി ദുരന്തം മത്സ്യ മേഖലയെ കാര്യമായി ബാധിക്കുകയായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഓഖി മൂലം കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്തെ മത്സ്യലഭ്യതയിൽ ഏകദേശം 35,000 ടൺ കുറവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. കടലിൽ നിന്ന് പിടികൂടിയ മത്സ്യങ്ങൾ എത്തിച്ച് മൊത്ത വിൽപ്പന നടത്തിയ ലാൻഡിങ് സെന്ററുകളിൽ 585 കോടി രൂപയുടെ നഷ്ടമുണ്ടായതയാണ് കണക്ക്. ചില്ലറ വ്യാപരമേഖലയിൽ ഇതിന്റെ മൊത്തം നഷ്ടം 821 കോടി രൂപയാണെന്നും വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളും മത്സ്യ വിൽപ്പന നടത്തുന്ന ചെറുകിടക്കാർക്കും ഓഖി ഒരുപോലെ ദുരിതം വിതച്ചുവെന്നത് വ്യക്തം.
കേരളതീരത്തും തമിഴ്നാട് ഗുജറാത്ത് തീരങ്ങളിലായിരുന്നു ഓഖി ദുരിതം വിതച്ചതെങ്കിലും ഗുജറാത്തിലെ മത്സ്യ മേഖലയെ ഓഖി കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ തമിഴ്നാട്ടിലും കേരളത്തിലും വലിയ തോതിൽ മത്സ്യലഭ്യതയിൽ കുറവുണ്ടായി. എറണാകുളം ജില്ലയിലാണ് ഓഖി മൂലം മത്സ്യ ലഭ്യതയിൽ ഏറ്റവും കുറവുണ്ടായത്. കഴിഞ്ഞ വർഷം 14301 ടൺ മത്സ്യങ്ങളാണ് കൊച്ചിയിൽ ലഭ്യമായതെങ്കിൽ ഇത്തവണ അത് 5944 ടൺ മാത്രമായി ചുരുങ്ങി. 180 കോടിയോളം (8357 ടൺ) രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. മത്സ്യ ലഭ്യതയിൽ രണ്ടാം സ്ഥാനത്ത് നിന്ന കോഴിക്കോട് 170 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കൊല്ലത്ത് 2016 ഡിസംബറിൽ 9711 ടൺ മത്സ്യം ലഭ്യമായെങ്കിൽ 2017 ഡിസംബറിൽ അത് വെറും 4148 ടൺ മാത്രമായി ചുരുങ്ങി. മറ്റു ജില്ലകളിലും സമാനമാണ് അവസ്ഥ. കേരളത്തിന് പുറമേ ലക്ഷദ്വീപിലും മത്സ്യ ബന്ധന മേഖലക്ക് കനത്ത തിരിച്ചടി ഓഖി സമ്മാനിച്ചിട്ടുണ്ട്.